Showing posts with label ഹദീസുകളിലൂടെ ഇന്ന്. Show all posts
Showing posts with label ഹദീസുകളിലൂടെ ഇന്ന്. Show all posts

Wednesday, September 30, 2020

അറിയാത്തതിനെക്കുറിച്ച് അറിയില്ല എന്ന് തന്നെ പറയണം....

ഹദീസുകളിലൂടെ ഇന്ന് -166

അറിയാത്തതിനെക്കുറിച്ച്  അറിയില്ല എന്ന് തന്നെ പറയണം....

عَنْ جُبَيْرِ بْنِ مُطْعِمٍ أَنَّ رَجُلًا أَتَى النَّبِيَّ -ﷺ-، فَقَالَ: يَا رَسُولَ اللَّهِ، أَيُّ الْبُلْدَانِ شَرٌّ؟ قَالَ: فَقَالَ: «لَا أَدْرِي» فَلَمَّا أَتَاهُ جِبْرِيلُ عَلَيْهِ السَّلَامُ قَالَ: «يَا جِبْرِيلُ، أَيُّ الْبُلْدَانِ شَرٌّ؟» قَالَ: لَا أَدْرِي حَتَّى أَسْأَلَ رَبِّي عَزَّ وَجَلَّ، فَانْطَلَقَ جِبْرِيلُ عَلَيْهِ السَّلَامُ، ثُمَّ مَكَثَ مَا شَاءَ اللَّهُ أَنْ يَمْكُثَ، ثُمَّ جَاءَ، فَقَالَ: يَا مُحَمَّدُ، إِنَّكَ سَأَلْتَنِي أَيُّ الْبُلْدَانِ شَرٌّ، فَقُلْتُ: لَا أَدْرِي، وَإِنِّي سَأَلْتُ رَبِّي عَزَّ وَجَلَّ: أَيُّ الْبُلْدَانِ شَرٌّ؟ فَقَالَ: أَسْوَاقُهَا.

ജുബൈർ ബിൻ മുത്ഇം -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നു കൊണ്ട് അവിടുത്തോട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ...! നാടുകളിൽ ഏതാണ് ഏറ്റവും മോശം നാട്?!” നബി -ﷺ- പറഞ്ഞു: “എനിക്കറിയില്ല!” അങ്ങനെ ജിബ്‌രീൽ (അ) വന്നപ്പോൾ നബി -ﷺ- ഇക്കാര്യം ചോദിച്ചു… ജിബ്‌രീൽ പറഞ്ഞു: “എനിക്കറിയില്ല. ഞാൻ എന്റെ രക്ഷിതാവിനോട് ചോദിക്കട്ടെ.”  … (അങ്ങനെ ജിബ്‌രീൽ (അ) അല്ലാഹുവിനോട് ചോദിച്ചതിന് ശേഷം നബി -ﷺ- യുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു:) “നാടുകളിൽ ഏറ്റവും മോശം അങ്ങാടി(ചന്ത)കളാണ്.” (അഹ്മദ്: 16744)*
 ♥️ഗുണ പാഠം♥️

മനുഷ്യരിൽ ഏറ്റവും ഉത്തമനായ റസൂൽ -ﷺ- യും മലക്കുകളിൽ ഏറ്റവും ശ്രേഷ്ഠനായ ജിബ്‌രീൽ  -عَلَيْهِ السَّلَامُ- ഉം അറിയാത്ത ഒരു കാര്യത്തേക്കുറിച്ച് ചോദ്യം വന്നപ്പോൾ ഒരു മടിയുമില്ലാതെ അറിയില്ലെന്ന് പറഞ്ഞതു നോക്കൂ.... അപ്പോൾ എന്താണ് നമ്മെ ഈ മഹത്തരമായ മാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്?! അറിവില്ലെങ്കിൽ അറിയില്ലെന്ന് പറയുന്നതിൽ ഒരു നാണക്കേടുമില്ലെന്ന് മാത്രമല്ല, എല്ലാത്തിനും മറുപടി പറയുന്നതും, അറിയാത്ത വിഷയത്തെ കുറിച്ച് സംസാരിക്കുന്നതുമാണ് യഥാർത്ഥത്തിൽ തനിച്ച വിഡ്ഢിത്തവും ബുദ്ധിശൂന്യതയും.

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “അല്ലാഹു സത്യം! ജനങ്ങൾ ചോദിക്കുന്നതിനെല്ലാം ഉത്തരം പറയുന്നവൻ തന്നെയാകുന്നു തനിച്ച ഭ്രാന്തൻ!” (ഇബ്ത്വാലുൽ ഹിയൽ)

ഇബ്‌നു മസ്ഊദ് വിശേഷിപ്പിച്ച ഈ ഭ്രാന്തിൽ നിന്ന് അല്ലാഹു നാമേവരെയും കാത്തുരക്ഷിക്കട്ടെ. ദീനിന് ഉപകാരം ചെയ്യുന്നവരായി അല്ലാഹു നമ്മെ മാറ്റട്ടെ. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ദീനിന് ഉപദ്രവമുണ്ടാക്കുന്നവരായി അല്ലാഹു നമ്മെ മാറ്റാതിരിക്കട്ടെ,  ആമീൻ....

Monday, September 28, 2020

നിസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുക.

ഹദീസുകളിലൂടെ ഇന്ന്-165

നിസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുക.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْمَلاَئِكَةُ تُصَلِّي عَلَى أَحَدِكُمْ مَا دَامَ فِي مُصَلاَّهُ الَّذِي صَلَّى فِيهِ، مَا لَمْ يُحْدِثْ، تَقُولُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ*

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ)  പറഞ്ഞു: വുളു മുറിയാത്ത അവസ്ഥയില്‍ ഒരാള്‍ താന്‍ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുന്ന സമയത്ത് മലക്കുകള്‍ അവനുവേണ്ടി പാപമോചനത്തിന് തേടുന്നതാണ്. അവര്‍ പറയും: അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ, അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ. (ബുഖാരി:445)*

  ♥️ഗുണ പാഠം♥️

നിസ്കാരം കഴിഞ്ഞ ഉടന്‍ മുസ്വല്ല വിട്ട് പുറത്തുപോകാതെ അതേ സ്ഥലത്തുതന്നെ ഇരുന്ന് ദിക്റുകള്‍ ചെയ്യുന്നവന് മലക്കുകള്‍ പാപമോചനം തേടുന്നതാണ്. ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ബത്വാൽ رحمه الله പറഞ്ഞു :* 

*من كان كثير الذنوب وأراد أن يحطها الله عنه بغير تعب؛فليغتنم ملازمة مكان مصلاه بعد الصلاة ليستكثر من دعاء الملائكة واستغفارهم له ، فهو مرجو إجابته [شرح صحيح البخاري ٣ / ١١٤]*

*"ആരാണോ ധാരാളം പാപം ഉണ്ടാവുകയും , അവയെ അല്ലാഹു അവനിൽ നിന്ന് യാതൊരു ക്ഷീണവും കൂടാതെ മായ്ച്ചു കളയണമെന്ന് ഉദ്ധേശിക്കുകയും ചെയ്യുന്നത്‌, അവനു വേണ്ടി മലക്കുകളുടെ ദുആയും പാപമോചനം തേടലും ധാരാളമായി ലഭിക്കാൻ വേണ്ടി നിസ്കാര ശേഷം അവന്റെ നിസ്കാര സ്ഥലത്ത്‌ തന്നെ കഴിഞ്ഞു കൂടുന്നതിനെ അവൻ മുതലാക്കിക്കൊള്ളട്ടെ, അത്‌ ഉത്തരം പ്രതീക്ഷിക്കപ്പെടുന്നതാണ്. നിസ്കാര ശേഷം എല്ലാ ദിക്റുകളും ദുആകളും നിർവ്വഹിച്ച ശേഷം മാത്രം എഴുന്നേറ്റു പോകുന്ന ഒരു പതിവ് പഴയ തലമുറയിൽ നാം കണ്ടിരുന്നു. പിന്നീട് ജീവിത സൗകര്യങ്ങൾ വർധിക്കുകയും അതോടൊപ്പം ചില പുത്തൻവാദക്കാരുടെ നൂതന തത്വങ്ങൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്തതോടെ നല്ലൊരു വിഭാഗം വിശ്വാസികളും ആ രീതി കയ്യൊഴിഞ്ഞു. അതുകൊണ്ട് നഷ്ടം അവർക്ക് തന്നെയാണെന്ന് അവർ അറിയുന്നില്ല. അല്ലാഹു കാക്കട്ടെ, ആമീൻ.....*

അബ്ദുൽ റഹീം ഇർഫാനി*കോതമംഗലം*

Saturday, September 26, 2020

അറിവില്ലാത്ത കാര്യത്തേക്കുറിച്ച്...

ഹദീസുകളിലൂടെ ഇന്ന്-163

അറിവില്ലാത്ത കാര്യത്തേക്കുറിച്ച്...

وعن مسروقٍ ، قال : دَخَلْنَا على عبدِ اللهِ بْنِ مَسعُودٍ فقال : يا أَيُّهَا النَّاسُ ، مَنْ عَلِمَ شَيْئاً فَلْيَقُلْ بِهِ ، وَمَنْ لَمْ يَعْلَمْ ، فَلْيَقُلْ : اللهُ أعْلَمُ ، فَإنَّ مِنَ العِلْمِ أَنْ يَقُولَ لِمَا لا يَعْلَمُ : اللهُ أعْلَمُ . قالَ اللهُ تَعَالَى لِنَبِيِّهِ : ﴿ قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ ﴾

മസ്‌റൂഖ്‌(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ അബ്ദുല്ലാഹിബ് നു മസ്ഊദ്‌(റ)വിന്റെ അടുത്ത് കടന്നുചെന്നപ്പോൾ അദ്ദേഹം പറഞ്ഞു, ജനങ്ങളേ ആർക്കെങ്കിലും വല്ലതും അറിയുമെങ്കിൽ അവൻ അത് പറയട്ടെ. അറിയാത്ത പക്ഷം അല്ലാഹുﷻവാണ് അറിയുന്നവൻ എന്നവൻ പറഞ്ഞുകൊള്ളട്ടെ. വിവരമില്ലാത്തതിനെ പറ്റി അല്ലാഹുﷻവാണ് അറിയുന്നവൻ എന്ന് പറയുന്നത് വിവേകത്തിന്റെ ലക്ഷണമാണ്. നബിﷺയോട് അല്ലാഹു ﷻ പറഞ്ഞിരിക്കുന്നു, പറയുക പ്രബോധനത്തിന് ഞാൻ നിങ്ങളോട് പ്രതിഫലം ചോദിക്കുന്നില്ല. ഞാൻ കൃത്രിമത്വം കാണിക്കുന്നവനുമല്ല.*  
   【ബുഖാരി】

♥️ഗുണ പാഠം♥️


അല്ലാഹുവിന്‍റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ, ശിർക്കിനെക്കാൾ വലിയ പാപമാണ് എന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നു.
 
*ആകാശത്തിന് കീഴെ എന്തിനെക്കുറിച്ച് ചോദിച്ചാലും വാചാലമായി സംസാരിക്കുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുകയും ചെയ്യുകയെന്നത് വലിയ ഒരു കഴിവായിട്ടാണ് പലരും കരുതുന്നത്. പ്രത്യേകിച്ച് ഇസ്‌ലാം മതത്തെക്കുറിച്ച് സംസാരിക്കുന്നവർ. ഇസ്‌ലാം മതപ്രബോധകരായി സ്വയം അവകാ ശപ്പെടുന്ന ചിലയാളുകൾ 'ചോദ്യോത്തരങ്ങൾക്ക് തുറന്ന അവസരം' എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുന്നത് നേരത്തെ പറഞ്ഞ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഒരു ചോദ്യത്തിനും 'അറിയില്ല' എന്ന ഉത്തരം ഉണ്ടാവരുതെന്നു പോലും പ്രബോധന പരിശീലന ക്ലാസുകളിൽ പഠിതാക്കളെ അവർ പറയാൻ പഠിപ്പിക്കുന്നു. മതപരമായ വിഷയങ്ങളിൽ സംശയം ചോദിച്ചാൽ, തന്‍റെ അടുത്തിരിക്കുന്ന സഹോദരനോട് ചോദിക്കൂ എന്ന് പറഞ്ഞു ഒഴിവാകുന്നവരായിരുന്നു സലഫുകൾ. മതപരമായി ആഴത്തിൽ അറിവുള്ള അവർ അങ്ങിനെ ചെയ്തത് അല്ലാഹുവിന്‍റെ പേരിൽ സംസാരിക്കുന്നതിൽ അവർക്ക് അങ്ങേയറ്റം ഭയമുള്ളത് കൊണ്ടായിരുന്നു.*

*വാസ്തവത്തിൽ, ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുക എന്നത് അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നതിനു തുല്യമാണ്. അല്ലാഹുവിനും ജനങ്ങൾക്കും ഇടയിലാണ് അവരുടെ സ്ഥാനം. പറയുന്ന കാര്യങ്ങളിൽ സൂക്ഷ്മമായ ധാരണയില്ലെങ്കിൽ പറയാതിരിക്കുന്നതാണ് ഉചിതവും സുരക്ഷിതവും. കാരണം, അല്ലാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിച്ചു അപകടത്തിൽ പെടുന്നതിനേക്കാൾ നല്ലത് അറിയാത്തത് അറിയില്ല എന്ന് പറയുകയും മിണ്ടാതിരിക്കുകയും ചെയ്യലാണ്. ‘അറിയാത്ത കാര്യങ്ങൾ അറിയില്ലാ’ എന്ന് പറയുന്നത് ഒരു ന്യൂനതയല്ല. മറിച്ച് അത് ഒരാളുടെ സത്യസന്ധതയുടേയും, അറിവിന്‍റെയും അടയാളമാണ്.*

*മതപരമായ കാര്യങ്ങളിൽ ഇൽമ് ഉള്ള ഒരാൾ, അതിന്‍റെ പേരിൽ ജനങ്ങളിൽ അറിയപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നത് സലഫുകൾ ഭയപ്പെട്ടിരുന്നു. മറ്റുള്ളവരുടെ നന്മ ലക്ഷ്യം വെച്ച് സംസാരിക്കുന്നവർ, പറയുന്ന കാര്യത്തെക്കുറിച്ച് പൂർണ്ണ ബോധ്യമില്ലെങ്കിൽ സ്വയം നാശമായിരിക്കും തെരഞ്ഞെടുക്കുന്നത്.*

*അറിവിന്‍റെ കാര്യത്തിൽ എല്ലാവരും ഒരേ തോതിലല്ലല്ലോ. കുറഞ്ഞും കൂടിയും പല രൂപത്തിലുമാണത്. അറിവ് ലഭിക്കുകയെന്നതു അല്ലാഹു  അവൻ ഉദ്ദേശിച്ചവർക്ക് നൽകുന്ന വലിയ ഒരനുഗ്രഹമാണ്‌. എന്നാൽ അറിവില്ലാത്ത കാര്യങ്ങളിൽ സംസാരിക്കുന്നത്, അല്ലാഹുവിന്‍റെ പേരിൽ കളവു പറയലാണ്. അല്ലാഹുവിന്‍റെ പേരിൽ ഇല്ലാത്തത് കെട്ടിച്ചമച്ചു പറയുന്നത് ഏറ്റവും വലിയ തിന്മയാണ്. അള്ളാഹു പറയുന്നു. "നമ്മുടെ പേരിൽ അദ്ദേഹം (നബി [സ]) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നുവെങ്കിൽ, അദ്ദേഹത്തെ നാം വലതു കൈ കൊണ്ട് പിടികൂടുകയും, അദ്ദേഹത്തിന്‍റെ ഹൃദയധമനി നാം അറുത്തു മാറ്റുകയും ചെയ്യുമായിരുന്നു. അപ്പോൾ നിങ്ങളിലാർക്കും അദ്ദേഹത്തിൽ നിന്നും (ശിക്ഷയെ) തടയാനാവില്ല."  [അൽഹാഖ 44-47]
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ മഹത്തുക്കളെക്കുറിച്ച്  ദുരാരോപണങ്ങൾ ഉന്നയിച്ച് പ്രചരിപ്പിച്ചവർ വിശുദ്ധ ദീനിന്റെ പേരിൽ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഗൗരവം ഉണർത്താൻ ഈ അവസരം വിനിയോഗിക്കുന്നു. അല്ലാഹു കാത്തുരക്ഷിക്കട്ടെ, ആമീന്‍.....

അബ്ദുൽ റഹീം ഇർഫാനി
കോതമംഗലം


Friday, September 25, 2020

ദാനധർമ്മം: മാനവികതയുടെ ജീവനാടി....

ഹദീസുകളിലൂടെ ഇന്ന് -161


  ദാനധർമ്മം: മാനവികതയുടെ ജീവനാടി....
 *ﻋَﻦْ ﻋَﻠِﻲٍّ، ﻗَﺎﻝَ: ﺟَﺎءَ ﺛَﻼﺛَﺔُ ﻧَﻔَﺮٍ ﺇِﻟَﻰ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻓَﻘَﺎﻝَ ﺃَﺣَﺪُﻫُﻢْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ، ﻛَﺎﻧَﺖْ ﻟِﻲ ﻣِﺎﺋَﺔُ ﺩِﻳﻨَﺎﺭٍ، ﻓَﺘَﺼَﺪَّﻗْﺖُ ﻣِﻨْﻬَﺎ ﺑِﻌَﺸَﺮَﺓِ ﺩَﻧَﺎﻧِﻴﺮَ. ﻭَﻗَﺎﻝَ اﻵْﺧَﺮُ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ، ﻛَﺎﻥَ ﻟِﻲ ﻋَﺸَﺮَﺓُ ﺩَﻧَﺎﻧِﻴﺮَ، ﻓَﺘَﺼَﺪَّﻗْﺖُ ﻣِﻨْﻬَﺎ ﺑِﺪِﻳﻨَﺎﺭٍ، ﻭَﻗَﺎﻝَ اﻵْﺧَﺮُ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ  ﻛَﺎﻥَ ﻟِﻲ ﺩِﻳﻨَﺎﺭٌ، ﻓَﺘَﺼَﺪَّﻗْﺖُ ﺑِﻌُﺸْﺮِﻩِ. ﻗَﺎﻝَ: ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﻛُﻠُّﻜُﻢْ ﻓِﻲ اﻷَْﺟْﺮِ ﺳَﻮَاءٌ، ﻛُﻠُّﻜُﻢْ ﺗَﺼَﺪَّﻕَ ﺑِﻌُﺸْﺮِ ﻣَﺎﻟِﻪِ"
*(مسند أحمد)


അലി(റ) ഉദ്ധരിക്കുന്നു: നബിﷺയുടെ അടുക്കൽ മൂന്നാളുകൾ വന്നു.*
ഒന്നാമൻ പറഞ്ഞു: എന്റെ അടുക്കൽ നൂറ് ദീനാർ ഉണ്ടായിരുന്നു. അതിൽ നിന്നും പത്ത് ദീനാർ ഞാൻ സ്വദഖ ചെയ്തു.
രണ്ടാമൻ പറഞ്ഞു: എന്റെ അടുക്കൽ പത്ത് ദീനാർ ഉണ്ടായിരുന്നു. അതിൽ നിന്നും ഒരു ദീനാർ ഞാൻ സ്വദഖ ചെയ്തു.
മൂന്നാമൻ പറഞ്ഞു: എന്റെ അടുക്കൽ ഒരു ദീനാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ പത്തിലൊന്ന് ഞാൻ സ്വദഖ ചെയ്തു.

ഇതുകേട്ട നബി ﷺ പറഞ്ഞു: നിങ്ങളിൽ ഓരോരുത്തരും ധർമ്മം ചെയ്തത് അവന്റെ സമ്പത്തിന്റെ പത്തിലൊന്നാണ്. അതിനാൽ പ്രതിഫലത്തിൽ നിങ്ങളെല്ലാം തുല്യരാണ്...
  (മുസ്നദ് അഹ്മദ്)

  ♥️ഗുണ പാഠം♥️


മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍ വെച്ചേറ്റവും കിടയറ്റ സാമ്പത്തിക വ്യവസ്ഥയും  ഇസ്‌ലാം വിഭാവനം ചെയ്യുന്നതു തന്നെ. മനുഷ്യ സമൂഹത്തിന്‍റെ പൊതുവായ വളര്‍ച്ചക്കും തളര്‍ച്ചക്കും മുഖ്യകാരണമായി വര്‍ത്തിക്കുന്ന സാമ്പത്തിക രംഗത്തെ വളരെ ശ്രദ്ധയോടെയാണ് പ്രകൃതിയുടെ മതമായ ഇസ്‌ലാം കൈകാര്യം ചെയ്തിട്ടുള്ളത്. സമ്പത്തിന്‍റെ യഥാര്‍ത്ഥ ഉടമ സ്രഷ്ടാവായ അല്ലാഹു മാത്രമാണെന്നും അതിന്‍റെ കൈകാര്യകര്‍തൃത്വം മാത്രമാണ് മനുഷ്യനുള്ളതെന്നും ബോധ്യപ്പെടുത്തുക വഴി സമ്പത്ത് ചിലരുടെ കൈകളില്‍ മാത്രം കുമിഞ്ഞുകൂടുന്നതിനു വിലക്കേര്‍പ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തത്. ഇതിനു വേണ്ടി മതം മുന്നോട്ട് വെച്ചതാണ് നിര്‍ബന്ധ ദാനമായ സകാത്ത് സമ്പ്രദായം. മുതലാളിയുടെ ഔദാര്യമല്ല, പ്രത്യുത ദരിദ്രന്‍റെ അവകാശമാണ് ഇസ്‌ലാമിലെ സകാത്ത്.*

സകാത്തിന്‍റെ നിര്‍ബന്ധ വിഹിതം നല്‍കുന്നതോടെ തീരുന്നതല്ല ധനികര്‍ക്കുള്ള സമൂഹ്യ ബാധ്യത. കാരണം,  ചില പ്രത്യേക വസ്തുക്കളില്‍ മാത്രമാണ് സകാത്തുള്ളത്. അവയല്ലാത്തതിനു സകാത്തില്ലെന്നു കരുതി അവയുടെ ഉടമകള്‍ക്ക് സമൂഹത്തോട് യാതൊരു ബാധ്യതയുമില്ലെന്ന ധാരണ അര്‍ത്ഥശൂന്യമാണ്. മാത്രവുമല്ല, സകാത്തു വിഹിതമായ രണ്ടര ശതമാനം വിതരണം ചെയ്തതിനു ശേഷമുള്ളതു കൊണ്ട് ധനികര്‍ക്ക് എന്തുമാകാമെന്നു വന്നാല്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമ്പത്തിക സന്തുലിതാവസ്ഥ ശരിയായവിധം നടപ്പില്‍ വരണമെന്നുമില്ല. അതു കൊണ്ട് തന്നെയാണ് ‘നിശ്ചയം സമ്പത്തില്‍ സകാത്തിലുപരി വലിയ ബാധ്യയുണ്ട്’ എന്ന് നബി (സ) പ്രസ്താവിച്ചത്,. (തുര്‍മുദി).*

തന്‍റെയും കുടുംബത്തിന്‍റെയും ജീവിതാവശ്യം കഴിഞ്ഞ് ബാക്കിയുള്ളതില്‍ നിന്ന് അശരണരും ആലംബഹീനരുമായവര്‍ക്ക് ദാനം ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം. ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇക്കാര്യം ഒന്നു കൂടി  വ്യക്തമാക്കുന്നു. അബൂ സഈദുല്‍ ഖുദരി (റ)ല്‍ നിന്ന് ഉദ്ധരണം. അദ്ദേഹം പറയുന്നു: നബി(സ) പറഞ്ഞു: ‘ആരുടെയെങ്കിലും കൈവശം വാഹനം മിച്ചമുണ്ടെങ്കില്‍ അതില്ലാത്തവനു നല്‍കണം. ആഹാരം മിച്ചമുള്ളവനും അതില്ലാത്തവനു നല്‍കണം’. അദ്ദേഹം പറയുന്നു: ‘അങ്ങനെ നബി (സ) സമ്പത്തിന്‍റെ വിവിധയിനങ്ങളെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളതില്‍ ഞങ്ങളിലൊരാള്‍ക്കും  യാതൊരു അവകാശവുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയുണ്ടായി’ (മുസ്‌ലിം) നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ....

അബ്ദുൽ റഹീം ഇർഫാനി,  കോതമംഗലം

Tuesday, September 22, 2020

ബന്ധങ്ങൾ കാത്തുസൂക്ഷിക്കാം...

 ഹദീസുകളിലൂടെ ഇന്ന്-158

ബന്ധങ്ങൾ കാത്തുസൂക്ഷിക്കാം...

 عن عبادة بن الصامت رضي الله عنه ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﺮْﻓَﻌُﻪُ ﺇِﻟَﻰ اﻟﺮَّﺏِّ ﻋَﺰَّ ﻭَﺟَﻞَّ ﻗَﺎﻝَ: " ﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺤَﺎﺑِّﻴﻦَ ﻓِﻲَّ ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺰَاﻭِﺭِﻳﻦَ ﻓِﻲَّ، ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺒَﺎﺫِﻟِﻴﻦَ ﻓِﻲَّ، ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﻮَاﺻِﻠِﻴﻦَ ﻓِﻲَّ " (مسند أحمد)

 ഉബാദത്തിബ്നു സാമിത്ത്(റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ അല്ലാഹു ﷻ പറഞ്ഞതായി പറയുന്നു: "എന്‍റെ പേരില്‍ പരസ്പരം സ്നേഹിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം സന്ദര്‍ശിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം ചെലവഴിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം ബന്ധങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് എന്‍റെ സ്നേഹം അവകാശമായിത്തീര്‍ന്നിരിക്കുന്നു...

  (മുസ്നദ് അഹ്‌മദ്)

  ♥️ഗുണ പാഠം♥️

സാമൂഹ്യ ബന്ധമാണ് ഒരു സമൂഹത്തില്‍ ഒന്നിച്ചു ജീവിക്കുന്ന വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു വ്യക്തിക്ക് സമൂഹത്തോടുള്ള ബാധ്യത വളരെ സൂക്ഷ്മമായി അത് പ്രതിപാദിക്കുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍, കുടുംബബന്ധം ചേര്‍ക്കല്‍, അയല്‍വാസിക്ക് നന്മ ചെയ്യല്‍, ആവശ്യക്കാരനെ സഹായിക്കല്‍, നന്മ കല്‍പിക്കല്‍ തിന്മ തടയല്‍ തുടങ്ങിയ കല്‍പനങ്ങള്‍ ഇഹത്തിലും പരത്തിലുമുള്ള നന്മ ലക്ഷ്യമാക്കിയുള്ളതാണെന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 


അല്ലാഹു പറയുന്നു: 'അല്ലാഹു നിലനിര്‍ത്തുവാനാജ്ഞാപിച്ച ബന്ധങ്ങളെ38 നിലനിര്‍ത്തുകയും റബ്ബിനെ ഭയപ്പെടുകയും അവങ്കല്‍നിന്നു മോശമായ വിചാരണയുണ്ടാകുന്നതിനെ ഭയപ്പെടുകയും ചെയ്യുന്നവരാകുന്നു ബുദ്ധിമാന്മാര്‍.’ (അർറഅദ് : 21)


മഹാനായ ലുഖ്മാന്‍ തന്റെ മകന് നല്‍കുന്ന ഉപദേശം ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക ‘മകനേ, നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ. നീ ആളുകളില്‍നിന്ന് മുഖംതിരിച്ചു സംസാരിക്കരുത്. ഭൂമിയില്‍ നിഗളിച്ചു നടക്കയുമരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്‌നേഹിക്കുകയില്ല. നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക. ഒച്ച കുറക്കുക. അരോചകമായ ശബ്ദം കഴുതയുടെ ശബ്ദംതന്നെ.’ (ലുഖ്മാൻ : 17-19)


പരസ്പരം വെറുപ്പും വിദ്വേഷവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഓരോ വ്യക്തിക്കും അവന്റെ മതമോ ജാതിയോ ഗോത്രമോ നാടോ നോക്കാതെ അവകാശം അനുവദിച്ചു കൊടുക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമികാധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാമെന്നതില്‍ ഒരു സംശയവുമില്ല. അല്ലാഹു കാക്കട്ടെ, ആമീൻ...


Monday, September 21, 2020

ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന.

 ഹദീസുകളിലൂടെ ഇന്ന്-157

    ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന....

 حَدَّثَنَا عَبْدُ الرَّحْمَنِ بْنُ إِبْرَاهِيمَ الدِّمَشْقِيُّ، حَدَّثَنَا ابْنُ أَبِي فُدَيْكٍ، أَخْبَرَنِي سَلَمَةُ بْنُ وَرْدَانَ، عَنْ أَنَسِ بْنِ مَالِكٍ، قَالَ أَتَى النَّبِيَّ ـ صلى الله عليه وسلم ـ رَجُلٌ فَقَالَ يَا رَسُولَ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ ‌‏ سَلْ رَبَّكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ ‏"‏ ‏.‏ ثُمَّ أَتَاهُ فِي الْيَوْمِ الثَّانِي فَقَالَ يَا رَسُولَ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ ‏"‏ سَلْ رَبَّكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ ‏"‏ ‏.‏ ثُمَّ أَتَاهُ فِي الْيَوْمِ الثَّالِثِ فَقَالَ يَا نَبِيَّ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ ‏"‏ سَلْ رَبَّكَ الْعَفْوَ وَالَعَافِيَةَ فِي الدُّنْيَا وَالآخِرَةِ فَإِذَا أُعْطِيتَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ فَقَدْ أَفْلَحْتَ ‏"‏

അനസ് (റ) വിൽ നിന്ന് നിവേദനം:  നബി ﷺ യെ സമീപിച്ച് ഒരാൾ ചോദിച്ചു: അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട്‌ ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.” 

 പിന്നീട് രണ്ടാം ദിവസം അദ്ദേഹം വരുകയും അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? എന്ന് ചോദിക്കുകയും ചെയ്തു. 

നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട്‌ ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.” 

 മൂന്നാം ദിവസവും അദ്ദേഹം വരുകയും അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? എന്ന് ചോദിക്കുകയും ചെയ്തു. 

നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട്‌ ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.”

 നിങ്ങൾക്കു ദുനിയാവിലും ആഖിറത്തിലും മാപ്പും സൗഖ്യവും ലഭിക്കുകയാണെങ്കിൽ നിങ്ങൾ വിജയികളിൽ ഉൾപ്പെട്ടിരിക്കുന്നു...

   【ഇബ്നുമാജ】

  ♥️ഗുണ പാഠം♥️

അല്ലാഹുവിന്റെ മാപ്പും സൗഖ്യവും ഔദാര്യമായി ലഭിച്ചാലെ ഏതൊരാൾക്കും ഈ ദുനിയാവിലും നാളെ ആഖിറത്തിലും രക്ഷയുള്ളൂ. 'ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് ദുനിയാവിലും ആഖിറത്തിലും നന്മ നൽകണേ' എന്ന ദുആ പ്രസിദ്ധമാണല്ലോ. ആത്മാർത്ഥതയുടെയും നിഷ്കളങ്കതയോടെയും ദുആ ചെയ്യാനും അതിന് ഉത്തരം ലഭിച്ച് വിജയികളിൽപെടാനും നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ....

പാപമോചനം ലഭിക്കാൻ...

 

ഹദീസുകളിലൂടെ ഇന്ന്-156

 പാപമോചനം ലഭിക്കാൻ...

 وفى صحيح الحاكم عن جابر: (أن رجلا جاء إلى النبى صلى الله عليه وسلم وهو يقول: واذنوباه، مرتين أو ثلاثا. فقال له النبى صلى الله عليه وسلم: قل: اللهم مغفرتك أوسع من ذنوبى، ورحمتك أرجى عندى من عملى، فقالها ثم قال له: عد، فعاد، ثم قال له: عد، فعاد، فقال له: قم قد غفر الله لك). 

(أسباب المغفرة - ابن رجب الحنبلي)

 ഇമാം ഹാകിം (റ) അവിടുത്തെ സ്വഹീഹിൽ ജാബിർ (റ) വിൽ നിന്നുദ്ധരിക്കുന്നു : ഒരിക്കൽ  എന്റെ “പാപങ്ങളേയ്...” എന്ന് വിലപിച്ചു കൊണ്ട് ഒരു വ്യക്തി തിരുനബി ﷺ തങ്ങൾക്കരികിലെത്തി. (ഞാൻ ചെയ്തു പോയ പാപങ്ങളെയോർത്തിട്ട് പേടിയാകുന്നു, അവകൾ പൊറുപ്പിക്കാനാകുമോ) 

തിരുനബി ﷺ തങ്ങൾ അയാളോട് പറഞ്ഞു : താങ്കൾ ചൊല്ലുക : 


 اَللّهُمَّ مَغْفِرَتُكَ أَوْسَعُ مِنْ ذِنُوبِى، وَرَحْمَتُكَ أَرْجَى عِنْدِى مِنْ عَمَلِى 

(അല്ലാഹുവേ നിന്റെ മഗ്ഫിറത്‌ എന്റെ ദോഷത്തേക്കാൾ അതി വിശാലമാണ്, നിന്റെ കാരുണ്യം എന്റെ പ്രവർത്തനങ്ങൾക്കപ്പുറവും എനിക്ക് പ്രതീക്ഷയേകുന്നതുമാണ്) 

 അദ്ദേഹം അത് ചൊല്ലി. 

പിന്നീട് തങ്ങൾ ﷺ പറഞ്ഞു : “മടക്കിച്ചൊല്ലൂ” (ആവർത്തിച്ച് ചൊല്ലൂ) 

അദ്ദേഹം അത് മടക്കിച്ചൊല്ലി, 

പിന്നീട് തങ്ങൾ ﷺ വീണ്ടും പറഞ്ഞു : (വിണ്ടും) “മടക്കിച്ചൊല്ലൂ” 

അദ്ദേഹം വീണ്ടം  മടക്കിച്ചൊല്ലി. 

അപ്പോൾ തിരുനബി ﷺ തങ്ങൾ അയാളോട് പറഞ്ഞു : “ഇനി എഴുന്നേറ്റ് പൊയ്ക്കോളൂ അല്ലാഹു ﷻ താങ്കൾക്ക് പൊറുത്ത് തന്നിരിക്കുന്നു..."

  ♥️ഗുണ പാഠം♥️

ശരീരത്തില്‍ ചെളി പുരണ്ടാല്‍ ശുദ്ധ ജലം കൊണ്ട് വൃത്തിയാക്കാം. അല്ല, വൃത്തിയാക്കണം. അല്ലാഹു വൃത്തിയുള്ളവരെ ഇഷ്ടപ്പെടുന്നു. മനസ്സ് മലിനമായാല്‍ പശ്ചാത്താപം കൊണ്ട് കഴുകിയെടുക്കണം. ഹൃദയവിശുദ്ധരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നതും പരിഗണിക്കുന്നതും. ഖുര്‍ആന്‍ പറഞ്ഞു:

"തീര്‍ച്ചയായും അല്ലാഹു പശ്ചചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു." (അൽ ബഖറ/222)

ശരീരത്തില്‍ മണ്ണ് പുരളുന്നതും മനസ്സില്‍ പാപത്തിന്‍റെ മാലിന്യമാകുന്നതും ദുനിയാവിലെ ജീവിതത്തില്‍ സ്വാഭാവികമാണ്. രണ്ടിനും ഇസ്ലാം നല്‍കുന്ന പരിഹാരം ക്ഷണമാത്രയില്‍ കഴുകി വൃത്തിയാകുക എന്നതാണ്. എന്നും സംശുദ്ധരായി ജീവിക്കാന്‍ കല്‍പിക്കപ്പെട്ടവരാണ് സത്യവിശ്വാസികള്‍. വൃത്തി ഈമാനിന്‍റെ ഭാഗമാണ് എന്ന പ്രവാചകമൊഴി അക്കാര്യമാണ് ബോധ്യപ്പെടുത്തുന്നതും. ഒരു മുസ്‌ലിം എങ്ങനെ ശുദ്ധിയുടെ ഉടമയല്ലാതിരിക്കും? ഇസ്‌ലാമില്‍ നിന്നും അവന്‍ ഉള്‍ക്കൊണ്ട വിശ്വാസം, ആരാധനകള്‍, സ്വഭാവങ്ങള്‍, പെരുമാറ്റങ്ങള്‍, നിലപാടുകള്‍, സഹവര്‍ത്തിത്വ മര്യാദകള്‍ എല്ലാം പരിശുദ്ധമാണ്. ഇവയിലൊന്നും കറപുരണ്ടു കൂടാ എന്ന നിഷ്കര്‍ഷ ഉണ്ടാകുമ്പോഴാണ് വിശുദ്ധിയോടെ ജീവിക്കാന്‍ സത്യവിശ്വാസിയില്‍ ജാഗ്രത കാണുക.

പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠന്‍മാര്‍. ഇതൊക്കെ പറഞ്ഞു തന്നത് ലോകത്തിന്‍റെ ഗുരു മുഹമ്മദ് നബി(സ.അ) യാണ്. അനസ് ബ്നു മാലിക(റ) നിവേദനം. നബി(സ.അ) പറഞ്ഞു:" എല്ലാ ആദമിന്‍റെ പുത്രന്മാരും തെറ്റു ചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരില്‍ ഉത്തമന്മാര്‍ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്." (തിര്‍മിദി, ഇബ് നു മാജ, അഹ്മദ്)

പാപമേശാത്ത ജീവിതത്തിന്‍റെ ഉടമയായിരുന്നിട്ടും ദിവസത്തില്‍ നൂറുതവണ അല്ലാഹുവേ, നിന്നോട് ഞാന്‍ മാപ്പിരക്കുന്നു എന്ന് പ്രവാചക ശ്രേഷ്ഠർ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. തന്നില്‍ വിശ്വസിക്കുകയും തന്നെയനുസരിക്കുകയും ചെയ്യുന്ന അടിമകള്‍ക്ക് താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളും വിഭവങ്ങളും നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന കാരുണ്യവാനായ റബ്ബിന്‍റെ ഉപദേശവും മറ്റൊന്നല്ല. ശരീരവും മനസ്സും മാലിന്യമുക്തമാക്കാൻ നമ്മെ നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ...

                                             അബ്ദുൽ റഹീം ഇർഫാനി കോതമംഗലം


Saturday, September 19, 2020

നമുക്ക് പരസ്പരം സ്നേഹിക്കാം, അല്ലാഹുവിനു വേണ്ടി....

ഹദീസുകളിലൂടെ ഇന്ന്-155

നമുക്ക് പരസ്പരം സ്നേഹിക്കാം,  അല്ലാഹുവിനു വേണ്ടി....

*ﻋَﻦْ ﺃَﺑِﻲ ﺯُﺭْﻋَﺔَ ﺑْﻦِ ﻋَﻤْﺮِﻭ ﺑْﻦِ ﺟَﺮِﻳﺮٍ، ﺃَﻥَّ ﻋُﻤَﺮَ ﺑْﻦَ اﻟْﺨَﻄَّﺎﺏِ، ﻗَﺎﻝَ: ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﺇِﻥَّ ﻣِﻦْ ﻋِﺒَﺎﺩِ اﻟﻠَّﻪِ ﻷَُﻧَﺎﺳًﺎ ﻣَﺎ ﻫُﻢْ ﺑِﺄَﻧْﺒِﻴَﺎءَ، ﻭَﻻَ ﺷُﻬَﺪَاءَ ﻳَﻐْﺒِﻄُﻬُﻢُ اﻷَْﻧْﺒِﻴَﺎءُ ﻭَاﻟﺸُّﻬَﺪَاءُ ﻳَﻮْﻡَ اﻟْﻘِﻴَﺎﻣَﺔِ، ﺑِﻤَﻜَﺎﻧِﻬِﻢْ ﻣِﻦَ اﻟﻠَّﻪِ ﺗَﻌَﺎﻟَﻰ» ﻗَﺎﻟُﻮا: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ، ﺗُﺨْﺒِﺮُﻧَﺎ ﻣَﻦْ ﻫُﻢْ، ﻗَﺎﻝَ: «ﻫُﻢْ ﻗَﻮْﻡٌ ﺗَﺤَﺎﺑُّﻮا ﺑِﺮُﻭﺡِ اﻟﻠَّﻪِ ﻋَﻠَﻰ ﻏَﻴْﺮِ ﺃَﺭْﺣَﺎﻡٍ ﺑَﻴْﻨَﻬُﻢْ، ﻭَﻻَ ﺃَﻣْﻮَاﻝٍ ﻳَﺘَﻌَﺎﻃَﻮْﻧَﻬَﺎ، ﻓَﻮَاﻟﻠَّﻪِ ﺇِﻥَّ ﻭُﺟُﻮﻫَﻬُﻢْ ﻟَﻨُﻮﺭٌ، ﻭَﺇِﻧَّﻬُﻢْ ﻋَﻠَﻰ ﻧُﻮﺭٍ ﻻَ ﻳَﺨَﺎﻓُﻮﻥَ ﺇِﺫَا ﺧَﺎﻑَ اﻟﻨَّﺎﺱُ، ﻭَﻻَ ﻳَﺤْﺰَﻧُﻮﻥَ ﺇِﺫَا ﺣَﺰِﻥَ اﻟﻨَّﺎﺱُ» ﻭَﻗَﺮَﺃَ ﻫَﺬِﻩِ اﻵْﻳَﺔَ {ﺃَﻻَ ﺇِﻥَّ ﺃَﻭْﻟِﻴَﺎءَ اﻟﻠَّﻪِ ﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ} [ ﻳﻮﻧﺲ: ٦٢] (سنن أبي داود )*

ഉമര്‍ ബ്നുല്‍ ഖത്വാബ് (റ) നിവേദനം ചെയ്യുന്നു: തിരുനബി ﷺ അരുളി: അല്ലാഹുﷻവിന്‍റെ ദാസന്മാരില്‍ ചില ആളുകളുണ്ട്. അവര്‍ അമ്പിയാക്കളൊ ശുഹദാക്കളൊ അല്ല. എന്നാല്‍, അന്ത്യനാളില്‍ അല്ലാഹുﷻവില്‍ നിന്ന് അവര്‍ക്ക് ലഭിച്ച സ്ഥാനങ്ങള്‍ കണ്ട് അമ്പിയാക്കളും ശുഹദാക്കളും അവരോട് താൽപര്യം കാണിക്കും.*

 സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുﷻവിന്‍റെ ദൂതരേ, അവരെപ്പറ്റി ഞങ്ങള്‍ക്കു പറഞ്ഞു തന്നാലും...*

 പ്രവാചകർ ﷺ പറഞ്ഞു: രക്തബന്ധമൊ, സാമ്പത്തിക താൽപര്യമോ ഇല്ലാതെത്തന്നെ, അല്ലാഹുﷻവിന്‍റെ കാരുണ്യത്താല്‍ പരസ്പരം സ്നേഹിച്ചവരാണ് ആ ആളുകള്‍. അല്ലാഹുﷻവാണെ അവരുടെ മുഖങ്ങള്‍ പ്രകാശപൂരിതമായിരിക്കും. അവര്‍ പ്രകാശവലയത്തിലുമായിരിക്കും. ജനങ്ങള്‍ ഭയപ്പെടുമ്പോഴും അവര്‍ ഭയപ്പെടുകയില്ല. ജനങ്ങള്‍ ദു:ഖിക്കുമ്പോഴും അവര്‍ ദു:ഖിക്കുകയില്ല. ശേഷം നബി ﷺ സൂറത്തു യൂനുസിലെ 62ാം സൂക്തമായ, ‘ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുﷻവിന്‍റെ ഇഷ്ടദാസന്മാർക്ക് യാതൊരു ഭയവുമില്ല, അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല’ എന്നര്‍ത്ഥമുള്ള ആയത്ത് ഓതുകയുണ്ടായി...
  (അബൂദാവൂദ്)

♥️ഗുണ പാഠം♥️

അമൂല്യവും ആദരണീയവുമായ മാനുഷിക വികാരമാണ് സ്നേഹം. മനുഷ്യര്‍ക്കിടയിലെ രജ്ഞിപ്പിലും താളാത്മകതയിലും സ്നേഹവികാരത്തിന്‍റെ സാന്നിധ്യവും കയ്യൊപ്പും കാണാം. സ്വന്തം മനസ്സില്‍ അനുഭവിക്കാനാകുന്ന നിഷ്കളങ്കമായ സ്നേഹത്തിന്‍റെ പ്രഭവം അല്ലാഹുവിന്‍റെ ദാനമാണ്. അതില്‍ നിന്ന് സ്നേഹജലം പ്രകൃതിയിലേക്ക് ഉറന്നൊഴുകണം എന്നതാണ് പ്രസ്തുത ദാനം നല്‍കിയ അല്ലാഹുവിന്‍റെ നിര്‍ദ്ദേശം. മനുഷ്യനെ മനുഷ്യനായി കാണാന്‍, മാനുഷിക ധര്‍മ്മങ്ങളെ പ്രതിഫലിപ്പിക്കാന്‍, പരിസരങ്ങളില്‍ സന്തോഷങ്ങളും സമാധാനങ്ങളും നിര്‍മ്മിക്കാന്‍, പകയും പോരുമില്ലാത്ത ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഓരോ വ്യക്തിയുടേയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സ്നേഹത്തിന്‍റെ ക്രിയാത്മകമായ പ്രയോഗത്തിലൂടെ സാധ്യമാകുന്നതാണ്.*
*വിശുദ്ധ ഇസ്ലാം പരസ്പര സ്നേഹത്തിന് അനിതരമായ പ്രേരണയാണ് നല്‍കുന്നത്. മനുഷ്യരഖിലം ഒരു മാതാവിന്‍റെയും പിതാവിന്‍റെയും മക്കളാണ് എന്ന സന്ദേശം ഉദ്ബോധിപ്പിക്കുന്നതില്‍ നിന്ന് തുടങ്ങുന്നു സ്നേഹത്തെ സംബന്ധിച്ച ഇസ്ലാമിന്‍റെ അധ്യാപനം. സ്നേഹം ഫലദായകമാണ് എന്നതു പോലെത്തന്നെ പ്രതിഫലദായകവുമാണ്. പ്രപഞ്ച സ്രഷ്ടാവിന്‍റെ വിധികളെ മാനിച്ചു കൊണ്ടും അവന്‍റെ പ്രീതിയെ പ്രതീക്ഷിച്ചു കൊണ്ടും ആകുമ്പോഴാണ് അത് പ്രതിഫലദായകമാകുന്നത്.*
*അല്ലാഹുവിന്‍റെ പേരില്‍ പരസ്പരം സ്നേഹാദരവുകള്‍ കൈമാറി ജീവിക്കുന്നവര്‍ക്ക് പരലോകത്ത് ലഭിക്കുന്ന പദവി പോലും മറ്റുള്ളവര്‍ക്ക് താത്പര്യജനകമാണ്.*

*സത്യവിശ്വാസികള്‍ സഹോദരങ്ങളാണ്. സ്നേഹമാണ് സാഹോദര്യത്തിന് നിത്യതയും സജീവതയും പ്രദാനം ചെയ്യുന്നത്. വ്യക്തികള്‍ക്കിടയില്‍ കെട്ടുറപ്പ് നല്‍കുന്നതും പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് പ്രചോദനമേകുന്നതും സ്നേഹം തന്നെ. സാധാരണ ജീവിതത്തിലെ ഇടപഴകലുകളില്‍ സംഭവിക്കാവുന്ന വൈയക്തിക പ്രശ്നങ്ങളെ പരിഹരിക്കാനും ബന്ധങ്ങളെ സാധാരണ നിലയിലേക്ക് ഊഷ്മളമാക്കുവാനും നിഷ്കളങ്കമായ സ്നേഹവികാരം കൊണ്ടു മാത്രമേ സാധ്യമാകൂ. ആദര്‍ശ രംഗത്തെ സാഹോദര്യവും ആ വഴിയിലുള്ള സ്നേഹ പ്രകടനവും അല്ലാഹുവിന്ന് ഇഷ്ടമുള്ള സംഗതിയാണ്. ഒരു നബി വചനം വായിക്കുക:*
*അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍(ﷺ) അരുളി:* *അന്ത്യനാളില്‍ അല്ലാഹു ചോദിക്കും: എന്‍റെ മഹത്വത്തിന്‍റെ പേരില്‍ പരസ്പരം സ്നേഹിച്ച ആളുകളെവിടെ? എന്‍റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ഈ ദിവസം ഞാനവര്‍ക്ക് എന്‍റെ തണലിട്ടു കൊടുക്കുന്നതാണ്.* *(മുസ്‌ലിം)*
*അമൂല്യമായ ഈ ഹൃദയ വികാരത്തിന്‍റെ ആത്മാര്‍ത്ഥമായ പ്രകടനം അല്ലാഹുവിന്‍റെ സംപ്രീതിക്കും അന്ത്യദിനത്തിലെ അവന്‍റെ അനുഗ്രഹത്തിനും വഴിവെക്കുമെന്ന് സാരം. പരലോക ജീവിതത്തെ പ്രതീക്ഷിക്കുന്ന മുഅ്മിനുകള്‍ ശ്രദ്ധവെക്കേണ്ട സംഗതിയാണ് ഇക്കാര്യം. പടച്ചവന്‍റെ പ്രീതിയെ പ്രതി അന്യോന്യം സ്നേഹിക്കാനും, ആ സ്നേഹബന്ധം നിലനില്‍ക്കേ തന്നെ മരിച്ചു പോകാനും സാധ്യമാകുക എന്നത് മഹാഭാഗ്യമാണ്. അല്ലാഹു നമുക്ക് അതിന് ഭാഗ്യം നൽകട്ടെ, ആമീൻ...
        
                                        അബ്ദുൽ റഹീം ഇർഫാനി, കോതമംഗലം

Friday, September 18, 2020

വീട്ടിൽഖുർആൻ ഓതണം

ഹദീസുകളിലൂടെ ഇന്ന്-154
വീട്ടിൽഖുർആൻ ഓതണം

عَنْ عَبْدِ الرَّحْمَنِ بْنِ سَابِطٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " الْبَيْتُ الَّذِي يُقْرَأُ فِيهِ الْقُرْآنُ يَكْثُرُ خَيْرُهُ ، وَيُوَسَّعُ عَلَى أَهْلِهِ ، وَيَحْضُرُهُ الْمَلائِكَةُ ، وَيَهْجُرُهُ الشَّيَاطِينُ ، وَإِنَّ الْبَيْتَ الَّذِي لا يُقْرَأُ فِيهِ يُضَيَّقُ عَلَى أَهْلِهِ ، وَيَقِلُّ خَيْرُهُ ، وَيَهْجُرُهُ الْمَلائِكَةُ ، وَيَحْضُرُهُ الشَّيَاطِينُ ، الخ ".*
(مصنف عبد الرزاق)
അബ്ദുർറഹ്മാനിബ്നു സാബിത് (റ) നിവേദനം ചെയ്യുന്നു: മുത്ത് നബിﷺ പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നന്മ വര്‍ധിക്കുകയും, വീട്ടുകാര്‍ക്ക് (ഭക്ഷണം) വിശാലമാകുകയും, അവിടെ മലക്കുകള്‍ സന്നിഹിതരാവുകയും, പിശാചുക്കള്‍ പുറത്ത് പോവുകയും ചെയ്യും.*

 ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വീട്ടിൽ  വസിക്കുന്നയാളുകൾക്ക് സങ്കീര്‍ണമാക്കപ്പെടുകയും നന്മ കുറഞ്ഞുപോവുകയും ചെയ്യും. മലക്കുകള്‍ ആ വീട്ടില്‍ നിന്ന് പുറത്തുപോവുകയും പിശാചുക്കള്‍ അവിടെ ആഗതരാവുകയും ചെയ്യും.*
  (മുസ്വന്നഫു അബ്ദുറസാഖ്)
  ♥️ഗുണ പാഠം♥️

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാമാണല്ലോ? അത് പഠിക്കണം, പഠിപ്പിക്കണം, പാരായണം ചെയ്യണം... അത് ജീവിതത്തിന്റെയും ദിനചര്യയുടെയും പ്രധാനപ്പെട്ട ഭാഗമാകണം. ഖുര്‍ആന്‍ ഏതു കഠിന ഹൃദയനെയും അല്ലാഹുവിലേക്ക് അടുപ്പിക്കുകയും പാപങ്ങളില്‍ നിന്ന് അകറ്റുകയും ചെയ്യും. ഖുര്‍ആനുമായി നിത്യസമ്പര്‍ക്കമില്ലാത്തവന്റെ വിശ്വാസം ലഘുവായ പരീക്ഷണങ്ങളുടെ മുമ്പില്‍ പോലും പതറിപ്പോവും.*

ഖുര്‍ആന്‍ പഠനത്തെ പോലെ പാരായണത്തിനും വലിയ പ്രതിഫലമുണ്ട്. വിശ്വാസത്തിന്റെ പരിമളമാണത്. റസൂല്‍(സ്വ) പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസി ഓറഞ്ച് പോലെയാണ്. അതിന് നല്ല സുഗന്ധവും ആസ്വാദ്യകരമായ രുചിയുമുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസി കാരക്കപോലെയാണ്. രുചി ആസ്വാദ്യകരമാണെങ്കിലും അതിന് പരിമളമില്ല (ബുഖാരി).*

ഖുര്‍ആന്‍ പാരായണം അല്ലാഹു കല്‍പിച്ച പുണ്യകര്‍മമാണ്. പാരായണക്കാരെ അവന്‍ ഏറെ പുകഴ്ത്തുന്നതു കാണാം. ഖുര്‍ആന്‍ പറയുന്നു: താങ്കള്‍ക്ക് ബോധനം നല്‍കപ്പെട്ട നാഥന്റെ ഗ്രന്ഥം പാരായണം ചെയ്യുക (18/27).*

നിശ്ചയമായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നിസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും നഷ്ടം സംഭവിക്കാത്ത പ്രതിഫലമാണ് കാംക്ഷിക്കുന്നത്. അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ അവന്‍ പൂര്‍ണമായും നല്‍കുവാനും അവന്റെ അനുഗ്രഹങ്ങളില്‍ നിന്ന് വര്‍ധിപ്പിക്കുന്നതിനും വേണ്ടി (35/29,30). അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ...

അബ്ദുൽ റഹീം ഇർഫാനി കോതമംഗലം


Tuesday, September 15, 2020

നിസ്കാരത്തെ കാത്തിരിക്കുക...

 ഹദീസുകളിലൂടെ ഇന്ന്-151


നിസ്കാരത്തെ കാത്തിരിക്കുക...

✒️ عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ لاَ يَزَالُ الْعَبْدُ فِي صَلاَةٍ مَا كَانَ فِي مُصَلاَّهُ يَنْتَظِرُ الصَّلاَةَ وَتَقُولُ الْمَلاَئِكَةُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ ‏.‏ حَتَّى يَنْصَرِفَ أَوْ يُحْدِثَ ‏"‏ ‏.‏ قُلْتُ مَا يُحْدِثُ قَالَ يَفْسُو أَوْ يَضْرِطُ

 അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി (സ്വ)  പറഞ്ഞു: "ഒരു ദാസന്‍ തന്റെ മുസ്വല്ലയില്‍ നിസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവന്‍ നിസ്കാരത്തിലായിരിക്കും. മലക്കുകള്‍ (അവന് വേണ്ടി) പ്രാ൪ത്ഥിക്കും: 'അല്ലാഹുവേ.... ഇദ്ദേഹം പിരിഞ്ഞു പോകുന്നതുവരേയോ അല്ലെങ്കില്‍ ഇയാള്‍ക്ക് വുളു നഷ്ടമാകുന്നതുവരെയോ ഇദ്ദേഹത്തിന് പൊറുക്കേണമേ...., ഇദ്ദേഹത്തോട് കരുണ കാണിക്കേണമേ.....' ഞാന്‍ ചോദിച്ചു: എന്താണ് വുളുവിനെ നഷ്ടമാക്കുക? നബി (സ്വ) പറഞ്ഞു: (ശബ്ദത്തോടെയോ അല്ലാതെയോ) കീഴ് വായു പോകലാണ്." (മുസ്‌ലിം  649)

 ♥️ഗുണ പാഠം♥️

നിസ്കാരം ആരംഭിക്കുന്നതിനെ പ്രതീക്ഷയുടെയും ആഗ്രഹത്തോടെയും കാത്തിരിക്കുന്ന ഒരു സത്യവശ്വാസി എത്ര ഭാഗയവാനാണ്. ആ സമയം മുഴുവൻ അവൻ നിസ്കാരത്തിലായി അല്ലാഹു പരിഗണിക്കുക മാത്രമല്ല, അല്ലാഹുവിന്റെ മലക്കുകൾ അവന് പാപമോചനത്തിനായി അപേക്ഷിച്ചുകൊണ്ടിരിക്കുന്നു. ആരാധനാ കർമ്മങ്ങളിൽ ആവേശവും ആത്മാർത്ഥതയും നിലനിർത്തുന്നവർക്കാണ് ഇത്തരം അവസരങ്ങൾ ലഭിക്കുന്നത്. നിഷ്കളങ്കമായ ഇബാദത്തുകൾക്ക് നാഥനായ റബ്ബ് നമുക്ക് അവസരം നൽകട്ടെ, ആമീൻ....

Monday, September 14, 2020

ബാങ്ക് വിളിക്കുന്നവന്റെ ഉന്നത പദവി !!!.

ഹദീസുകളിലൂടെ -14
 ബാങ്ക് വിളിക്കുന്നവന്റെ  ഉന്നത പദവി !!!.

✒️ *عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ الْمُؤَذِّنُ يُغْفَرُ لَهُ مَدَى صَوْتِهِ وَيَشْهَدُ لَهُ كُلُّ رَطْبٍ وَيَابِسٍ وَشَاهِدُ الصَّلاَةِ يُكْتَبُ لَهُ خَمْسٌ وَعِشْرُونَ صَلاَةً وَيُكَفَّرُ عَنْهُ مَا بَيْنَهُمَا*

🖋️ *അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂല്‍(ﷺ) പറഞ്ഞു: ബാങ്ക് കൊടുക്കുന്നവന് അവന്റെ ശബ്ദമെത്തുന്ന ദൂരത്തോളം (അവന്റെ പാപങ്ങള്‍) പൊറുക്കപ്പെടുന്നു. ഉണങ്ങിയതും പച്ചയായതുമായ എല്ലാം അവന് സാക്ഷി നില്‍ക്കുന്നു. നമസ്കാരത്തിന് സാക്ഷിയായവന് (ജമാഅത്തില്‍ പങ്കെടുത്തവന്) ഇരുപത്തിയഞ്ച് നമസ്കാരം (പ്രതിഫലമായി) എഴുതപ്പെടുന്നു. അവക്കിടയിലുള്ള (പാപങ്ങള്‍) അവന് പൊറുക്കപ്പെടുകയും ചെയ്യുന്നു.(അബൂദാവൂദ് :515 )*
  ഗുണ പാഠം

*പള്ളികളിൽ ബാങ്ക് വിളിക്കുന്നവരെ നിസ്സാരതയോടെ കാണുന്ന ചിലരെങ്കിലും സമൂഹത്തിലുണ്ട്.* *മദ്‌റസയിൽ കുട്ടികൾക്ക് ദീൻ പഠിപ്പിക്കുന്നവരായിട്ട് കൂടി 'ഉസ്താദ്' എന്ന് പോലും അഭിസംബോധന ചെയ്യാൻ മടിയുള്ളവർ....* 
*ഇത്തരക്കാർ ആ മനുഷ്യന്റെ പദവി എന്താണെന്ന് മനസ്സിലാക്കിയിട്ടില്ല. ഓരോ ബാങ്ക്വിളി കൊണ്ടും തന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെട്ട് അല്ലാഹുവിന്റെ അടുക്കൽ ഉന്നത പദവി അലങ്കരിച്ചുകൊണ്ടിരിക്കുന്നവരാണവർ.* 

*ഒരിക്കൽ അല്ലാഹുവിന്റെ റസൂല്‍(ﷺ) പറഞ്ഞു: ഒരു മുഅദ്ദിന്‍, അവന്റെ ബാങ്കൊലി എത്ര നീളുന്നുവോ അത്രത്തോളം അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും. അവന്റെ പ്രതിഫലം അവനോടൊപ്പം നമസ്കരിക്കുന്നവരുടേതുപോലെയാണ്. (ത്വബ്റാനി)* 
*ഇത്ര ഉന്നത സ്ഥാനം നമുക്ക് ലഭിക്കുന്നില്ലെങ്കിലും അവരെ ബഹുമാനിക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ, ആമീൻ...*

അബ്ദുൽ റഹീം ഇർഫാനി* *കോതമംഗലം*

ബാങ്കിൽ ശഹാദത്ത് കലിമകൾ കേട്ടാൽ......

ഹദീസുകളിലൂടെ ഇന്ന്-144
                  ബാങ്കിൽ ശഹാദത്ത് കലിമകൾ കേട്ടാൽ......

✒️ *عَنْ سَعْدِ بْنِ أَبِي وَقَّاصٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏: مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللَّهِ رَبًّا وَبِمُحَمَّدٍ رَسُولاً وَبِالإِسْلاَمِ دِينًا ‏.‏ غُفِرَ لَهُ ذَنْبُهُ*

🖋️ *നബി (ﷺ) അരുളി: ബാ‌ങ്ക്‌ വി‌ളി‌ക്കു‌ന്ന‌വൻ   أَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ (അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാ) أَشْهَدُ أنَّ مُحَمَّدًا رَسُولُاللهُ (അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്) എന്ന് പറഞ്ഞ ഉടനെ അത് കേട്ടവന്‍  ഇപ്രകാരം ചൊല്ലിയാല്‍ അവന്റെ (ചെ‌റി‌യ)പാപങ്ങള്‍ പൊറുക്കപ്പെടും.(മുസ്ലിം : 386)*


*وَأَنَا أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ، رَضِيتُ بِاللّٰهِ رَبَّاً، وَبِمُحَمَّدٍ رَسُولاً، وَبِالْإِسْلاَمِ دِينَاً*

*[വഅന അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു, വഹ്ദഹു ലാശരീക ലഹു, വഅന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു, റളീതു ബില്ലാഹി റബ്ബൻ, വബി മുഹമ്മദിൻ റസൂലൻ, വബിൽ ഇസ്‌ലാമി ദീനൻ]*

*(ആരാധനക്കർഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് (ﷺ) അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യംവഹിക്കുന്നു. അല്ലാഹുവിനെ (സ്രഷ്ടാവും സംരക്ഷകനുമെല്ലാമായ) റബ്ബായും, മുഹമ്മദിനെ (ﷺ)  റസൂലായും, ഇസ്‌ലാമിനെ ദീനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു.)

 ♥️ഗുണ പാഠം♥️

*ബാങ്ക് കേൾക്കുമ്പോൾ  ബാങ്ക് വിളിക്കുന്നവന്‍ പറയുന്നതുപോലെ കേള്‍ക്കുന്നവനും പറയണം. حَيَّ عَلَى الصَّلٰاة، حَيَّ عَلَى الْفَلٰاح എന്ന് കേള്‍ക്കുമ്പോള്‍*
 *لَا حَوْلَ وَلَا قُوَّةَ إِلَّا بِاللّٰه*   
*[ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്] എന്നാണ് പറയേണ്ടത്.എന്നാല്‍ അതോടൊപ്പം താഴെ പറയുന്ന  ദിക്൪ ചൊല്ലിയാല്‍  അവന്റെ (ചെറിയ) പാപങ്ങള്‍ പൊറുക്കപ്പെടും. ഏത് വിധേനയും പാപം പൊറുക്കപ്പെട്ടവരായി അല്ലാഹുവിനെ കണ്ടുമുട്ടാൻ നാഥൻ നമുക്ക് അവസരം നൽകട്ടെ, ആമീൻ....*

ചെറുപാപങ്ങളെ സൂക്ഷിക്കുക.....!

 ഹദീസുകളിലൂടെ ഇന്ന്-145


    ചെറുപാപങ്ങളെ സൂക്ഷിക്കുക.....!


✒️ عَنْ عَبْدِ اللَّهِ بْنِ عَامِرٍ أَنَّهُ قَالَ دَعَتْنِي أُمِّي يَوْمًا وَرَسُولُ اللَّهِ صلى الله عليه وسلم قَاعِدٌ فِي بَيْتِنَا فَقَالَتْ هَا تَعَالَ أُعْطِيكَ ‏.‏ فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم ‏‏ وَمَا أَرَدْتِ أَنْ تُعْطِيهِ ‏‏ ‏.‏ قَالَتْ أُعْطِيهِ تَمْرًا ‏.‏ فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم ‏‏ أَمَا إِنَّكِ لَوْ لَمْ تُعْطِيهِ شَيْئًا كُتِبَتْ عَلَيْكِ كِذْبَةٌ

 അബ്ദുല്ലാഹി ബ്നു ആമിർ (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി (സ്വ) ഞങ്ങളുടെ വീട്ടിൽ ഇരിക്കുന്ന ഒരു ദിവസം എന്റെ പ്രിയപ്പെട്ട മാതാവ് എന്നെ വിളിച്ചു പറഞ്ഞു : മോനേ...  വാ..  നിനക്ക് ഞാനൊരു സാധനം തരാം...  അപ്പോൾ നബി (സ) ചോദിച്ചു: നീ എന്താണ് അവന് നൽകാൻ ഉദ്ദേശിച്ചത്?  അവർ പറഞ്ഞു: ഒരു കാരയ്ക്ക. അപ്പോൾ നബി (സ) പറഞ്ഞു: നിശ്ചയം നീ അവന് ഒന്നും നല്‍കാതിരുന്നാൽ അത് നിന്റെ മേൽ കളവായിട്ടാണ് പരിഗണിക്കുക. (അബൂദാവൂദ് : 4991)

  ♥️ഗുണ പാഠം♥️

വന്‍പാപങ്ങള്‍ വന്നുപോകാതിരിക്കാന്‍ സത്യവിശ്വാസികളില്‍ അധികപേരും  ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചെറിയപാപങ്ങള്‍ വന്നുപോകാതിരിക്കാന്‍  അധികപേരും  ശ്രദ്ധിക്കാറില്ല.

    

ചെറിയപാപങ്ങള്‍  ജീവിതത്തിലുണ്ടാകുമ്പോള്‍ അതുകാരണം നമ്മുടെ ഹൃദയത്തില്‍ പാപത്തിന്റെ ചെറിയ അടയാളം വന്നുചേരുന്നു. സുകൃതങ്ങളിലൂടെയും പശ്ചാത്താപത്തിന്റെ കണ്ണുനീരിലൂടെയും  അത് മായച്ചുകളഞ്ഞിട്ടില്ലെങ്കില്‍ കാലക്രമേണ അത് വലുതായിത്തീരും. നന്‍മകളോട് രാജിയാവാനും ഏത് വലിയ തിന്മകളിലും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഏര്‍പ്പെടാനും അത് കാരണവുമാകും. അതുകൊണ്ടുതന്നെ ചെറിയ പാപങ്ങളെ സൂക്ഷിച്ചില്ലെങ്കില്‍ അവ ഒരാളില്‍ ഒരുമിച്ചുകൂടി അയാളെ നശിപ്പിച്ചുകളയും. അതുകൊണ്ടാണ് ചെറുപാപങ്ങളില്‍ നിരന്തരമായി തുടരുന്നത് വന്‍പാപമായിട്ട് പണ്ഢിതന്മാ൪ ഗണിച്ചിട്ടുള്ളത്. 

            

നബി (സ്വ) പറഞ്ഞു: ചെറുപാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. ഒരു താഴ്വരയില്‍ ഇറങ്ങിയ ഒരു വിഭാഗത്തെ പോലെയാണത്. ഒരാള്‍ ഒരു വിറകുകൊള്ളിയുമായി വന്നു. മറ്റൊരാളും ഒരു വിറകുകൊള്ളിയുമായി വന്നു. അങ്ങനെ അവരുടെ റൊട്ടി അവ൪ ചുട്ട് പാകപ്പെടുത്തി.(ചെറുപാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക) നിശ്ചയം ചെറുപാപങ്ങള്‍ കാരണത്താല്‍ ഒരാള്‍ എപ്പോഴാണോ പിടികൂടുന്നത് അപ്പോള്‍ അവ അയാളെ നശിപ്പിക്കും.(അഹ്മദ്) അല്ലാഹു നമ്മെ കാക്കട്ടെ, ആമീൻ...

വുളൂഅ് ചെറുപാപങ്ങളെ കഴുകിക്കളയും !

ഹദീസുകളിലൂടെ ഇന്ന്-146


    വുളൂഅ് ചെറുപാപങ്ങളെ കഴുകിക്കളയും !


✒️ عَنْ عَبْدِ اللَّهِ الصُّنَابِحِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:‏ إِذَا تَوَضَّأَ ' الْعَبْدُ الْمُؤْمِنُ فَتَمَضْمَضَ خَرَجَتِ الْخَطَايَا مِنْ فِيهِ فَإِذَا اسْتَنْثَرَ خَرَجَتِ الْخَطَايَا مِنْ أَنْفِهِ فَإِذَا غَسَلَ وَجْهَهُ خَرَجَتِ الْخَطَايَا مِنْ وَجْهِهِ حَتَّى تَخْرُجَ مِنْ تَحْتِ أَشْفَارِ عَيْنَيْهِ فَإِذَا غَسَلَ يَدَيْهِ خَرَجَتِ الْخَطَايَا مِنْ يَدَيْهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِ يَدَيْهِ فَإِذَا مَسَحَ بِرَأْسِهِ خَرَجَتِ الْخَطَايَا مِنْ رَأْسِهِ حَتَّى تَخْرُجَ مِنْ أُذُنَيْهِ فَإِذَا غَسَلَ رِجْلَيْهِ خَرَجَتِ الْخَطَايَا مِنْ رِجْلَيْهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِ رِجْلَيْهِ ثُمَّ كَانَ مَشْيُهُ إِلَى الْمَسْجِدِ وَصَلاَتُهُ نَافِلَةً لَهُ.

(مسند أحمد وموطأ مالك والنسائي)


അബ്ദുല്ലാഹ് അസ്വുനാബിഹീ (റ) വിൽ നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു: ഒരു വിശ്വാസി വുളൂഅ് എടുക്കുകയും വായ കൊപ്ലിക്കുകയും ചെയ്താല്‍ അവന്റെ വായിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. മൂക്കില്‍ വെള്ളം കയറ്റിചീറ്റിയാല്‍ മൂക്കിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. മുഖം കഴുകിയാല്‍ അവന്റെ മുഖത്തിലൂടെ  പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ അവന്റെ കണ്‍പോളകള്‍ക്ക് ഇടയിലൂടെപോലും പാപങ്ങള്‍ പുറത്തുപോകും. അവന്റെ കൈകള്‍ കഴുകിയാല്‍  കൈകളിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ നഖത്തിനടിയിലൂടെ പോലും പാപങ്ങള്‍ പുറത്തുപോകും. അവന്‍ തല തടവിയാല്‍   തലയിലൂടെ  പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍    അവന്റെ ചെവികളിലൂടെ പോലും പാപങ്ങള്‍ പുറത്തുപോകും. അവന്‍ തന്റെ കാലുകള്‍ കഴുകിയാല്‍ കാലുകളിലൂടെ   പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍    കാലിന്റെ നഖത്തിനടിയിലൂടെ പോലും പാപങ്ങള്‍ പുറത്തുപോകും. പിന്നീട് അവന്‍ പള്ളിയിലേയ്ക്ക് നടക്കുന്നതും അവിടെ വെച്ചുള്ള നിസ്കാരവും അവന്റെ പുണ്യം വ൪ദ്ധിപ്പിക്കുകയും ചെയ്യുന്നു. (മുസ്നദ് അഹ്മദ് - മുവത്വ മാലിക് - നസാഈ)

വുളുവിന് ശേഷമുള്ള നിസ്കാരം

ഹദീസുകളിലൂടെ ഇന്ന്-147

വുളുവിന് ശേഷമുള്ള നിസ്കാരം


✒️ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا ثُمَّ قَامَ فَرَكَعَ رَكْعَتَيْنِ لاَ يُحَدِّثُ فِيهِمَا نَفْسَهُ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

നബി(ﷺ) പറഞ്ഞു: ഞാൻ വുളു ചെയ്തതുപോലെ ആരെങ്കിലും വുളു ചെയ്യുകയും പിന്നെ യാതൊരു (തിൻമയായ) കാര്യവും ഹൃദയത്തിൽ കരുതാതെ രണ്ട് റക്അത്ത് നമസ്കാരം നിർവ്വഹിക്കുകയും ചെയ്താൽ അവൻ അതുവരെ ചെയ്തു പോയ (ചെറു) പാപങ്ങൾ അല്ലാഹുﷻ അവന് പൊറുത്തു കൊടുക്കുന്നതാണ്. ( മുസ്ലിം:226)



  ♥️ഗുണ പാഠം♥️


സുന്നത്ത് നിസ്കാരങ്ങൾ അനവധിയുണ്ട്. അവയ്ക്കെല്ലാം വലിയ പ്രതിഫലങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ പ്രധാനമാണ് വുളൂഇന് ശേഷമുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം. വുളൂഅ് ചെയ്ത ഉടനെയാണ് അത് നിർവ്വഹിക്കേണ്ടത്. വുളൂഇന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരത്തെ നിയ്യത്ത് ചെയ്തു നിസ്കരിക്കണം. വുളൂഅ് ചെയ്ത ഉടനെ പള്ളിയിൽ കയറിയാൽ അപ്പോഴുള്ള തഹിയ്യത്ത് നിസ്കാരത്തോടൊപ്പം വുളൂഇന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരത്തെയും കരുതിയാൽ രണ്ടും ലഭിക്കും. ഫർളുകളിൽ കണിശത പാലിക്കുന്നതോടൊപ്പം സുന്നത്തുകളിൽ ആവേശം കാണിക്കാണും നമുക്ക് സാധിക്കണം. അതിന് നാഥൻ തൗഫീഖ് ചെയ്യട്ടെ, ആമീൻ...

അഞ്ച് നേരത്തെ ഫ൪ള് നമസ്കാരങ്ങള്‍

 ഹദീസുകളിലൂടെ ഇന്ന്-148

അഞ്ച് നേരത്തെ ഫ൪ള് നമസ്കാരങ്ങള്‍


✒️ عَنْ أَبِي هُرَيْرَةَ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ أَرَأَيْتُمْ لَوْ أَنَّ نَهَرًا بِبَابِ أَحَدِكُمْ، يَغْتَسِلُ فِيهِ كُلَّ يَوْمٍ خَمْسًا، مَا تَقُولُ ذَلِكَ يُبْقِي مِنْ دَرَنِهِ ‏.‏ قَالُوا لاَ يُبْقِي مِنْ دَرَنِهِ شَيْئًا‏.‏ قَالَ :‏ ‏فَذَلِكَ مِثْلُ الصَّلَوَاتِ الْخَمْسِ، يَمْحُو اللَّهُ بِهَا الْخَطَايَا

 അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: പ്രവാചകൻ (സ്വ) പറയുന്നത് ഞാൻ കേട്ടു. 'നിങ്ങൾ പറയൂ, നിങ്ങളില്‍ ഒരാളുടെ കവാടത്തിനരികിലൂടെ ഒരു നദി ഒഴുകുകയും അതിൽ നിന്ന് ദിനംപ്രതി അഞ്ച് പ്രാവശ്യം അയാൾ കുളിക്കുകയും ചെയ്യുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ ശരീരത്തിൽ വല്ല അഴുക്കും അവശേഷിക്കുമോ?' അവർ മറുപടി പറഞ്ഞു: ഒരു അഴുക്കും അവശേഷിക്കുകയില്ല.പ്രവാചകൻ(സ്വ) പറഞ്ഞു: 'ഇത് തന്നെയാണ് അഞ്ച് നേരത്തെ നമസ്കാരത്തിന്റെ ഉപമ. അത് മുഖേന അല്ലാഹു പാപങ്ങൾ മായ്ച് കളയുന്നതാണ്.' (ബുഖാരി: 528)

  ♥️ഗുണ പാഠം♥️

പാപമോചനം ആഗ്രഹിക്കുന്നവർക്ക് നിരവധി മാർഗ്ഗങ്ങൾ പരിശുദ്ധ ഇസ്‌ലാം പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് അഞ്ചു നേരത്തെ നിസ്കാരം നിലനിർത്തുകയെന്നത്. ഈ ആശയത്തെ ഉണർത്തുന്ന ഹദീസുകൾ തന്നെ ധാരാളമുണ്ട്. ഉസ്മാൻ (റ) വിൽ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം :


مَا مِنِ امْرِئٍ مُسْلِمٍ تَحْضُرُهُ صَلاَةٌ مَكْتُوبَةٌ فَيُحْسِنُ وُضُوءَهَا وَخُشُوعَهَا وَرُكُوعَهَا إِلاَّ كَانَتْ كَفَّارَةً لِمَا قَبْلَهَا مِنَ الذُّنُوبِ مَا لَمْ يُؤْتِ كَبِيرَةً وَذَلِكَ الدَّهْرَ كُلَّهُ

ഉസ്‌മാൻ ഇബ്നു അഫ്ഫാനില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. മുസ്‌ലിമായ ഏതൊരാൾക്കും ഫ൪ള്‌ നമസ്‌കാരം സമാഗതമാവുകയും അതിന് വേണ്ടി കൃത്യമായ രീതിയിൽ വുളു ചെയ്ത് സൂക്ഷ്മതയോടു കൂടി അതിലെ റുകൂഉകളും മറ്റ് കർമ്മങ്ങളും നിർവ്വഹിക്കുകയും മഹാപാപം ചെയ്തിട്ടുമില്ലെങ്കിൽ തന്റെ മുൻകഴിഞ്ഞ പാപങ്ങൾക്ക് അത് പരിഹാരമാകാതിരിക്കുകയില്ല. എല്ലാകാലത്തും ഇത് ബാധകമാണ്. (മുസ്‌ലിം) മരണത്തിനു മുമ്പ് പാപമോചനം നേടുന്ന ഭാഗ്യവാന്മാരിൽ നാഥൻ നമ്മെയും ഉൾപ്പെടുത്തട്ടെ, ആമീൻ...


ഫ൪ള് നിസ്കാരങ്ങള്‍ പള്ളിയില്‍ പോയി നിസ്കരിക്കുക

ഹദീസുകളിലൂടെ ഇന്ന്-149


ഫ൪ള് നിസ്കാരങ്ങള്‍ പള്ളിയില്‍ പോയി നിസ്കരിക്കുക


✒️ عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ الْمُؤَذِّنُ يُغْفَرُ لَهُ مَدَى صَوْتِهِ وَيَشْهَدُ لَهُ كُلُّ رَطْبٍ وَيَابِسٍ وَشَاهِدُ الصَّلاَةِ يُكْتَبُ لَهُ خَمْسٌ وَعِشْرُونَ صَلاَةً وَيُكَفَّرُ عَنْهُ مَا بَيْنَهُمَا  (مسلم)


 അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: റസൂല്‍ (ﷺ) പറഞ്ഞു: ബാങ്ക് കൊടുക്കുന്നവന് അവന്റെ ശബ്ദമെത്തുന്ന ദൂരത്തോളം (അവന്റെ പാപങ്ങള്‍) പൊറുക്കപ്പെടുന്നു. ഉണങ്ങിയതും പച്ചയായതുമായ എല്ലാം അവന് സാക്ഷി നില്‍ക്കുന്നു. നിസ്കാരത്തിന് സാക്ഷിയായവന് (ജമാഅത്തില്‍ പങ്കെടുത്തവന്) ഇരുപത്തിയഞ്ച് നമസ്കാരം (പ്രതിഫലമായി) എഴുതപ്പെടുന്നു. അവക്കിടയിലുള്ള (പാപങ്ങള്‍) അവന് പൊറുക്കപ്പെടുകയും ചെയ്യുന്നു.(അബൂദാവൂദ് :515 മുസ്‌ലിം :666)

  ♥️ഗുണ പാഠം♥️

ഫർള് നിസ്കാരങ്ങൾക്ക് പള്ളിയിൽ ഹാജറാകുന്നത് പാപമോചനം നേടിത്തരുന്ന സൽക്കർമ്മമാണ്. അല്ലാഹുവിന്റെ പ്രത്യേക സൃഷ്ടികളായ മലക്കുകൾ അവന് വേണ്ടി പാപമോചനത്തിന് ദുആ ചെയ്തുകൊണ്ടിരിക്കും. 

നബി(ﷺ) പറയുന്നത് നോക്കൂ: "തീ൪ച്ചയായും നിസ്കരിക്കാന്‍ പള്ളിയിലേക്ക് വരുന്നവന് മലക്കുകള്‍ സ്വലാത്ത് ചൊല്ലുന്നു. 'അല്ലാഹുവേ, ഇയാള്‍ക്ക് പൊറുത്ത് കൊടുക്കേണമേ...  അദ്ദേഹത്തോട് കാരുണ്യം കാണിക്കേണമേ...' എന്നവ൪ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കും. വുളു നഷ്ടപ്പെടുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെങ്കില്‍." (മുസ്‌ലിം) നിഷ്കളങ്കമായ ഇബാദത്തുകൾക്ക് നാഥൻ നമ്മുക്ക് തൗഫീഖ് ചെയ്യട്ടെ, ആമീൻ..

നിസ്കാരത്തിനായി പള്ളിയിലേയ്ക്ക് നടന്നുപോകൽ....

 ഹദീസുകളിലൂടെ ഇന്ന്-150

 നിസ്കാരത്തിനായി പള്ളിയിലേയ്ക്ക് നടന്നുപോകൽ....


✒️ عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللَّهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللَّهِ كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً وَالأُخْرَى تَرْفَعُ دَرَجَةً

 അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനോടുള്ള നി൪ബന്ധ ബാധ്യതയായ നിസ്കാരം നി൪വ്വഹിക്കുന്നതിനായി തന്റെ വീട്ടില്‍ നിന്ന് വുളു ചെയ്ത് ശുദ്ധി വരുത്തി അല്ലാഹുവിന്റെ ഭവനങ്ങളില്‍ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്നപക്ഷം അവന്റെ കാലടികള്‍ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങള്‍ ഉതി൪ന്ന് വീണുപോകുകയും പദവികള്‍ ഉയ൪ത്തപ്പെടുകയും ചെയ്യാതിരിക്കില്ല." (മുസ്‌ലിം 666)

 ♥️ഗുണ പാഠം♥️

ഒരു മുസ്‌ലിമിന്റെ ആരാധനാകർമ്മങ്ങളിൽ ഏറ്റവും മഹത്തായതാണല്ലോ അഞ്ചു നേരത്തെ ഫർള് നിസ്കാരങ്ങൾ. അത് പള്ളിയിൽ വച്ച് നിസ്കരിക്കുന്നത് പ്രത്യകം പ്രതിഫലാർഹമാണ്. അതിനായി പള്ളിയിലേയ്ക്ക് നടന്നു പോകുന്നത് കൊണ്ട് (ചെറു)പാപങ്ങൾ പൊറുക്കപ്പെടുകയും പദവി ഉയർത്തപ്പെടുകയും ചെയ്യുമെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. 

മറ്റൊരു ഹദീസ് ഇങ്ങനെ  വായിക്കാം:


عَنْ أَبِي هُرَيْرَةَ رضي الله عنه، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ حِينَ يَخْرُجُ الرَّجُلُ مِنْ بَيْتِهِ إِلَى مَسْجِدِهِ فَرِجْلٌ تُكْتَبُ حَسَنَةً وَرِجْلٌ تَمْحُو سَيِّئَةً ‏‏


അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: "ഒരാള്‍ വീട്ടില്‍ നിന്നും പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ അവന്റെ ഒരു കാല്‍ ഒരു നന്‍മ രേഖപ്പെടുത്തുകയും മറ്റൊരു കാല്‍ ഒരു തിന്മ മായ്ച്ച് കളയുകയും ചെയ്യുന്നു." (നസാഈ 705) സൽക്കർമ്മങ്ങൾ കൊണ്ട് റബ്ബിലേയ്ക്ക് അടുക്കാൻ നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ...


Saturday, August 22, 2020

ആശൂറാ നോമ്പ്

ഹദീസുകളിലൂടെ ഇന്ന്-127
  ആശൂറാ നോമ്പ്

حَدَّثَنَا الْحَسَنُ بْنُ عَلِيٍّ الْحُلْوَانِيُّ حَدَّثَنَا ابْنُ أَبِي مَرْيَمَ حَدَّثَنَا يَحْيَى بْنُ أَيُّوبَ حَدَّثَنِي إِسْمَاعِيلُ بْنُ أُمَيَّةَ أَنَّهُ سَمِعَ أَبَا غَطَفَانَ بْنَ طَرِيفٍ الْمُرِّيَّ يَقُولُ سَمِعْتُ عَبْدَ اللَّهِ بْنَ عَبَّاسٍ- رَضِيَ اللَّهُ عَنْهُمَا- يَقُولُ حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((فَإِذَا كَانَ الْعَامُ الْمُقْبِلُ- إِنْ شَاءَ اللَّهُ- صُمْنَا الْيَوْمَ التَّاسِعَ)). قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
(صحيح مسلم)

അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ) പറയുന്നു: ആശൂറാ ദിനത്തിൽ (മുഹർറം 10) നബി (സ) നോമ്പെടുക്കുകയും നോമ്പെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ... ഈ ദിനം യഹൂദികളും നസാറാക്കളും ബഹുമാനിക്കുന്ന ദിനമാണല്ലോ?

നബി (സ) പറഞ്ഞു: അടുത്ത വർഷം ആയാൽ ഇൻശാ അല്ലാഹ് ഒമ്പതിന്റെ ദിനത്തിലും ഞാൻ നോമ്പെടുക്കും. അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ) പറയുന്നു: അടുത്ത വർഷം നബി (സ) ഉണ്ടായിരുന്നില്ല.  അവിടുന്ന് വഫാത്തായി.
*(മുസ്‌ലിം)*

 ഗുണപാഠം

മുഹർറം മാസം മുഴുവൻ നോമ്പെടുക്കൽ സുന്നത്താണെന്ന് മഹാന്മാർ രേഖപ്പെടുത്തുന്നുണ്ട്. ഒന്നു മുതൽ പത്ത് വരെ ദിവസങ്ങളിൽ പ്രത്യേക സുന്നത്താണ്. അതിന് സാധ്യമല്ലെങ്കിൽ മുഹർറം 9, 10, 11 എന്നീ ദിവസങ്ങളിൽ അല്ലെങ്കിൽ 9, 10 ദിവസങ്ങളിൽ നോമ്പെടുക്കണം. 9 നു സാധിച്ചില്ലെങ്കിൽ 10, 11 ദിവസങ്ങളിൽ നോമ്പെടുക്കാം.

യഹൂദികളോട് ആരാധനാ കർമ്മത്തിൽ എതിരാവുക എന്നതാണ് ഇതിലുള്ള ന്യായം. സത്യ ദീനിന്റെ വക്താക്കളായി ജീവിച്ച് മരിക്കാൻ നാഥൻ നമുക്ക് തൗഫീഖ് ചെയ്യട്ടെ, ആമീൻ...


✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം

Friday, August 21, 2020

ദേഷ്യം ശമിക്കാൻ ഒരു ഒറ്റമൂലി

ഹദീസുകളിലൂടെ ഇന്ന്-126
                
ദേഷ്യം ശമിക്കാൻ ഒരു ഒറ്റമൂലി

✒️ *حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، حَدَّثَنَا جَرِيرٌ، عَنِ الأَعْ، عَنْ عَدِيِّ بْنِ ثَابِتٍ، حَدَّثَنَا سُلَيْمَانُ بْنُ صُرَدٍ، قَالَ اسْتَبَّ رَجُلاَنِ عِنْدَ النَّبِيِّ صلى الله عليه وسلم وَنَحْنُ عِنْدَهُ جُلُوسٌ، وَأَحَدُهُمَا يَسُبُّ صَاحِبَهُ مُغْضَبًا قَدِ احْمَرَّ وَجْهُهُ فَقَالَ النَّبِيُّ صلى الله عليه وسلم ‌‏ إِنِّي لأَعْلَمُ كَلِمَةً لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِدُ لَوْ قَالَ أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ‏"‌‌‏ فَقَالُوا لِلرَّجُلِ أَلاَ تَسْمَعُ مَا يَقُولُ النَّبِيُّ صلى الله عليه وسلم قَالَ إِنِّي لَسْتُ بِمَجْنُونٍ‌‏


🖋️ സുലൈമാന്‍ ബിന് സൂറദ് (റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ  നബി ﷺ യുടെ അടുത്തിരിക്കുമ്പോള്‍ രണ്ട്  വ്യക്തികള്‍ വഴക്കു കൂടുന്നത് കാണാൻ ഇടയായി. അവരിൽ ഒരാൾ ദേഷ്യം പിടിച്ചു കൊണ്ട് മറ്റെയാളെ ചീത്ത പറയുന്നു. അദ്ദേഹത്തിന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു. അപ്പോള്‍ നബി ﷺ പറയുകയുണ്ടായി: എനിക്കൊരു വചനമറിയാം, ആ മനുഷ്യന്‍ അത്  പറഞ്ഞാല്‍ കോപം ശമിക്കുന്നതാണ്. 

أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ

എന്നാകുന്നു അത്. ഉടനെ അവര്‍ അയാളോട് നബി ﷺ പറഞ്ഞത് നിങ്ങൾ കേട്ടില്ലയോ എന്ന് പറയുകയുണ്ടായി. അയാൾ പറഞ്ഞു: ഞാൻ ഭ്രാന്തനൊന്നുമല്ല.
   【ബുഖാരി,മുസ്‌ലിം】
  ♥️ഗുണ പാഠം♥️

*സൽക്കർമ്മങ്ങളെ നശിപ്പിക്കുന്ന ഒരു സ്വഭാവമാണ് ദേഷ്യം. കോപപരവശനായ വ്യക്തി അവന്റെ വാക്കുകളെയും പ്രവർത്തികളെയും നല്ലപോലെ നിയന്ത്രിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കുപിതനായി ചെയ്തുപോയതിന്റെ പേരിൽ പിന്നീട് ഖേദിക്കേണ്ടി വരും. നിൽക്കുന്ന അവസ്ഥയിൽ ദേഷ്യം വന്നാൽ അവൻ ഇരിക്കുകയും ഇരുന്നിട്ടും ദേഷ്യം അടങ്ങാത്തപക്ഷം കിടക്കുകയും ചെയ്യണമെന്ന് നബി (സ) നമ്മെ പഠിപ്പിക്കുന്നു.

عن أبي الدرداء رضي الله عنه قال: قلت: يا رسول الله، دلَّني على عمل يدخلني الجنَّة. قال: لا تغضب

അബുദ്ദർദാ (റ) നബി (സ) യോട് ചോദിച്ചു: റസൂലേ... എന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു അമൽ പറഞ്ഞു തന്നാലും... നബി (സ) പറഞ്ഞു: നീ കോപിക്കരുത്.*

"തീ വിറക് തിന്നുന്നത് പോലെ ദേഷ്യം സൽക്കർമ്മങ്ങളെ തിന്നുന്നതാണ്." എന്ന തിരുവചനവും ദേഷ്യം നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഉണർത്തുന്നു. നമ്മുടെ ഈമാനിനെ മുഴുവൻ ഹൃദയരോഗങ്ങളിൽ നിന്നും നാഥൻ നമുക്ക് മോചനം നൽകട്ടെ, ആമീൻ....

✍️ : അബ്ദുൽ റഹീം ഇർഫാനി കോതമംഗലം