Friday, September 25, 2020
തസ്വവ്വുഫിൻ്റെ അടിസ്ഥാനം ഖുർആനും സുന്നത്തും...
Monday, September 21, 2020
തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം.... 【തുടർച്ച....】
തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം....
【തുടർച്ച....】
പുത്തൻവാദികൾ അഇമ്മത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ 'അഹ് ലുൽ അ ഹ് വാ ' ( താന്തോന്നികൾ ) ആണ്.മത വിധികളിൽ ഈ താന്തോന്നികൾ ഉണ്ടാക്കിത്തീർത്ത കുഴപ്പങ്ങൾ ചില്ലറയാണോ?!
ضلوا فأضلوا
(അവർ സ്വയം വഴിപിഴയ്ക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും) എന്ന് ഹദീസിൽ വന്നിട്ടുള്ളത്പോലെ തഖ്ലീദ് വിരോധികളും തസ്വവ്വുഫ് നിഷേധികളും ദീനിൻ്റെ അഇമ്മത്തിനെ തള്ളിക്കളഞ്ഞ് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ട് മതവിധികൾ കണ്ടെത്താനായി ഇജ്തിഹാദിൻ്റെ (ഗവേഷണത്തിൻ്റെ ) കവാടം തുറന്നിട്ടിരിക്കുകയാണ്. അവർക്കതിനർഹതയും യോഗ്യതയുമുണ്ടോയെന്ന് മുമ്പ് വിശദീകരിച്ചതിൽ നിന്നും വ്യക്തമായിട്ടുണ്ടാകുമല്ലോ. മുഅമിനീങ്ങൾ ഖുർആൻ കൊണ്ടേ വിധിക്കാവൂ. ഖുർആൻ ശരീഫിൽ അല്ലാഹു തആലാ ഇറക്കിയ മതവിധികൾ അനുസരിച്ചേ സത്യവിശ്വാസികൾ വിധികൽപ്പിക്കാവൂ. ഖുർആനിൽ നിന്ന് നേരിട്ട് മത വിധികൾ കണ്ടെത്താൻ ഇന്ന് ആർക്കും കഴിയില്ലെന്ന് കാര്യകാരണസഹിതം മുമ്പ് വിവരിച്ചുവല്ലോ.
വഹ്ഹാബി, മൗദൂദിയാദി പുത്തൻ വാദികൾ വളരേ ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.തൻമൂലം വിശുദ്ധ ഖുർആനിൽ നിന്ന് അല്ലാഹു വിൻ്റ വിധികൾ കണ്ടെത്താൻ കഴിയാതെ അവർ തോന്ന്യാസം വിധി പറയുകയും അങ്ങനെ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്നു.ഇത് കുഫ് രിയ്യത്തിലേക്ക് വഴി തുറക്കുന്നതാണ്.
അല്ലാഹുവിൻ്റ വിധി വിലക്കുകൾ മനസ്സിലാക്കാതെ, ദീനിൻ്റെ നിയമങ്ങൾ അറിയാതെ തോന്ന്യാസം മതവിഷയങ്ങളിൽ വിധി പറഞ്ഞാൽ ഇസ് ലാമിൽ നിന്ന് പുറത്ത് പോകാൻ വരെ സാധ്യതയുണ്ട്. അങ്ങനെ അവർ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.
അല്ലാഹു തആലാ പറഞ്ഞു: ومن لم يحكم بما انزل الله فاولئك هم الكافرون
(അല്ലാഹു ഇറക്കിയ കിത്താബ് (ഖുർആൻ) കൊണ്ട് വിധിക്കാത്തവരാരോ അക്കൂട്ടർ കാഫിറുകളാണ് )
【അൽമാഇദ - 44】
ഇമാം സ്വാവി(റ) രേഖപ്പെടുത്തുന്നു; " (കർമ്മാനുഷ്ഠാനങ്ങളിൽ) 4 മദ്ഹബുകളുടെയും പുറത്തുള്ളവൻ (മദ്ഹബ് പിൻപറ്റാത്തവൻ) സ്വയം പിഴച്ചവും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്. മിക്കവാറും അത് അവനെ കുഫ്റിലേക്ക് (സത്യനിഷേധത്തിലേക്ക്) എത്തിക്കുന്നതാണ്. എന്ത് കൊണ്ടെന്നാൽ ഖുർആനിൻ്റെയും ഹദീസിൻ്റെയും ബാഹ്യാർത്ഥം പിടിക്കൽ കുഫ്റിൻ്റെ മൂലകാരണങ്ങളിൽപ്പെട്ടതാണ് ." 【സ്വാവി - 3, 10】
ഇത് വളരേ ഗൗരവമുള്ള വിഷയമാണ്. മദ്ഹബുകൾ തള്ളി, ഇമാമുകളെ തള്ളിക്കളഞ്ഞ്, പണ്ഡിതൻമാരെ അവഗണിച്ച് ഖുർആനും ഹദീസും മതി എന്ന് ഗീർവാണം മുഴക്കുന്നവർ ഖുർആനിൻ്റെ തഫ്സീറുകളിൽ (വ്യാഖ്യാനങ്ങളിൽ) നിന്ന് സിംഹഭാഗവും നഷ്ടപ്പെടുകയും, പരിശുദ്ധ ഖുർആനിൻ്റെ വിവരണമാകുന്ന ഹദീസുകളിൽ നിന്ന് വളരേക്കുറഞ്ഞതൊഴികെ ബാക്കി മുഴുവനും അപ്രത്യക്ഷമാവുകയും ചെയ്ത ഈ കാലഘട്ടത്തിൽ നേരിട്ട് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മതവിധികണ്ടെത്താനായി ഒരുമ്പെടുന്നവർ, ആനയെക്കാണാൻ പോയ അന്ധൻമാരെപ്പോലെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
അതിനാൽ മത വിധികളറിയാൻ ഖുർആൻ ഹദീസ് വിജ്ഞാനങ്ങളിൽ സമ്പൂർണ്ണജ്ഞാനം നേടിയ പണ്ഡിതമഹത്തുക്കളായ മുൻഗാമികളെ - ഇമാമുകളെ - ആശ്രയിക്കാതെ അവരെ ആപേക്ഷിച്ച് പത്ത് ശതമാനം പോലും അറിവില്ലാത്ത വഹ്ഹാബി മൗദൂദികളുടെ പിന്നാലെ കൂടിയാൽ ഉപരി സൂചിത ആയത്തിൻ്റെ അടിസ്ഥാനത്തിൽ കുഫ് രിയ്യത്തിൽ അകപ്പെടാനും ഈമാൻ നഷ്ടപ്പെടാനും സാധ്യത കളേറെയാണെന്ന മുന്നറിയിപ്പോടെ ഈ കുറിപ്പവസാനിപ്പിക്കട്ടെ. نعوذ بالله
സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ
📲 +91 97475 84167
Friday, September 18, 2020
തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം...
തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം...-3
Wednesday, September 16, 2020
തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം....
Tuesday, September 15, 2020
തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം..
ഈമാനും ഇസ് ലാമും പോലെ ദീനിൻ്റെ അനിവാര്യ ഘടകമായി അല്ലാഹു വിൻ്റെ നിർദ്ദേശപ്രകാരം ജിബ് രീലും (അ), നബി(ﷺ)യും ചേർന്ന് ഈ ഉമ്മത്തിനെ പഠിപ്പിച്ച ഇഹ്സാനിൻ്റെ വിവക്ഷ, ഇബാദത്ത് വേളയിൽ അല്ലാഹു വിനെ കൺമുന്നിൽ കാണുന്ന അനുഭവം, അതല്ലെങ്കിൽ അല്ലാഹു തന്നെ കാണുന്നുണ്ടെന്ന അവബോധം ഉണ്ടാകുക - എന്നതാണ്.
ഇഹ്സാനിൻ്റെ ഈ രണ്ട് ഭാഗവും ആത്മീയ ഗുണവും, സിദ്ധിയുമാണെന്നതിൽ തർക്കത്തിന്നവകാശമില്ലല്ലോ.
എങ്കിൽ ഈ നിലവാരത്തിലേക്ക് ആ ത്മാവിനെ ഉയർത്തുന്നതിനും പരിവർത്തിപ്പിക്കുന്നതിനു മായി എന്തെല്ലാം ചെയ്യണമെന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും ദീൻ പ്രബോധനം ചെയ്യാൻ നിയുക്തരായ നബി (ﷺ) തങ്ങളിൽ നിന്നുണ്ടായിട്ടുണ്ടാകുമെന്നും വ്യക്തമാണ്. ഇവയെല്ലാം സമാഹരിച്ച്, ക്രോഢീകരിച്ച് , ഇവയെ അടിസ്ഥാനമാക്കി ഈ വിഷയത്തിൽ പ്രത്യേകം താൽപ്പര്യമുള്ള ജ്ഞാനികളായ ഇമാമുകൾ തികച്ചും ശാസ്ത്രീയമായി രൂപം നൽകിയ ഒരു വിജ്ഞാനശാഖയാണ് ഇൽ മുത്ത സ്വവ്വുഫ്(ആദ്ധ്യാത്മിക ശാസ്ത്രം).
ഈമാൻ കാര്യങ്ങൾ സംബന്ധമായ പാഠങ്ങളും, തത്വങ്ങളും മാത്രം ഖുർആനിൽ നിന്നും, സുന്നത്തിൽ നിന്നും സമർത്ഥിച്ചു വിശദീകരിച്ച വിജ്ഞാനശാഖ - അഖീദ - ദീനിൻ്റെ ഭാഗമായത് പോലെ ഇസ് ലാം കാര്യങ്ങളുടെ വിധികളും നിയമ വ്യവസ്ഥകളും ,ആചാരമര്യാദകളും വിശദമായി ക്രോഢീകരിച്ച ഇൽമുൽഫിഖ്ഹ് - കർമ്മ ശാസ്ത്രം - ദീനിൻ്റെ ഭാഗമായത് പോലെ, ഇഹ്സാനിൻ്റെ ധർമ്മങ്ങളും, അവ സ്ഥാന്തരങ്ങളും അതിന്നായി ആത്മാവിനെ സജ്ജീകരിക്കുന്നതിൻ്റെ മുറകളും, പഠിപ്പിക്കുന്ന വിജ്ഞാനശാഖയായ ഇൽ മുത്ത സ്വവ്വുഫും - ആദ്ധ്യാത്മിക ശാസ്ത്രം - ദീനിൻ്റെ ഭാഗം തന്നെ.
അഖീദയും, ഫിഖ്ഹും ദീനിൻ്റ ഭാഗമായികാണുകയും, ഇഹ്സാനിന്റെ ഇൽമായ തസ്വവ്വുഫിനെ മാത്രം ദീനിൻ്റെ പടിക്ക് പുറത്താക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയം അംഗീകരിക്കാവതല്ല.
തസ്വവ്വുഫിനെ തിരായ വാദഗതികൾ ദീനിൻ്റെ ശത്രുക്കളായ വഹ്ഹാബികോമരങ്ങളുടെ ജൽപ്പനങ്ങൾ മാത്രമാണ്.
എന്നാൽ തസ്വവ്വുഫിനെ മാത്രമല്ല, ഫിഖ്ഹ്, അഖീദ: തുടങ്ങിയ ഇസ് ലാമിക ശാസ്ത്രങ്ങളെയെല്ലാം തള്ളിപ്പറയുന്ന കേരള മോഡൽ വഹ്ഹാബികളാകട്ടെ ദീനിൻ്റെ പേരിലുള്ള എല്ലാം വലിച്ചെറിഞ്ഞ് ഖുർആനിലേക്കും, ഹദീസിലേക്കും മടങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നവരുമാണ്. ഇവരാണ് ഏറ്റവും അപകടകാരികൾ.
ഖുർആനും, സുന്നത്തും, ധാരാളം വിജ്ഞാന ശേഖരങ്ങളുൾക്കൊള്ളുന്ന അക്ഷയഖനികളാണെന്ന സത്യം ഈ നിഷേധികൾക്കറിയില്ല. ഏതാനും പേജുകളിൽ വരച്ചിട്ട അക്ഷരങ്ങളും, അവയുടെ പരിഭാഷകളും മാത്രമാണിവരുടെ ഖുർആനും, സുന്നത്തും.ഇത്തരക്കാർ പറഞ്ഞു പരത്തുന്ന അബദ്ധങ്ങളും, അത് കൊണ്ടുണ്ടാകുന്ന പുകിലുകളും നീക്കണമെങ്കിൽ കുറച്ച് വസ്തുതകൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്.
ഖുർആൻ എന്നത് അല്ലാഹുവിൻ്റെ കലാമാണല്ലോ. " അല്ലാഹു വിൻ്റെ കലാം ഭൂമിയിലുള്ള വൃക്ഷങ്ങൾ മുഴുവൻ പേനയായും, സമുദ്രം മുഴുവനും, പിന്നെയും ഏഴ്സമുദ്രങ്ങളും മഷിയായി ഉപയോഗിച്ചാലും അല്ലാഹു വിൻ്റെ വചനങ്ങൾ എഴുതിത്തീരുകയില്ല" ( ലുഖ്മാൻ - 27)
ഇത് വിശുദ്ധ ഖുർആനിലെ അക്ഷരങ്ങളേക്കുറിച്ചാണോ.?
ബിസ്മിയിലെ ബാഇൻ്റ വ്യാഖ്യാനം മാത്രം തനിക്കറിയാവുന്നതെഴുതിയാൽ എൺപത് ഒട്ടകങ്ങൾക്ക് ചുമക്കാൻ മാത്രം ഗ്രന്ഥക്കെട്ടുകളെഴുതാൻ പറ്റുമെന്ന് അലിയ്യ് (റ) പറഞ്ഞത് പ്രസിദ്ധമാണല്ലോ.
നൂറ് കണക്കിന് വാള്യങ്ങളുള്ള തഫ്സീറുകൾ ( വിശുദ്ധ ഖുർആൻ വ്യാഖ്യാനങ്ങൾ)ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ എഴുതപ്പെട്ടിരുന്നു. നിലവിലുള്ള ഖുർആൻ വ്യാഖ്യാനങ്ങളിൽ ഏറ്റവും പ്രാമാണികവും, പഴക്കവുമുള്ള ത്വബ്രിയുടെ തഫ്സീർ മഹാനവർകൾ എഴുതാൻ വിചാരിച്ചതിൻ്റെ പത്തിലൊന്നു മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. ബാക്കിയുള്ള ഒൻപതു ഭാഗവും അദ്ദേഹത്തോടൊപ്പം ഖബറിന്നടിയിൽ പോയി. ഇതെല്ലാം ഖുർആനിലെ വിജ്ഞാനങ്ങളാണ്.
ഒരു ലക്ഷത്തിൽപ്പരം വരുന്ന സ്വഹാബാക്കളിൽ ഖുർആൻ വ്യഖ്യാതാക്കളായിരുന്ന വിജ്ഞൻമാർ ഒരേ ആയത്തിനെത്തന്നെ വ്യത്യസ്ഥമായിട്ടാണ് വ്യാഖ്യാനിച്ചത്.സ്വഹാബത്തിൻ്റെ വ്യാഖ്യാനങ്ങളിൽ നിന്ന് വളരേക്കുറച്ച് മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ള തഫ്സീറു കളിലുള്ളൂ. ഖുർആനിലേക്കും ഹദീസിലേക്കും ക്ഷണിക്കുന്നവർ ഇപ്പറഞ്ഞ ഖുർആനിക വിജ്ഞാനങ്ങളെയൊന്നും കണക്കിലെടുക്കുന്നേയില്ല. ആറായിരത്തിൽപ്പരം സൂക്തങ്ങൾക്ക് അത്രയും സൂക്തങ്ങളിലൊതുങ്ങുന്ന പരിഭാഷയാണ് ഇവരുടെ ഖുർആൻ......
ശരിയായ അറിവ് നേടാനും; അത് പ്രാവർത്തികമാക്കാനും റബ്ബ് നാം ഏവരേയും അനുഗ്രഹിക്കട്ടെ.... ആമീൻ🤲
【തുടരും...】
സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ
📲 +91 97475 84167
തസ്വവ്വുഫ്
التصوف هو استرسال النفس مع الله علی ما يريد
തസ്വവ്വുഫ് എന്നാൽ അല്ലാഹു വിൻ്റ ഉദ്ദേശങ്ങൾക്ക് വിധേയമായി മനസ്സിനെ അല്ലാഹുവിനോടൊപ്പം അഴിച്ചു വിടലാണ്.
റുവൈം (റ)ൽ നിന്നുദ്ധരിക്കപ്പെടുന്ന ഈ അഭിപ്രായം വിശദീകരിച്ചു മുസ്തഫൽ അറൂസി (റ) പറയുന്നു;
നഫ്സിനെ അല്ലാഹു വിനോടൊപ്പം അഴിച്ചുവിടുകയെന്നാൽ തൻ്റെ മുറാദുകൾ (ഉദ്ദേശങ്ങൾ) അല്ലാഹുവിൻ്റെ മുറാദുകളിലായിട്ട് ഫനാ ആക്കലാണ് (നശിപ്പിക്കലാണ് ). (നതാഇജുൽഅഫ്കാർ )
പ്രത്യേകക്കാർ അവരുടെ ജീവിതകാലത്ത് വെറുക്കപ്പെട്ടവരും മരണശേഷം അവരേ സംബന്ധിച്ച് വിലപിക്കപ്പെടുന്നവരുമാണ്.
കവിപാടി
والمرء ما دام حيا يستهان به
ويعظم الرزء فيه حين يفتقد
( ഒരു മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ അയാൾ അവഗണിക്കപ്പെടുന്നതാണ്. എന്നാൽ ആ മനുഷ്യൻ മരണപ്പെട്ടാൽ അയാളേപ്പറ്റി വലിയ വിലാപമായിരിക്കും)
അല്ലാഹുവിൻ്റെ ഔലിയാക്കളിൽ നിന്ന് നിൻ്റെ നഫ്സ് പിന്തിരിഞ്ഞതായി നീ കണ്ടാൽ തീർച്ചയായും നീ അല്ലാഹുവിൽ നിന്നകറ്റപ്പെട്ടവനാണെന്ന് നീ അറിഞ്ഞു കൊള്ളുവിൻ. എന്ത് കൊണ്ടെന്നാൽ ഹഖ് തആലാ നിൻ്റെ മേൽ മുന്നിട്ടാൽ അവൻ അവരെ നിൻ്റെ ഇഷ്ടക്കാരാക്കുന്നതാണ്.
(നതാഇജുൽ അഫ്കാർ )
ശൈഖ് സർറൂഖ് (റ) പറയുന്നു;
തസ്വവ്വുഫിന് 2000 ത്തോളം വരുന്ന നിർവ്വചനങ്ങളും , വ്യാഖ്യാനങ്ങളും , വിവരണങ്ങളുമുണ്ട്. അതിൻ്റെയെല്ലാം ആകത്തുക,
صدق التوجه الی الله
(സത്യസന്ധമായി അല്ലാഹുവി ലേക്ക് മുന്നിടുക ) എന്നതാണ്. അപ്പോൾ صدق التوجه ൽ നിന്ന് ഒരോഹരി ആരിലുണ്ടോ അവന്ന് തസ്വവ്വുഫിൽ നിന്നൊരോഹരിയുണ്ടെന്ന് പറയാം. അതായത് ഓരോരുത്തരുടേയും തസ്വവ്വുഫ് അവരവരുടെ صدق التوجه പോലെയാണെന്ന് മനസ്സിലാക്കാം.
സർറൂഖ് (റ) തുടരുന്നു;
صدق التوجه
ഹഖ്തആലാ തൃപ്തിപ്പെടുന്ന നിലക്ക് അവൻ തൃപ്തിപ്പെടുന്ന കാര്യങ്ങൾ കൊണ്ടുമാ യരിക്കേണ്ടതുണ്ട്. നിബന്ധന വക്കപ്പെട്ട ഒരു കാര്യം ആ നിബന്ധന പാലിക്കപ്പെടാതെ ശരിയാവുകയില്ല.
അല്ലാഹു തആലാ പറഞ്ഞു: ولا يرضی لعباده الكفر (അവൻ തൻ്റെ അടിമകൾക്ക് കുഫ്റ് തൃപ്തിപ്പെടുകയില്ല) അപ്പോൾ ഈമാൻ സാക്ഷാൽക്കരിക്കൽ നിർബ്ബന്ധമായി. വീണ്ടും അവൻ പറഞ്ഞു:
وان تشكروا يرضه لكم
(നിങ്ങൾ നന്ദി കാട്ടുകയാണെങ്കിൽ അവൻ തൃപ്തിപ്പെടുന്നതാണ്)
അപ്പോൾ ഇസ്‌ലാം കാര്യങ്ങൾ അനുഷ്ഠിക്കൽ നിർബ്ബന്ധമായി. ഇസ്‌ലാം കാര്യങ്ങളാണ് ഫിഖ്ഹിൻ്റെ ഉള്ളടക്കം . അപ്പോൾ ഫിഖ്ഹ് അനിവാര്യമായി. ഫിഖ്ഹില്ലാതെ തസ്വവ്വുഫ് ശരിയാവില്ല. എന്ത് കൊണ്ടെന്നാൽ അല്ലാഹുവിൻ്റെ ബാഹ്യമായ വിധി വിലക്കുകൾ ഫിഖ്ഹ് കൊണ്ടല്ലാതെ അറിയാൻ പറ്റുകയില്ല. തസ്വവ്വുഫില്ലാതെ ഫിഖ്ഹും ശരിയാവില്ല. കാരണം صدق التوجه ഇല്ലാതെ ഒരു അമലും സ്വീകരിക്കപ്പെടുകയില്ല. ഈമാനില്ലാതെ ഫിഖ്ഹും തസ്വവ്വുഫും ശരിയാവുകയില്ല. അപ്പോൾ ഇത് മൂന്നും പരസ്പരം അനിവാര്യമായിത്തീർന്നു. ശരീരങ്ങൾക്ക് ആത്മാവ് അനിവാര്യമായത് പോലെ.
അത് കൊണ്ടാണ് ഇമാം മാലിക് (റ) പറഞ്ഞത് ;
من تصوف ولم يتفقه فقد تزندق، ومن تفقه ولم يتصوف فقدتفسق ، ومن جمع بينهمافقد تحقق
( ഫിഖ്ഹില്ലാത്ത തസ്വവ്വുഫുകാരൻ നിർമ്മത വാദിയാണ്. )
കാരണം അവൻ ദീനിൻ്റെ വിധി വിലക്കുകൾ നിഷേധിക്കുന്ന ജബ് രിയാണ്.
(തസ്വവ്വുഫില്ലാത്ത ഫിഖ്ഹ്കാരൻ തെമ്മാടിയുമാണ് )
കാരണം അവൻ അല്ലാഹുവിനോടെതിര് പ്രവർത്തിക്കുന്നതിനെ തടയുന്ന صدق التوجه ൽ നിന്നൊഴിവായതിനാലും ,അവൻ്റെ അമലുകൾ ഇഖ്ലാസിൽ നിന്നൊഴിവായതിനാലുമാണ്.
(രണ്ടും ഒരുമിച്ച് കൂട്ടിയവൻ യാഥാർത്ഥ്യം എത്തിച്ചവനാകുന്നു)
കാരണം അവൻ സത്യം മുറുകെ പിടിക്കുന്നതിൽ യാഥാർത്ഥ്യത്തോടെ നില കൊണ്ടതിനാലാണ്. അത് നീ മനസ്സിലാക്കിക്കോളൂ.
(ഈ ഖാളുൽ ഹിമം )
ഈമാനും, ഇസ് ലാമും, അഥവാ അഖീദയും, ഫിഖ്ഹും എത്ര മാത്രം പ്രധാന്യമർഹിക്കുന്നതാണോ അത് പോലെ തന്നെ പ്രധാനപ്പെട്ട താണ് തസ്വവ്വുഫും.
ഈ തസ്വവ്വുഫാണ് ഇമാം ബുഖാരിയും, ഇമാം മുസലിമും റിപ്പോർട്ട് ചെയ്യുന്ന , ജിബ് രീൽ (അ) മനുഷ്യരൂപത്തിൽ വന്ന് ,നബി(ﷺ)യോട് ഈ മാൻ, ഇസ്‌ലാം, ഇഹ്‌സാൻ എന്നിവയേ സംബന്ധിച്ച് ചോദിക്കുകയും, നബി(ﷺ) മറുപടി പറയുകയും ചെയ്യുന്ന ഹദീസിൽ പരാമർശിക്കുന്ന ഇഹ്സാൻ.
പിന്നീട് അവിടുന്ന് പറഞ്ഞു : നിങ്ങൾക്ക് നിങ്ങളുടെ ദീൻ പഠിപ്പിക്കാൻ വേണ്ടിയാണ് ജിബ് രീൽ(അ) നിങ്ങളുടെ യടുക്കൽ വന്നത്. അപ്പോൾ ഈമാൻ, ഇസ് ലാം ,ഇഹ്സാൻ എന്നീ മൂന്നും ഉൾപ്പെടുന്നതാണ് ദീനെന്നും, ഇവയിൽ ഏതെങ്കിലുമൊന്ന് മാറ്റി നിർത്തിയാൽ ദീൻ അപൂർണ്ണമാണെന്നും സുവ്യക്തം.
ശരിയായ അറിവ് നേടാനും; അത് പ്രാവർത്തികമാക്കാനും റബ്ബ് നാം ഏവരേയും അനുഗ്രഹിക്കട്ടെ.... ആമീൻ🤲
സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ
📲 +91 97475 84167
ആത്മസംസ്കരണം
അല്ലാഹു തആലാ പറഞ്ഞു; ,,
ٰٰ ؒ قد افلح من زكاها وقد خاب من دساها ٰٰٰٰ ٰ
ആത്മാവിനെ സംസ്കരിച്ചവൻ(തെളിച്ചെടുത്തവൻ) തീർച്ചയായും വിജയിച്ചു. അതിനെ സംസ്കരിക്കാത്തവൻ(തെളിച്ചെടുക്കാത്തവൻ) തീർച്ചയായും പരാജയപ്പെട്ടു. (അശ്ശംസ്)
നബി(ﷺ) പറഞ്ഞു; ഇഹ്സാൻ എന്നാൽ അല്ലാഹു വിനെ കാണുന്നത് പോലെ നീ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലങ്കിലും അവൻ നിന്നെക്കാണുന്നുണ്ട് (ബുഖാരി, മുസ്‌ലിം )
ഒരാൾ വിജയിക്കണമെങ്കിൽ ആത്മ സംസ്കരണം അനിവാര്യമാണെന്ന് പരിശുദ്ധ ഖുർആൻ അസന്നിക്തമായി പ്രഖ്യാപിക്കുന്നു. ആത്മസംസ്കരണം നടത്താത്തവൻ പരാജിതനാണെന്നും ഖുർആൻ തന്നെ പ്രഖ്യാപിക്കുന്നു.
അപ്പോൾ തസ്വവ്വുഫ്(ആത്മ സംസ്കരണം ) ഏതൊരു മനുഷ്യനും ആവശ്യമായ താണെന്നതിന് വേറെ തെളിവിൻ്റെ ആവശ്യമുണ്ടോ ?...
ഈമാൻ , ഇസ്ലാം, ഇഹ്സാൻ എന്നീ ദീനിൻ്റെ അവിഭാജ്യ ഘടകങ്ങളിൽപ്പെട്ട ഇഹ്സാ നാണ് തസ്വവ്വുഫ് എന്നതിൽ സുന്നത്ത് ജമാഅത്തിൻ്റെ ആളുകൾക്കിടയിൽ പക്ഷാന്തരമില്ലല്ലോ.
എന്താണ് തസ്വവ്വുഫ്?..
ഇനി എന്താണ് തസ്വവ്വുഫ്(ആത്മ സംസ്കരണം ) എന്ന് നോക്കാം. ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു; തസ്വവ്വുഫെന്നാൽ ഹഖ് സുബ്ഹാനഹു വതആലാ നിന്നെ ത്തൊട്ട് നിന്നെ മരിപ്പിക്കലും അവനെക്കൊണ്ട് അവൻ നിന്നെ ജീവിപ്പിക്കലുമാണ് . അപ്പോൾ നീ മറ്റ് യാതൊന്നിനോടും ബന്ധിക്കാത്ത വിധം അല്ലാഹു വിനോടൊപ്പമാകുന്നതാണ് .
(ഈഖാളു ൽഹിമം, രിസാലത്തുൽ ഖുശൈരിയ്യ )
ഇത് വിശദീകരിച്ച് കൊണ്ട് ശൈഖുൽ ഇസ്ലാം സകരിയ്യ ൽ അൻസാരി (റ) പറയുന്നു: ഹഖ് തആലാ നിന്നെ ത്തൊട്ട് നിന്നെ മരിപ്പിക്കുകയെന്നാൽ , നീ നിന്നെക്കാണുന്ന തിനെത്തൊട്ട് , അവനെ ഓർക്കൽ കൊണ്ടും അവനുമായി കൂടിക്കാഴ്ച നടത്തൽ കൊണ്ടും അവനിൽ നിന്നുള്ള വാരിദാത്തുകളുമായി വ്യാപൃതനാകൽ കൊണ്ടും നീ നിന്നെക്കാണുന്നതിനെത്തൊട്ട് അവൻ നിന്നെ മരിപ്പിക്കുന്നതാണ് . ഇതാണ് തസ്വവ്വുഫിൻ്റെ ദറജ കളിൽ വച്ചേറ്റവും പരിപൂർണ്ണ മായത്.
നീ അല്ലാഹു വിനോടൊപ്പമാവുക യെന്നാൽ നിൻ്റെ പ്രവർത്തികളിലും , സ്വഭാവങ്ങളിലും , അവ സ്ഥാന്തരങ്ങളിലുമെല്ലാം അല്ലാഹുവല്ലാത്തവരോടുളള സ്നേഹമോ, അവനല്ലാത്തവരിൽ ആശ്വാസം കണ്ടെത്തലോ ഇല്ലാതെ നീ എന്തൊന്നിലൊക്കെയാണോ , അതൊക്കെയും നിൻ്റെ റബ്ബിൽ നിന്ന് നിനക്കുള്ള ഔദാര്യമായിട്ട് നീ കാണലാണ്.
അബൂ മുഹമ്മദുൽ ജരീരി (റ) പറയുന്നു; തസ്വവ്വുഫ് എന്നാൽ എല്ലാ ഉന്നത സ്വഭാവ ഗുണങ്ങളിലേക്കും നീ കടക്കലും , അധമ സ്വഭാവങ്ങളിൽ നിന്നെല്ലാം നീ പുറപ്പെടലുമാണ്. അഥവാ സൂക്ഷ്മത , പരിത്യാഗം, ഉള്ളത് കൊണ്ട് തൃപ്തി പ്പെടൽ , അർപ്പണബോധം, തുടങ്ങിയ എല്ലാ ഉന്നത സ്വഭാവ ഗുണങ്ങളിലേക്കും നീ പ്രവേശിക്കലും , ലോകമാന്യം , പൊങ്ങച്ചം , അഹങ്കാരം , അസൂയ , ദുർവി ചാരം തുടങ്ങിയ അധമ സ്വഭാവങ്ങളിൽ നിന്നെല്ലാം നീ പുറപ്പെടലുമാണ് തസ്വവ്വുഫ് . (ഈഖാളു ൽ ഹിമം , രിസാലതുൽ ഖുശൈരിയ്യ)
കാര്യങ്ങൾ മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ
📲 +91 97475 84167
എങ്ങനെയുള്ള ആളെയാണ് സ്വൂഫി എന്ന് പറയുന്നത്?
എങ്ങനെയുള്ള ആളെയാണ് സ്വൂഫി എന്ന് പറയുന്നത്?
സ്വൂഫിസത്തെ പഠിക്കാൻ ആഗ്രഹിക്കുന്നത് അന്ധൻ പുൽമേടുകളേയോ ജലപ്രവാഹത്തേയോ തൊട്ടറിയാൻ ശ്രമിക്കുന്നത് പോലെയാണന്ന ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസ്സാലി (റ) യുടെ വാക്കുകൾ ആദ്യം കുറിക്കട്ടെ .....
ഒരു സ്വൂഫി പ്രത്യക്ഷത്തിൽ ഏത് കോലത്തിലായിരിക്കണം, എങ്ങനെയായിരിക്കണം , വേഷവിധാനം എന്തായിരിക്കണം എന്നൊന്നും ഒരു സ്ഥലത്തും നിബന്ധന വെച്ചതായി അറിവില്ല.മറിച്ച് ആരാണ് സ്വൂഫി എന്ന് പണ്ഡിത വചനങ്ങൾ മനസ്സിലാക്കിത്തരുന്ന ചില വാക്കുകളിലൂടെ നമുക്ക് സ്വൂഫിയെ പരിജയപ്പെടാം ....
മഹാനായ ഗൗസുൽ അഅ്ളം (റ) പറയുന്നു :
അല്ലാഹുവിന്റെ ഗ്രന്ഥവും തിരുനബി(സ്വ)യുടെ ചര്യയും അനുസരിച്ചു ബാഹ്യവും ആന്തരികവും തെളിമയുറ്റതാക്കിയവന്‍ ആകുന്നു സൂഫി” (അല്‍ഫത് ഹുര്‍റബ്ബാനി).
അബൂബക്കർ അശ്ശിബ് ലി(റ) യഥാര്‍ഥ സൂഫിയെക്കുറിച്ചു പറയുന്നു: “മനസ്സിനെ തെളിമയുറ്റതാക്കാന്‍ പാടുപെട്ടു വിജയം കൊയ്തെടുത്തവനാണു സ്വൂഫി. തിരുനബി(സ്വ) യുടെ മാര്‍ഗത്തില്‍ രമിക്കുകയും ദുന്‍യാവിനെ പിരടിക്കു പുറത്തെറിഞ്ഞു വിരക്തിയുടെ വേദന ദേഹേഛയെ രുചിപ്പിക്കുകയും ചെയ്യുന്നവനുമാണ് അവന്‍.” “ഹൃദയങ്ങളുടെ സ്ഫടിക സമാനത ഉറപ്പു വരുത്തലാണു സ്വൂഫിസം. രഹസ്യങ്ങള്‍ ഏതും അറിയുന്ന അല്ലാഹുവിനെക്കുറിച്ചുള്ള മനത്തെളിമയാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്.”
ദുന്നൂനുൽ മിസ്വ്രി (റ)പറഞ്ഞു: “സ്വൂഫികള്‍ അല്ലാഹുവിനെ മറ്റെല്ലാറ്റിനെക്കാളും തിരഞ്ഞെടുത്ത വരാകുന്നു. അക്കാരണത്താല്‍ അല്ലാഹു അവരെയും തിരഞ്ഞെടുത്തിരിക്കുന്നു”
(അര്‍റിസാലതുല്‍ഖുശൈരിയ്യ).
എന്നിൽ നിന്നും നിന്നിലേക്കൊരു വഴിയുണ്ട്. അത് ഞാൻ സദാ സമയം തേടിക്കൊണ്ടിരിക്കുന്നു അതിന്‌വേണ്ടി എന്റെ സ്വ ഇച്ചകളെ മറന്ന് ഞാൻ നിലകൊള്ളുന്നു. എന്ന ജലാലുദ്ധീൻ റൂമിയുടെ വചനം ഓർമയിലിരിക്കട്ടെ ...
ആ വഴി നിരന്തരം തേടുക. അപ്പോൾ യഥാർത്ഥ സ്വൂഫിയിൽ നാം എത്തും...
അതാണ് സ്വൂഫിയെ മനസ്സിലാക്കാനുള്ള മാർഗ്ഗം .നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
സംശയ നിവാരണം By : അൽ ഉസ്താദ് ഹസ്സൻ ഇർഫാനി എടക്കുളം
+91 91880 55043







