Showing posts with label സ്വൂഫീ ധാര. Show all posts
Showing posts with label സ്വൂഫീ ധാര. Show all posts

Friday, September 18, 2020

സ്വൂഫികളുടെ ജദ്ബ്

സ്വൂഫി ധാര


സ്വൂഫികളിൽ പെട്ട ഒരു വിഭാഗമാണ് മജ്ദൂബുകൾ. എന്താണ് ജദ്ബ് ?. ആരാണ് മജ്ദൂബ് ? അവരുടെ നിലയെന്ത് ? മറ്റുള്ളവരെ പരിപാലിക്കാൻ അവർക്ക് സാധിക്കുമോ ? നമുക്ക് പഠന വിധേയമാക്കാം....

സൃഷ്ടികളുടെ അവസ്ഥകൾ അറിയുന്നതിനെ തൊട്ട് ഹൃദയം മറയുകയും ഉന്നത ലോകത്തോട് ചേരുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയാണ്.

ശൈഖ് അബ്ദുൽ കരീം അൽ ജീലിയ്യ് (റ ) പറയുന്നു: 

ജദ്ബെന്നാൽ നാമാവശേഷമാകലാണ് (താൻ , താനല്ലാത്തത് എന്ന ബോധം വേരറ്റ് പോകൽ )

ഇമാം കമാലുദ്ധീനുൽ ഖാശാ നി (റ) പറയുന്നു:

ഇലാഹിയ്യായ പ്രത്യേക പരിഗണനയിലൂടെ അടിമയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ അദ്ധ്വാനവും കൂടാതെ അവനെ അല്ലാഹുവിലേക്കടുപ്പിക്കലാണ്. 

ഇമാം യാഫിഇ (റ) പറയുന്നു:

സ്വന്തത്തെ തൊട്ട് തിരിച്ച് കളയുകയും ബുദ്ധിഭ്രമം ഉണ്ടാക്കുകയും ചെയ്യുന്ന ആത്മീയ കാര്യങ്ങൾ പൊടുന്നനെ ഉണ്ടാകലാണ് ജദ്ബ് കൊണ്ടുദ്ദേശിക്കുന്നത്.

ഇമാം ഇബ്നു അജീബ (റ) പറയ്യന്നു :

സ്നേഹാനുരാഗങ്ങളുടെ പ്രഭകൾ തുടർച്ചയായി വരുന്നതിനാൽ സ്വബോധം പൂർണമായി മറയലാണ് ജദ്ബ്.


ഇബ്നു അജീബ (റ) മറ്റൊരു സ്ഥലത്ത് ജദ്ബ് എന്നതിന്റെ ആശയം ഇങ്ങനെ വ്യക്തമാക്കുന്നു:

സൃഷ്ടികളെ കാണുന്നതിൽ നിന്ന് സ്രഷ്ടാവിനെ ദർശിക്കുന്നതിലേക്ക് ആത്മാവിനെ തട്ടിയെടുക്കലാണ് ജദ്ബ്.

ശൈഖ് മുഹമ്മദ് മുറാദ് അന്നഖ്ശബന്ദിയ്യ് (റ) പറയ്യുന്നു:

ജദ്ബ് രണ്ടിനമാണ്. അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ളതാണ് ഒന്ന്. അത് പ്രത്യക്ഷമാണ്. ഇതിന് തൗഫീഖ് എന്ന് പറയും. രണ്ടാമത്തത് അടിമയുടെ ഭാഗത്ത് നിന്നുള്ളതാണ്. അത് പരോക്ഷമാണ്. അതിന് ആകർഷണം, പ്രേമം , അനുരാഗം എന്നൊക്കെ പറയപ്പെടും.

ജദ്ബും ഭ്രാന്തും 

ജദ്ബ് ഹൃദയത്തോട് ബന്ധിച്ച അവസ്ഥയും ഭ്രാന്ത് തലച്ചോറിനോട് ബന്ധിച്ച അവസ്ഥയുമാണന്നാണ് ജദ്ബും ഭ്രാന്തും തമ്മിലുള്ള അന്തരമായി പണ്ഡിതർ രേഖപ്പെടുത്തിയത്. അനുഭവ അനുഭൂതികളിലൂടെയുള്ള ആത്മീയ സഞ്ചാരമോ പ്രവേശനമോ ആണ് ജദ് ബത്തുൽ ഇലാഹിയ്യ (റബ്ബിന്റെ ഭാഗത്ത് നിന്ന് ആത്മാവിനെ റാഞ്ചിയെടുക്കൽ ) എന്ന് ഇമാം നാബുലുസി (റ) പറഞ്ഞതായി കാണാം.

മജ്ദൂബ്  

ജദ്ബിനെ വ്യത്യസ്ത നിലയിൽ വിശദീകരിച്ചത് പോലെ മജ്ദൂബിനെയും വിവിധ രൂപങ്ങളിൽ മഹാൻമാർ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ സ്വൂഫി സാങ്കേതികമായ നിർവ്വചനം ഇങ്ങനെയാണ്.

من جذبه الحق إلي حضرته وأولاه ما شاء من المواهب بلا كلفة ولا مجاهدة ولا رياضة

അല്ലാഹു അവന്റെ സന്നിധിയിലേക്ക് പിടിച്ച് വലിക്കുകയും പരിശീലന പരിശ്രമങ്ങളും പ്രയാസങ്ങളും കൂടാതെ അല്ലാഹു ഉദ്ദേശിച്ച ഔദാര്യങ്ങൾ നൽകുകയും ചെയ്തവനാണ് മജ്ദൂബ്.

ഇതേ ആശയം വിവിധ വാചകങ്ങളിലൂടെ നിരവധി പണ്ഡിതർ വ്യക്തമാക്കുന്നുണ്ട്. അവരിൽ പ്രധാനികളാണ് ഇമാം ജൂർ ജാനി (റ) , ഇമാം അഹ്മദ് ളിയാഉദ്ദീനുൽ കം ശഖാനി അന്നഖ്ശബന്ദി ,അൽ ഖുത്വ് ബുശ്ശഅറാനി (റ), ഇമാം ഹകീമുത്തുർമുദി (റ) , ശൈഖ് ഇസ്മാഈലുൽ ഹഖി അൽ ബറൂസവി (റ) , അബ്ദുൽ ഗനിയ്യു ന്നാബുലസി (റ) , ശൈഖ് ഇബ്നു അജീബ (റ) എന്നിവർ

മഹാനായജൂർ ജാനി (റ) മജ്ദൂബിനെ നിർവച്ചിച്ചത് ഇങ്ങനെ വായിക്കാം....

المجذوب: من اصطفاه الحق لنفسه، واصطفاه بحضرة أنسه، وأطلعه بجناب قدسه، ففاز بجميع المقامات والمراتب بلا كلفة المكاسب والمتاعب

كتاب التعريفات للشريف الجرجاني

അല്ലാഹു അവന് വേണ്ടി അവന്റെ സന്നിധി കൊള്ളെ തിരഞ്ഞടുക്കുകയും അവന്റെ പരിശുദ്ധി വേണ്ട വിധം വെളിവാക്കിക്കൊടുക്കുകയും തൻമൂലം അദ്ധ്വാനങ്ങളുടെയും പ്രയത്നങ്ങളുടെയും പ്രയാസം പേറാതെ എല്ലാ സ്ഥാനങ്ങളും പദവികളും കൊണ്ട് അവൻ വിജയിക്കുകയും ചെയ്തവനാണ് മജ്ദൂബ്.

മാധ്യമമായ ഒരു വഴികാട്ടിയില്ലാതെ അല്ലാഹു നേരിട്ട് അവനിലേക്ക് അടുപ്പിക്കുന്നവരാണ് മജ്ദൂബുകൾ എന്നാണ് മേൽ പറഞ്ഞതിന്റെ അർത്ഥം.

മഹാനായ ശൈഖ് അഹ്മദ് ളിയാഉദ്ധീനുൽ  കംശഖാനവിന്നഖ്ശബന്ദി (റ) പറഞ്ഞു:

ومعنی الولي علی وجهين . الاول : من ثبت له تصرف ولاية علی مصلحة دينية. والثانی : من ليس له ولاية التصرف بالفعل بل ثبت له ولاية التصرف بالقوة

فان قيل : کيف يکون وليا وليس له ولاية التصرف ?

الجواب : يجوز ان يکون وليا علی معنی ان الله تعالی قد تولی وتصرف فی جميع اموره , وهذا الولي ولي بالحق , إن سمع فبالحق يسمع وان ابصر فبالحق يبصر فهو فی عالم الحبوبية، والی هذا اشار بقوله تعالی  ”کنت له سمعا وبصرا“     (  جامع الاصول فی الاولياء )

വലിയ്യ് എന്നതിന്റെ ആശയം രണ്ട് വിധത്തിലാണ് : മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ ക്രയവിക്രയാധികാരമുള്ളയാളാണ് വലിയ്യ് എന്നതാണ് ഒന്ന്.

രണ്ടാമത്തേത് കൈകര്യാധികാരം നിലവിലില്ലങ്കിലും ഫലത്തിൽ കൈകാര്യാധികാരം ഉള്ളയാളാണ് 

ഇയാൾ ഫലത്തിൽ വലിയ്യ് തന്നെയാണ്. "എന്തങ്കിലും കാണുകയോ കേൾക്കുകയോ സംസാരിക്കുകയോ  ചെയ്യുന്നുവെങ്കിൽ അതല്ലാം അല്ലാഹുവിനെ കൊണ്ടാണ്.

ഇദ്ദേഹം അല്ലാഹുവിന്റെ ഇഷ്ടദാസരായ പ്രണയികളുടെ ലോകത്താണ് . "ഞാൻ അവന് കേൾവിയും കാഴ്ചയുമാകും " എന്ന അല്ലാഹുവിന്റെ വചനം സൂചിപ്പിക്കുന്നത് അതാണ്.

وهذا الولي لا يصلح ان يکون مربيا للخلق لانه فی قبضته تعالی مسلوب الاختيار عن نفسه ،  واذا کان مسلوب الاختيار عن نفسه فلا يصلح ان يکون مربيا للغير لان التصرف فی غيره يستدعی ولاية التصرف فی نفسه ، وهذا الولي مجذوب فی نفسه مسلوب التصرف فی نفسه فکان مسلوب التصرف فی غيره                        ( جامع الاصول فی الاولياء )

ഇങ്ങനെയുള്ള വലിയ്യ് സൃഷ്ടികളെ തർബിയ്യത്ത് ചെയ്യാൻ യോഗ്യനല്ല.കാരണം അവൻ സ്വന്തമായി നിയന്ത്രണം ഊരിയെടുക്കപ്പെട്ട് അല്ലാഹുവിന്റെ നിയന്ത്രണത്തിലും പിടിത്തത്തിലുമായിരിക്കും. സ്വന്തം കാര്യത്തിൽ സ്വയേഷ്ട പ്രവൃത്തി നീക്കം ചെയ്യപ്പെട്ടയാൾക്ക് മറ്റുള്ളവരെ പരിപാലിക്കാൻ പറ്റില്ലല്ലോ? ഈ വലിയ്യ് മജ്ദൂബും സ്വന്തമായി തന്നിലുള്ള സ്വയേഷ്ട പ്രവർത്തനം നീക്കപ്പെട്ടവനാകുന്നു. സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചയ്യുവാനുള്ള അധികാരം നീക്കപ്പെട്ടവന് മറ്റുള്ളവരിലുള്ള കൈകാര്യങ്ങളും ചെയ്യാൻ കഴിയില്ല എന്നുറപ്പാണല്ലോ.? അത് കൊണ്ട് തന്നെ ഈ മജ്ദൂബായ വലിയ്യിന് മറ്റുള്ളവരെ തർബിയ്യത്ത് ചെയ്യുവാനും സാധിക്കുന്നതല്ല ...    

അൽപം വാചകങ്ങൾക്കപ്പുറം ഇമാം അഹ്മദ് ളിയാഉദ്ദീനുന്നഖ്ഷബന്ധി (റ) തുടർന്ന് പറയുന്നു:

المجذوب فی قبضته تعالی بمنزلة الصبي الرضيع تتصرف فيه يدُ القدرة کتصرف الوالدة فی ولدها، فهو فی حجر تربية المحبوبية يرضع بلبن کرم الربوبية

അല്ലാഹുവിന്റെ കരവലയത്തിലുള്ള ഈ മജ്ദൂബ് മുല കുടിക്കുന്ന കുട്ടിയുടെ സ്ഥാനത്താണ് . ഒരു മാതാവ് അവളുടെ കുട്ടിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പോലെ ഈ മജ്ദൂബിൽ അല്ലാഹുവിന്റെ നേരിട്ടുള്ള ഖുദ്റത്താണ് ( കഴിവ്) കൈകാര്യം നടത്തുന്നത്. ഈ മജ്ദൂബ് മഹ്ബൂബിയത്താകുന്ന തർ ബിയ്യത്തിന്റെ മടിത്തട്ടിലാണ്. റുബൂബിയ്യത്തിന്റെ ഔദാര്യമാകുന്ന പാൽ കുടിക്കുകയും ചെയ്യുന്നു. 

ويقول فيهم قد يربون فی حجر تربية ارادتنا    ويرضعون بلبن کرمنا 

അവരെ സംബന്ധിച്ച് അവൻ പറയും :

നമ്മുടെ ഇറാദത്താകുന്നതർബിയ്യത്തി (ഉദ്ദേശമാകുന്ന പരിപാലനം)ന്റെ മടിത്തട്ടിൽ അവർ വളരുകയും നമ്മുടെ ഉദാരത എന്ന പാൽ അവർ കുടിക്കുകയും ചെയ്യും

ചില നവയുഗ പണ്ഡിതർ ധരിച്ചു വെച്ചത്‌പോലെ മജ്ദൂബുകൾ തരം താഴ്ന്നവരല്ല. മറ്റുള്ളവരെ തർബിയ്യത്ത് ചെയ്യാൻ പറ്റാത്ത ചിലർ സ്വൂഫികളിലുണ്ടങ്കിലും അല്ലാഹുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും പിടുത്തത്തിലുമായി ഉന്നത സ്ഥാനങ്ങൾ എത്തിച്ചവരാണന്ന് കഴിഞ്ഞ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്. അവരുടെ വചനങ്ങൾ അല്ലാഹുവിന്റെതാണ്. കാഴ്ചയും കേൾവിയുമെല്ലാം അപ്രകാരമാണ്. ആ ഒരു ഉറച്ച വിശ്വാസമുള്ളത് കൊണ്ടാണല്ലോ സുന്നികളായ നാം അത്തരം സ്വൂഫികളെ സമീപിച്ച് ആവലാതികൾ പറഞ്ഞ് പരിഹാരം തേടുന്നതും നേടുന്നതും.

മജ്ദൂബിന്റെ വെളിപാടുകൾ  

ശൈഖ് ഇബ്നു അജീബ (റ) പറയുന്നു:

فارباب الجذب يکشف لهم اولا من غير مجاهدة عن شهود الذات فيسکر بشهود نورها فينکر الواسطة اصلا وينکر الشرائع إلا انه مغلوب ثم يرد من شهود الذات الی شهود الصفات فلا يری الا صفات الحق تکثفت وظهرت وينکر الاثر ، ثم اذا شهد الصفات تعلق بالاسماء اللازمة لها، ثم يرجع الی شهود آثار، فيقوم باحکام عبوديته ( ايقاظ الهمم  )

 ജദ്ബിന്റെ ആളുകൾക്ക് അദ്ധ്വാനം കൂടാതെ ആദ്യം ദിവ്യ ദാത്തിന്റെ ദർശനം ലഭിക്കുന്നു. ദാത്തിന്റെ പ്രഭ കാരണമായി അവന് മത്ത് പിടിക്കുന്നു. തദനന്തരം എല്ലാ മാധ്യമവും ബാഹ്യ നിയമങ്ങളും അവൻ പാടേ നിഷേധിക്കുന്നു. എങ്കിലും ഈ അവസ്ഥ അവനിൽ അനിയന്ത്രിതമായതിനാൽ വിടുതിയുള്ളവനാണ് . സ്വയേഷ്ടപ്രകാരം ചെയ്യുന്നതല്ലാത്തതിനാൽ അവൻ ആക്ഷേപാർഹനുമല്ല. പിന്നെ ദാത്തിന്റെ ദർശനത്തിൽ നിന്ന്  അല്ലാഹുവിന്റെ വിശേഷണങ്ങൾ ദർശിക്കുന്നതിലേക്ക് അവനെ മടക്കപ്പെടും. അപ്പോൾ അവൻ അല്ലാഹുവിന്റെ വിശേഷണങ്ങൾ മാത്രമേ കാണുകയൊള്ളൂ. അതിന്റെ ശേഷിപ്പുകൾ കാണുന്നതല്ല.

പിന്നെ ഈ വിശേഷണങ്ങൾക്ക് അനിവാര്യമായ നാമങ്ങളോട് വിശേഷണങ്ങൾ ബന്ധിക്കുന്നതായി അവൻ ദർശിക്കും. പിന്നെ അവൻ അല്ലാഹുവിന്റെ സൃഷ്ടികളെ കാണുന്നതിലേക്ക് മടങ്ങുകയും അടിമത്വത്തിന്റെ നിയമങ്ങൾക്ക് വിധേയമായി നിലകൊള്ളുകയും ചെയ്യും.

ഇങ്ങനെയാണ് മജ് ദുബുകൾക്കുണ്ടാക്കുന്ന ദിവ്യബോധനങ്ങൾ (വെളിപാടുകൾ )

ജദ്ബും സുലൂക്കും 

ഔലിയാക്കളുടെ വിഭാഗങ്ങൾ വിശദീകരിച്ച പണ്ഡിത മഹത്തുക്കൾ തർബിയത്തിന് യോഗ്യരും അയോഗ്യരുമായ മഹാൻമാരെ നമുക്ക് പറഞ്ഞു തരുന്നുണ്ട്. 

واعلم ان الناس فی الجملة علی اربعة اقسام : سالکون فقط ، مجذوبون فقط ، سالکون ثم جذوبون ، مجذوبون ثم سالکون

കേവല മജ്ദൂബ്, കേവല സാലിക്ക്,മജ്ദൂബായ സാലിക്ക്, സാലിക്കായ മജ്ദൂബ് എന്നിങ്ങനെ നാലായി വിഭജിച്ചതായി കാണാം. ജദ്ബും സുലൂക്കും അടിസ്ഥാനമാക്കിയാണ് ഈ നാല് വിഭാഗം തിരിയുന്നത്.

والسالکون علی عکس هذا فيستدلون بوجود آثاره علی وجود اسمائه وبوجود اسمائه علی وجود صفاته علی وجود ذاته کما تقدم. فنهاية السالکين وهي شهود الذات وهي بداية المجذوبين. ونهاية المجذوبين، وهي شهود الأثر بداية السالکين ولکن ليس بمعنی واحد  

ജദ്ബിന്റെ വഴി ആദ്യം ദാത്ത് ദർശിക്കലും പിന്നെ വിശേഷണങ്ങൾ ദർശിക്കലും പിന്നെ ഹിക്മത്ത് ദർശിക്കലുമാണ്.

സുലൂക്കിന്റെ വഴി ആദ്യം അല്ലാഹുവിന്റെ നാമങ്ങൾ ദർശിക്കലും പിന്നെ വിശേഷണങ്ങൾ ദർശിക്കലും അതിൽ നിന്ന് ദാത്ത് ദർശിക്കലുമാണ്.

സുലൂക്കിലൂടെ താഴെ നിന്ന് മുകളിലേക്ക് ക്രമാനുഗതമായി ഉയർത്തിക്കൊണ്ട് പോകുകയും അതിന്റെ പൂർണ്ണത നേടിയ ശേഷം മറ്റൊരുരീതിയിൽ (ആദ്യമേ ഉണ്ടായിരുന്നതല്ലാത്ത )മുകളിൽ നിന്ന് താഴേക്ക് മടക്കപ്പെടും. ജദ്ബിൽ സുലൂക്കിലുള്ള തിന് വ്യത്യസ്ഥമായി ഒറ്റയടിക്ക് ആദ്യം തന്നെ ദാത്ത് ദർശിക്കുകയെന്ന ഉന്നതാവസ്ഥ പ്രാപിക്കുകയാണ്. പിന്നെ താഴേക്ക് വരികയാണ്. സാലിക്കുകളുടെ അവസാനംമജ്ദൂബകളുടെ ആരംഭവും മജ്ദൂബുകളുടെ അവസാനം സാലിക്കുകളുടെ ആരംഭവുമാണന്ന് സാരം. എന്നാൽ രണ്ടും ഒരേ നിലക്കല്ല താനും...

【തുടരും....】

                                                            തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം




Friday, August 14, 2020

സ്വൂഫികൾ നയിച്ച യുദ്ധങ്ങൾ

 ‎‎       

 ☪️ സ്വൂഫി ധാര-110 ☪️

സ്വൂഫികൾ നയിച്ച യുദ്ധങ്ങൾ


സ്വൂഫിയാക്കളെ കുറിച്ച് അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരത്തിന് പോവാതെ ചടഞ്ഞ് കൂടിയിരിക്കുന്നവരാണെന്ന് ആക്ഷേപം ഉയരുന്നു. എന്താണ് സത്യാവസ്ഥ? നിഷ്പക്ഷമതികളായ ചരിത്ര വായനക്കാര്‍ക്ക് അവര്‍ പാതിരാ പ്രാര്‍ത്ഥനക്കാരും പകല്‍ പോരാളികളുമാണെന്ന് വ്യക്തമാകും. 

സ്വഹാബത്ത് കഴിഞ്ഞാല്‍ ആ യുഗത്തോട് ഏറ്റവും കൂടുതല്‍ സാമ്യത പുലര്‍ത്തി ജീവിക്കുന്നവരാണ് സ്വൂഫികള്‍. രണാങ്കണത്തില്‍ വീരശൂര പരാക്രമികളും മിഹ്റാബുകളില്‍ ഭക്തി സാന്ദ്രമായ പ്രാര്‍ത്ഥന നടത്തുന്ന നിരവധി സ്വൂഫികളെ പരിചയപ്പെടാനുണ്ട്. അതില്‍ പ്രധാനികളാണ് ശൈഖ് അബ്ദുല്‍കരീമില്‍ ഖത്വാബി,

 ശൈഖ് അബ്ദുല്‍കരീം അല്‍ ജസാഇരി, ഉമര്‍ മുഖ്താര്‍. 

താര്‍ത്താരികളോടുള്ള യുദ്ധങ്ങളിലും കുരിശ് യുദ്ധങ്ങളിലും സ്വൂഫികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. 

താബിഉകളില്‍ ഏറ്റവും ശ്രദ്ധേയരായ സ്വൂഫികള്‍ എട്ട് പേരാണ്. അതില്‍ പ്രധാനിയാണ് ഉവൈസുല്‍ ഖറനി (റ). ഉമര്‍ (റ) ന്‍റെ ഭരണകാലത്ത് ആദര്‍ ബീജാനില്‍ യുദ്ധത്തിന് നേതൃത്വം വഹിച്ച് മടങ്ങി വരുമ്പോള്‍ വഴിയില്‍ വെച്ചാണ് മഹാനുഭാവന്‍ വഫാത്താകുന്നത്.

 സ്വൂഫിയാക്കളുടെ കൂട്ടത്തില്‍ ഉന്നത സ്ഥാനീയരാണ് ഹസന്‍ ബസ്വരി (റ) എന്ന താബിഅ്. അദ്ദേഹം പറയുമായിരുന്നു: "എഴുപത് ബദ്രീങ്ങളെ കാണാനും അവര്‍ക്ക് പിറകില്‍ നിന്ന് നിസ്കരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരുടെ വസ്ത്രം രോമ വസ്ത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല. നിങ്ങള്‍ അവരെ കണ്ടിരുന്നുവെങ്കില്‍ ഭ്രാന്തരാണെന്ന് പറയുമായിരുന്നു. 

ഇമാം അബൂത്വാലിബുല്‍ മക്കി (റ) പറയുന്നുണ്ട്: സ്വൂഫിയാക്കളുടെ സരണിക്ക് വഴി തെളിയിച്ചതും ജിഹ്വ ഉയര്‍ത്തിയതും അന്തര്‍തലം മുങ്ങിപ്പരതിയതും ഈ താബിആയ ഹസൻ ബസ്വരി (റ) ആയിരുന്നു.

അബ്ദുറഹ്മാന് ബ്നു സമുറയോടൊപ്പം കാബൂളില്‍ യുദ്ധത്തിന് പങ്കെടുത്തിട്ടുണ്ട്. അലി (റ) വിന്‍റെ ഉപദേശ പ്രകാരം വഅ്ളും ദര്‍സും നടത്തി ഇസ്ലാമിന്‍റെ തനതായ ശൈലി സമൂഹത്തിന് മുമ്പില്‍ പ്രബോധനം നടത്തിയ പണ്ഡിത പ്രഭുവാണ് അദ്ദേഹം. 

ഹിജ്റ രണ്ടാം നൂറ്റാണ്ടിലും യുദ്ധമുഖത്ത് സ്വൂഫികളെ കാണാം. അതില്‍ പ്രധാനിയാണ് ഇബ്റാഹിം ബ്നു അദ്ഹം (റ). ധീരനായ പോരാളിയും മുസ്ലിം പട്ടാളത്തിന്‍റെ കമാന്‍ഡറും ബീസന്‍ത്വീനിയ്യക്കെതിരില്‍ യുദ്ധം നയിച്ച മഹാനുമാണെന്ന് ഇബ്നു അസാകിര്‍ (റ) പറയുന്നുണ്ട്. 

ഇബ്നു കസീറും യാഖൂതുല്‍ ഹമവിയും പറയുന്നതായി കാണാം. "ഹിജ്റ 162 ല്‍ റോം കടല്‍ത്തീരത്ത് ശത്രുവിനെതിരെ അമ്പെടുത്ത് തയ്യാറായി നില്‍ക്കുമ്പോഴാണ് വഫാത്താകുന്നത്. 

അതുപോലെ സ്വൂഫികളില്‍ പ്രധാനിയാണ് അബ്ദുല്ലാഹി ബ്നു മുബാറക് (റ). മാതൃകാപരമായ ജീവിതം. ഒരു വര്‍ഷം യുദ്ധം, ഒരു വര്‍ഷം ഹജ്ജ്, ഒരു വര്‍ഷം കച്ചവടം, യുദ്ധ പോരാളികള്‍ക്ക് ആവേശം നല്‍കുന്ന രീതിയില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയ മഹാനാണ്. 


മൂന്നാം നൂറ്റാണ്ടിലും പോരാളികളില്‍ സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്.

 

തുര്‍ക്കികളുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ഹാതമുല്‍ അസമ്മ് (റ) ഇവരില്‍ പ്രധാനിയാണ്. അബൂ യസീദില്‍ ബിസ്ത്വാമി(റ)യാണ് മറ്റൊരാള്‍. അതിര്‍ത്തി സൈനിക ക്യാമ്പില്‍ ഇവരുണ്ടായിരുന്ന കാലത്ത് രാത്രി നിതാന്ത ജാഗ്രതയോടെ നിലനില്‍ക്കും. മഹാനവര്‍കളുടെ ഒരു വചനം "40 വര്‍ഷമായിട്ട് ഒന്നുകില്‍ പള്ളിയുടെ ചുമര്‍, അല്ലെങ്കില്‍ സൈനിക ക്യാമ്പിലെ ചുമരിലേക്കല്ലാതെ ചാരിയിരുന്നിട്ടില്ല". 

 റോം യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന സ്വൂഫീവര്യനായിരുന്ന സിര്‍റിസ്സ്വിഖ്ത്വി (റ), ഇമാം ജുനൈദുല്‍ ബഗ്ദാദി (റ) ഉന്നത പോരാളിയായിരുന്നു. യുദ്ധങ്ങളില്‍ പങ്കെടുത്തു. അന്നത്തെ സൈനിക തലവന്‍ സ്റ്റേപ്പന്‍റ് കൊടുത്തയച്ചപ്പോള്‍ ഞാന്‍ അതിനെ വെറുക്കുന്നു എന്ന് പറഞ്ഞു. ഇങ്ങനെ ഇസ്ലാമിക യുദ്ധ മുഖത്ത് സ്വൂഫികളുടെ സാന്നിദ്ധ്യം സജീവമാണ്. 

കുരിശുയുദ്ധവും താര്‍ത്താരികളും

കുരിശു യുദ്ധ ജേതാക്കള്‍ സ്വൂഫികളുടെ തണലിലായിരുന്നു യുദ്ധം നയിച്ചത്. ഇസ്ലാമിക യുദ്ധ ചരിത്രത്തില്‍ തിളങ്ങുന്ന യുദ്ധ കമാന്‍ഡറായിരുന്നു നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കി (റ). യുദ്ധത്തിന് പോകുമ്പോള്‍ അന്നത്തെ സ്വൂഫികളെ വിളിച്ചുവരുത്തി തന്‍റെ ഇരുപ്പിടത്തില്‍ ഇരുത്തും. അവര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പുറപ്പെടും. അതില്‍ പ്രധാനിയാണ് ഹയാത്ത് ബ്നു ഖൈസുല്‍ ഹര്‍റാനി (റ). ശൈഖ് ഇമാമുദ്ദീന്‍ അബുല്‍ഫത്ഹ്, ഇബ്നു സ്വാബൂനി (റ).

നൂറുദ്ദീന്‍ മഹ്മൂദ് സിന്‍കിക്ക് പിറകെ മദ്ധ്യ പൗരസ്ത്യ ദേശം കണ്ട വലിയ സ്വൂഫിയാണ് സ്വലാഹുദ്ദീനില്‍ അയ്യൂബി (റ). ഈജിപ്തിലും ഡമസ്ക്കസിലും ഖാന്‍ഖാഹുകള്‍ സ്ഥാപിച്ചു. താന്‍ വരിച്ച യുദ്ധവിജയങ്ങളില്‍ ഏറ്റവും വലുത് ഹിജ്റ 583 റജബ് 27 നായിരുന്നു. 

കുരിശ് യുദ്ധത്തിലെന്ന പോലെ താര്‍ത്താരികള്‍ക്കെതിരില്‍ നടന്ന യുദ്ധങ്ങളിലും സ്വൂഫീ സാന്നിദ്ധ്യം സജീവമാണ്. അവരില്‍ പ്രധാനിയാണ് അബുല്‍ ഹസനുശ്ശാദുലിയും അവിടുത്തെ സ്വൂഫി സംഘവും. ഹിജ്റ 656 ല്‍ അബ്ബാസിയ്യ ഖിലാഫത്തിനെ തകര്‍ത്തെറിഞ്ഞ താര്‍ത്താരികള്‍ക്കെതിരെ 658 റമളാന്‍ 27 ന് ശാമിലെ 'ഐന്‍ ജാലൂത്ത്' യുദ്ധത്തില്‍ വെച്ച് കീഴടക്കി അന്നത്തെ പടനായകനായിരുന്നു സൈഫുദ്ദീന്‍ ഖതസ് (റ). ഇവരുടെ ഉസ്താദാണ് സുല്‍ത്താനുല്‍ ഉലമ ഇസ്സ് ബ്നു അബ്ദിസ്സലാം. 

ആധുനിക യുഗത്തില്‍ സൂഫി സാന്നിദ്ധ്യം യുദ്ധമുഖത്ത് ഒട്ടും കുറവല്ല. മൊറോക്കോവില്‍ അബ്ദുല്‍ കരീം അല്‍ മഅ്റബി, അള്‍ജീരിയ്യയില്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി. ഫ്രാന്‍സിന്‍റെ അധിനിവേശ മോഹങ്ങള്‍ക്കെതിരെ പോരാടിയ ഉമര്‍ മുഖ്താര്‍. ഇങ്ങനെ സ്വൂഫികളുടെ ചരിത്രം വിശാലമാണ്.

ഇന്ത്യയിലെ പ്രശസ്ത കവിയായ അല്ലാമാ ഇഖ്ബാൽ സ്വൂഫികളെ സംബന്ധിച്ച് പറയുന്നത് : സ്വൂഫിയാക്കളും അവരുടെ പ്രബോധനവും ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യാ രാജ്യം ഉണങ്ങിപ്പോകുമായിരുന്നു എന്നാണ്.

ഇബ്നു തൈമിയ്യയും ശിഷ്യൻ ഇബ്നുൽ ഖയ്യിമിൽ ജൗസിയും സ്വൂഫിയാക്കളെ പ്രശംസിക്കുന്നതിൽ ഒട്ടും പിറകിലല്ല .തന്റെ ഫതാവയുടെ 10, 11 വാള്യങ്ങളിൽ പേരടുത്ത് പറഞ്ഞ് തന്നെ സ്വൂഫികളെ വാഴ്ത്തുന്നുണ്ട്.

ഇബ്നുൽ ഖയ്യിമിൽ ജൗസി സ്വൂഫിയാക്കളെ മൂന്നായി തിരിക്കുന്നുണ്ട്. അതിൽ മൂന്നാമത്തെ വിഭാഗം യഥാർത്ഥ സ്വൂഫികളാണന്നും കർമശാസ്ത്ര പണ്ഡിതരും വിശ്വാസ ശാസ്ത്രം ചർച്ച ചെയ്യുന്നവരും തല ചായ്ച്ച് കൊടുത്ത വിഭാഗമാണന്നും പറഞ്ഞിട്ടുണ്ട്.

സ്വൂഫിയാക്കളുടെ അവിശ്രമ പരിശ്രമവും അവര്‍ സമൂഹത്തിന് സമര്‍പ്പിച്ച നീതിനിഷ്ഠമായ സമീപനങ്ങളും പ്രബോധന മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച നിസ്തുലമായ സംഭാവനകളും പറഞ്ഞാല്‍ ഒടുങ്ങാത്തതാണ്. അവര്‍ക്കെതിരില്‍ ആക്ഷേപങ്ങളുടെ കൂരമ്പുകള്‍ തൊടുത്തു വിടുന്നവര്‍ സ്വൂഫിയാക്കളുടെ ഉമ്മരപ്പടിയിലിരുന്ന് ചരിത്രം വായിക്കണം. അപ്പോള്‍ അറിയാം അവരുടെ നീതിനിഷ്ഠമായ സമീപനങ്ങള്‍......

തയ്യാറാക്കിയത് : ഹസൻ ഇർഫാനി എടക്കുളം

Friday, August 7, 2020

സ്വൂഫികളുടെ ദിക്റ്

സ്വൂഫികളുടെ ദിക്റ്


ഏറ്റവും ഉന്നതമായ ആരാധനകളിൽ ഒന്നാണ് ദിക്റ്. അല്ലാഹു വിൻ്റെ സ്മരണയിൽ അഥവാ അവന്റെ ദിക്റിൽ മുഴുകുന്ന ഒരു വ്യക്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടില്ലെങ്കിലും പ്രാർത്ഥിക്കുന്നവർക്ക് കൊടുക്കുന്നവയിൽ വെച്ച് ഏറ്റവും സ്രേഷ്ടമായത് അല്ലാഹു നൽകും.

അല്ലാഹുവിന്റെ ദിക്റിനെ സംബദ്ധിച്ച് ഇമാം ഗസ്സാലി (റ) പറയുന്നു. ദിക്റിന് മൂന്ന് തൊലികളും ഒരു കാമ്പുമാണു മുള്ളത്.
1- നാവ് കൊണ്ട് മാത്രമുള്ള ദിക്റ്
2- ഖൽബ് കൊണ്ടുള്ള ദിക്റ്
3 ഖൽബിൽ സ്ഥിരമാകുന്ന അവസ്ഥയിലുള്ള ദിക്റ്

നാം ശ്രമിക്കാതെ തന്നെ ഖൽബിൽ ദിക്റുള്ളത് നമുക്കറിയാൻ കഴിയും. അതായത് ആ ദിക്റ് പോകണമെങ്കിൽ നാം ശ്രമിക്കണം. അല്ലാഹ് എന്ന ദിക്റ് ഖൽബിൽ സ്ഥിരമായവരാണവർ.

മറ്റ് പ്രവർത്തനങ്ങളിലും സംസാരങ്ങളിലും മുഴുകുമ്പോഴും ഈ ദിക്റ് അവരുടെ ഹൃദയത്തിൽ നിന്ന് ഒഴിഞ്ഞ് പോവുകയില്ല. അവരെപ്പോഴും ദിക്റിൽ തന്നെയായിരിക്കും. കച്ചവടമോ മറ്റ് ക്രയവിക്രയമോ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് തിരിച്ച് വിടാത്ത മഹാൻമാരെ സംബന്ധിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്.

ഇതാണ് മൂന്നാമത്തെ അവസ്ഥയിലുള്ള ദിക്റ് . ഇതിന്റെയല്ലാം മുകളിലാണ് കാമ്പായി നിലകൊള്ളുന്ന നാലാമത്തെ അവസ്ഥ. ഈ ഉന്നതാവസ്ഥയിലുള്ളവർക്ക് ഓർക്കൽ ( ദിക്റ് ) ആവശ്യമില്ല .കാരണം മറന്നവനേയല്ലേ ഓർക്കേണ്ടിവരിക.

അത് കൊണ്ടാണ് സ്വൂഫിവര്യനായ അബൂ യസീദുൽ ബിസ്ത്വാമി (റ) പറഞ്ഞത്: "ഞാനെന്റെ റബ്ബിനെ സ്മരിച്ചു ഓർത്തു എന്ന് പറയുന്നതിനെ സംബദ്ധിച്ച് എനിക്ക് അത്ഭുതം തോന്നുകയാണ് അല്ലാഹുവിനെ എങ്ങനെ മറക്കാൻ കഴിയും. മറന്നാലല്ലേ ഓർത്തു എന്ന് പറയുക"
"പ്രേമത്തിന്റെ മദ്യ ചശകങ്ങൾ ഓരോന്നായി ഞാൻ കുടിച്ച് വറ്റിച്ചു. പക്ഷെ എന്റെ ദാഹം തീർന്നതുമില്ല പ്രേമസാഗരം വറ്റിയതുമില്ല"

ശൈഖ് സംനൂൻ (റ) പറയുന്നു:

 സ്മരിക്കപ്പെടുന്ന (മദ്കൂർ ) അല്ലാഹുവിൽ ലയിച്ചത് കാരണം എല്ലാ വസ്തുക്കളെയും മറക്കലാണ് യഥാർത്ഥ ദിക്റ് . അപ്പോൾ അവന്റെ എല്ലാ സമയവും ദിക്റായി മാറും....

ശൈഖ് ഇമാം വാസിത്വി (റ) പറയുന്നു : ദിക്റിനെ തന്നെ മറന്ന് ദിക്റിൽ നിന്ന് പിന്തിരിയലും ഓർക്കപ്പെടുന്ന അല്ലാഹുവിനെ കൊണ്ടു നിലനിന്ന് അവനിൽ ലയിക്കലുമാണ് യഥാർത്ഥ ദിക്റ്.

മദ്കൂറായ അല്ലാഹുവിൽ ലയിച്ച ഒരു സ്വൂഫി വര്യന് അല്ലാഹുവിനെ ഓർക്കേണ്ട ആവശ്യം വരുന്നില്ല. പിന്നെ അവൻ ദിക്റ് ചൊല്ലുന്നത് അവന്റെ സ്ഥാനം എത്താത്തവർക്ക് മാതൃകയാവാനും അവരെ പഠിപ്പിക്കാനുമാണ്.

ഇബ്നു അറബി (റ) അടക്കമുള്ള സ്വൂഫികൾ പറഞ്ഞതായി കാണാം..

"അല്ലാഹുവിനെ ഓർക്കൽ കാരണമായി ദോഷങ്ങൾ അധികരിക്കുകയും ഹൃദയങ്ങൾക്കും ഉൾക്കാഴ്ച്ചകൾക്കും മങ്ങലേൽക്കുകയും ചെയ്യും"

അല്ലാഹുവിനെ ഓർക്കൽ അത്ഭുതകരമായി കാണുന്ന സ്വൂഫികളെ സംബന്ധിച്ചാണ് ഈ വരികൾ ഉണർത്തുന്നത്. അല്ലാഹുവിൽ ലയിച്ച സ്വൂഫികൾ മുശാഹദ (അവനും അല്ലാഹുവും പരസ്പരം ദർശിക്കൽ)യിലായി കഴിയുന്ന അവസ്ഥയിൽ നിന്ന് അല്ലാഹുവിനെ ഓർക്കുക എന്ന താഴ്ന്ന അവസ്ഥയിലേക്ക് ഇറങ്ങി വരൽ ഏറ്റവും വലിയി നഷ്ടമാണ് (സ്വൂഫികളുടെ കാഴ്ച്ചപ്പാടിൽ)*

ഇമാം അൽ ഖുത്വ് ബുശ്ശഅറാനി (റ) പറയുന്നു:*മുശാഹദ എന്ന അവസ്ഥ കരസ്ഥമാക്കിയാൽ ദിക്റിന്ന് പ്രസക്തിയില്ല.

ശേഷം മഹാനവർകൾ ഇതിനെ വിശദീകരിക്കുന്നു: അല്ലാഹുവിനോടൊപ്പം ഹൃദയത്തിൽ അവൻ്റെ സാന്നിദ്ധ്യം നിലനിർത്താനാണ് ദിക്റ് മത നിയമമാക്കപ്പെട്ടത്. ഒരു മുരീദ് ഈ പ്രബഞ്ചത്തിലെ ഏതങ്കിലും ഒരു വസ്തുവിൻ്റെ ചിന്തയിൽ ലയിച്ചവനാണങ്കിൽ അവൻ അല്ലാഹുവിൻ്റെ ഹള്റത്തിൽ പ്രവേശിച്ചവനല്ല. അഥവാ അവൻ്റെ ഖൽബിൽ അല്ലാഹുവിന് പകരം ആ വസ്തുവും ചിന്തയുമാണ്.

അവൻ അല്ലാഹുവിൻ്റെ ഹള്റത്തിൽ പ്രവേശിക്കുകയും അല്ലാഹുവിനോടൊപ്പം ഹൃദയ സാന്നിദ്ധ്യം ഉണ്ടാകുകയും ചെയ്താൽ ദിക്റ് ഉരുവിടുന്നതിൽ പ്രസക്തിയില്ല. ഈ അവസ്ഥയിൽ അല്ലാഹുവിനെ ദിക്റ് ചൊല്ലണം എന്ന് ഉദ്ദേശിച്ചാൽപോലും അവനത് സാധിക്കുകയില്ല. അവൻ നിശബ്ദനായി പോകും.... അല്ലാഹുവിനോടൊപ്പം നിൽക്കുമ്പോഴുണ്ടാകുന്ന ഗംഭീര്യതയും ഗൗരവവുമാണതിന് കാരണം.

ഈ അവസ്ഥയിൽ അവൻ ദിക്റ് ചൊല്ലിയാൽ ദോശങ്ങൾ അധികരിക്കുകയും ഉൾക്കാഴ്ചകൾ നഷ്ടപ്പെട്ട് ഹൃദയങ്ങൾക്ക് മങ്ങലേൽക്കുന്നതുമാണ്.കാരണം മുശാഹ എന്ന ഉന്നതമായ അവസ്ഥ ലഭിച്ചതിന് ശേഷം ദിക്റിന് പ്രസക്തിയില്ല. അപ്പോൾ ഏതെങ്കിലും ഒരു ശൈഖ് ദിക്റ്  ചൊല്ലാതിരിക്കുന്നതായി കണ്ടാൽ ആരും തെറ്റിദ്ധരിക്കേണ്ടതില്ല. മറിച്ച് അവർ ചൊല്ലുന്നുണ്ടങ്കിൽ അത് മുരീദുകളെ പഠിപ്പിക്കാനും മാതൃക കാണിക്കാനും വേണ്ടിയാണന്ന് നാം മനസ്സിലാക്കണം....

അത് കൊണ്ടാണ് ദിക്റിൻ്റെ ഉന്നതമായ ഈ അവസ്ഥ ലഭിച്ച സ്വൂഫികൾ പറയുന്നത്: മുശാഹദ എന്ന അവസ്ഥ കൈവരിച്ചതിന് ശേഷം ദിക്റിന് പ്രസക്തിയില്ല.....

നാഥൻ അനുഗ്രഹിക്കട്ടെ....
ആമീൻ...

തയ്യാറാക്കിയത് : ഹസൻ ഇർഫാനി, എടക്കുളം