Wednesday, September 30, 2020

അറിയാത്തതിനെക്കുറിച്ച് അറിയില്ല എന്ന് തന്നെ പറയണം....

ഹദീസുകളിലൂടെ ഇന്ന് -166

അറിയാത്തതിനെക്കുറിച്ച്  അറിയില്ല എന്ന് തന്നെ പറയണം....

عَنْ جُبَيْرِ بْنِ مُطْعِمٍ أَنَّ رَجُلًا أَتَى النَّبِيَّ -ﷺ-، فَقَالَ: يَا رَسُولَ اللَّهِ، أَيُّ الْبُلْدَانِ شَرٌّ؟ قَالَ: فَقَالَ: «لَا أَدْرِي» فَلَمَّا أَتَاهُ جِبْرِيلُ عَلَيْهِ السَّلَامُ قَالَ: «يَا جِبْرِيلُ، أَيُّ الْبُلْدَانِ شَرٌّ؟» قَالَ: لَا أَدْرِي حَتَّى أَسْأَلَ رَبِّي عَزَّ وَجَلَّ، فَانْطَلَقَ جِبْرِيلُ عَلَيْهِ السَّلَامُ، ثُمَّ مَكَثَ مَا شَاءَ اللَّهُ أَنْ يَمْكُثَ، ثُمَّ جَاءَ، فَقَالَ: يَا مُحَمَّدُ، إِنَّكَ سَأَلْتَنِي أَيُّ الْبُلْدَانِ شَرٌّ، فَقُلْتُ: لَا أَدْرِي، وَإِنِّي سَأَلْتُ رَبِّي عَزَّ وَجَلَّ: أَيُّ الْبُلْدَانِ شَرٌّ؟ فَقَالَ: أَسْوَاقُهَا.

ജുബൈർ ബിൻ മുത്ഇം -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നു കൊണ്ട് അവിടുത്തോട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ...! നാടുകളിൽ ഏതാണ് ഏറ്റവും മോശം നാട്?!” നബി -ﷺ- പറഞ്ഞു: “എനിക്കറിയില്ല!” അങ്ങനെ ജിബ്‌രീൽ (അ) വന്നപ്പോൾ നബി -ﷺ- ഇക്കാര്യം ചോദിച്ചു… ജിബ്‌രീൽ പറഞ്ഞു: “എനിക്കറിയില്ല. ഞാൻ എന്റെ രക്ഷിതാവിനോട് ചോദിക്കട്ടെ.”  … (അങ്ങനെ ജിബ്‌രീൽ (അ) അല്ലാഹുവിനോട് ചോദിച്ചതിന് ശേഷം നബി -ﷺ- യുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു:) “നാടുകളിൽ ഏറ്റവും മോശം അങ്ങാടി(ചന്ത)കളാണ്.” (അഹ്മദ്: 16744)*
 ♥️ഗുണ പാഠം♥️

മനുഷ്യരിൽ ഏറ്റവും ഉത്തമനായ റസൂൽ -ﷺ- യും മലക്കുകളിൽ ഏറ്റവും ശ്രേഷ്ഠനായ ജിബ്‌രീൽ  -عَلَيْهِ السَّلَامُ- ഉം അറിയാത്ത ഒരു കാര്യത്തേക്കുറിച്ച് ചോദ്യം വന്നപ്പോൾ ഒരു മടിയുമില്ലാതെ അറിയില്ലെന്ന് പറഞ്ഞതു നോക്കൂ.... അപ്പോൾ എന്താണ് നമ്മെ ഈ മഹത്തരമായ മാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്?! അറിവില്ലെങ്കിൽ അറിയില്ലെന്ന് പറയുന്നതിൽ ഒരു നാണക്കേടുമില്ലെന്ന് മാത്രമല്ല, എല്ലാത്തിനും മറുപടി പറയുന്നതും, അറിയാത്ത വിഷയത്തെ കുറിച്ച് സംസാരിക്കുന്നതുമാണ് യഥാർത്ഥത്തിൽ തനിച്ച വിഡ്ഢിത്തവും ബുദ്ധിശൂന്യതയും.

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “അല്ലാഹു സത്യം! ജനങ്ങൾ ചോദിക്കുന്നതിനെല്ലാം ഉത്തരം പറയുന്നവൻ തന്നെയാകുന്നു തനിച്ച ഭ്രാന്തൻ!” (ഇബ്ത്വാലുൽ ഹിയൽ)

ഇബ്‌നു മസ്ഊദ് വിശേഷിപ്പിച്ച ഈ ഭ്രാന്തിൽ നിന്ന് അല്ലാഹു നാമേവരെയും കാത്തുരക്ഷിക്കട്ടെ. ദീനിന് ഉപകാരം ചെയ്യുന്നവരായി അല്ലാഹു നമ്മെ മാറ്റട്ടെ. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ദീനിന് ഉപദ്രവമുണ്ടാക്കുന്നവരായി അല്ലാഹു നമ്മെ മാറ്റാതിരിക്കട്ടെ,  ആമീൻ....

Tuesday, September 29, 2020

ലജ്ജ ഇല്ലതായിക്കഴിഞ്ഞാൽ

ഉണർത്തുപെട്ടി

         30/09/2020
              WEDNESDAY 
             *12 Safar 1442*

 ലജ്ജ ഇല്ലതായിക്കഴിഞ്ഞാൽ പിന്നെ ഒരാൾക്ക്‌ എന്ത് ചെയ്യുന്നതിനും ഒരു മടിയുമുണ്ടാവുകയില്ല...

 സ്വന്തം തെറ്റുകളിൽ ലജ്ജ തോന്നുക വിശ്വാസത്തിന്‍റെ ഭാഗമാണ്...

 ലജ്ജ നന്മയല്ലാതെ കൊണ്ടുവരികയില്ല...

 വളർ‍ന്നുവരുന്ന കുട്ടികളിലും ലജ്ജാശീലം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ അവരും തോന്നിയപോലെ നടക്കുക സ്വാഭാവികമാണ്...

 ഉത്തമരായ ഒരു തലമുറയെ വർത്തെടുക്കുന്നതിനു ലജ്ജാശീലം അനിവാര്യമാണ്... നാഥൻ അനുഗ്രഹിക്കട്ടെ

Monday, September 28, 2020

നിസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുക.

ഹദീസുകളിലൂടെ ഇന്ന്-165

നിസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുക.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْمَلاَئِكَةُ تُصَلِّي عَلَى أَحَدِكُمْ مَا دَامَ فِي مُصَلاَّهُ الَّذِي صَلَّى فِيهِ، مَا لَمْ يُحْدِثْ، تَقُولُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ*

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ)  പറഞ്ഞു: വുളു മുറിയാത്ത അവസ്ഥയില്‍ ഒരാള്‍ താന്‍ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരിക്കുന്ന സമയത്ത് മലക്കുകള്‍ അവനുവേണ്ടി പാപമോചനത്തിന് തേടുന്നതാണ്. അവര്‍ പറയും: അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ, അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ. (ബുഖാരി:445)*

  ♥️ഗുണ പാഠം♥️

നിസ്കാരം കഴിഞ്ഞ ഉടന്‍ മുസ്വല്ല വിട്ട് പുറത്തുപോകാതെ അതേ സ്ഥലത്തുതന്നെ ഇരുന്ന് ദിക്റുകള്‍ ചെയ്യുന്നവന് മലക്കുകള്‍ പാപമോചനം തേടുന്നതാണ്. ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ബത്വാൽ رحمه الله പറഞ്ഞു :* 

*من كان كثير الذنوب وأراد أن يحطها الله عنه بغير تعب؛فليغتنم ملازمة مكان مصلاه بعد الصلاة ليستكثر من دعاء الملائكة واستغفارهم له ، فهو مرجو إجابته [شرح صحيح البخاري ٣ / ١١٤]*

*"ആരാണോ ധാരാളം പാപം ഉണ്ടാവുകയും , അവയെ അല്ലാഹു അവനിൽ നിന്ന് യാതൊരു ക്ഷീണവും കൂടാതെ മായ്ച്ചു കളയണമെന്ന് ഉദ്ധേശിക്കുകയും ചെയ്യുന്നത്‌, അവനു വേണ്ടി മലക്കുകളുടെ ദുആയും പാപമോചനം തേടലും ധാരാളമായി ലഭിക്കാൻ വേണ്ടി നിസ്കാര ശേഷം അവന്റെ നിസ്കാര സ്ഥലത്ത്‌ തന്നെ കഴിഞ്ഞു കൂടുന്നതിനെ അവൻ മുതലാക്കിക്കൊള്ളട്ടെ, അത്‌ ഉത്തരം പ്രതീക്ഷിക്കപ്പെടുന്നതാണ്. നിസ്കാര ശേഷം എല്ലാ ദിക്റുകളും ദുആകളും നിർവ്വഹിച്ച ശേഷം മാത്രം എഴുന്നേറ്റു പോകുന്ന ഒരു പതിവ് പഴയ തലമുറയിൽ നാം കണ്ടിരുന്നു. പിന്നീട് ജീവിത സൗകര്യങ്ങൾ വർധിക്കുകയും അതോടൊപ്പം ചില പുത്തൻവാദക്കാരുടെ നൂതന തത്വങ്ങൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്തതോടെ നല്ലൊരു വിഭാഗം വിശ്വാസികളും ആ രീതി കയ്യൊഴിഞ്ഞു. അതുകൊണ്ട് നഷ്ടം അവർക്ക് തന്നെയാണെന്ന് അവർ അറിയുന്നില്ല. അല്ലാഹു കാക്കട്ടെ, ആമീൻ.....*

അബ്ദുൽ റഹീം ഇർഫാനി*കോതമംഗലം*

കയ്പ്പേറും തിരിച്ചടികളെ ഉറച്ച മനക്കരുത്ത് കൊണ്ട് കീഴ്പ്പെടുത്തുക.

ഉണർത്തുപെട്ടി



         29/09/2020
           TUESDAY
           11 Safar 1442

 കയ്പ്പേറും തിരിച്ചടികളെ ഉറച്ച മനക്കരുത്ത് കൊണ്ട് കീഴ്പ്പെടുത്തുക...

 ഉണ്ടായ നഷ്ടങ്ങളോ, ഉള്ളിലുള്ള നിരാശനിറഞ്ഞ മനസ്ഥിതിയോ ഒന്നും തന്നെ നമ്മെ വിജയത്തിലേക്ക് നയിക്കില്ല...

 പുതിയ അവസരങ്ങളേയും നേട്ടങ്ങളേയും സ്വീകരിക്കാൻ മനസ്സിനെ സന്നദ്ധമാക്കാൻ ശ്രമിക്കുകയാണ് അടുത്ത നിമിഷം മുതൽ ചെയ്യേണ്ടത്...

 ഉറച്ച മനക്കരുത്തുണ്ടെങ്കിൽ നഷ്ടങ്ങളിൽ നിന്നും കോട്ടങ്ങളിൽ നിന്നും അത്ഭുതകരമായ ഒരു വിജയം നേടാനാവും... നാഥൻ അനുഗ്രഹിക്കട്ടെ......

Saturday, September 26, 2020

അറിവില്ലാത്ത കാര്യത്തേക്കുറിച്ച്...

ഹദീസുകളിലൂടെ ഇന്ന്-163

അറിവില്ലാത്ത കാര്യത്തേക്കുറിച്ച്...

وعن مسروقٍ ، قال : دَخَلْنَا على عبدِ اللهِ بْنِ مَسعُودٍ فقال : يا أَيُّهَا النَّاسُ ، مَنْ عَلِمَ شَيْئاً فَلْيَقُلْ بِهِ ، وَمَنْ لَمْ يَعْلَمْ ، فَلْيَقُلْ : اللهُ أعْلَمُ ، فَإنَّ مِنَ العِلْمِ أَنْ يَقُولَ لِمَا لا يَعْلَمُ : اللهُ أعْلَمُ . قالَ اللهُ تَعَالَى لِنَبِيِّهِ : ﴿ قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ ﴾

മസ്‌റൂഖ്‌(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ അബ്ദുല്ലാഹിബ് നു മസ്ഊദ്‌(റ)വിന്റെ അടുത്ത് കടന്നുചെന്നപ്പോൾ അദ്ദേഹം പറഞ്ഞു, ജനങ്ങളേ ആർക്കെങ്കിലും വല്ലതും അറിയുമെങ്കിൽ അവൻ അത് പറയട്ടെ. അറിയാത്ത പക്ഷം അല്ലാഹുﷻവാണ് അറിയുന്നവൻ എന്നവൻ പറഞ്ഞുകൊള്ളട്ടെ. വിവരമില്ലാത്തതിനെ പറ്റി അല്ലാഹുﷻവാണ് അറിയുന്നവൻ എന്ന് പറയുന്നത് വിവേകത്തിന്റെ ലക്ഷണമാണ്. നബിﷺയോട് അല്ലാഹു ﷻ പറഞ്ഞിരിക്കുന്നു, പറയുക പ്രബോധനത്തിന് ഞാൻ നിങ്ങളോട് പ്രതിഫലം ചോദിക്കുന്നില്ല. ഞാൻ കൃത്രിമത്വം കാണിക്കുന്നവനുമല്ല.*  
   【ബുഖാരി】

♥️ഗുണ പാഠം♥️


അല്ലാഹുവിന്‍റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ, ശിർക്കിനെക്കാൾ വലിയ പാപമാണ് എന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നു.
 
*ആകാശത്തിന് കീഴെ എന്തിനെക്കുറിച്ച് ചോദിച്ചാലും വാചാലമായി സംസാരിക്കുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുകയും ചെയ്യുകയെന്നത് വലിയ ഒരു കഴിവായിട്ടാണ് പലരും കരുതുന്നത്. പ്രത്യേകിച്ച് ഇസ്‌ലാം മതത്തെക്കുറിച്ച് സംസാരിക്കുന്നവർ. ഇസ്‌ലാം മതപ്രബോധകരായി സ്വയം അവകാ ശപ്പെടുന്ന ചിലയാളുകൾ 'ചോദ്യോത്തരങ്ങൾക്ക് തുറന്ന അവസരം' എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുന്നത് നേരത്തെ പറഞ്ഞ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഒരു ചോദ്യത്തിനും 'അറിയില്ല' എന്ന ഉത്തരം ഉണ്ടാവരുതെന്നു പോലും പ്രബോധന പരിശീലന ക്ലാസുകളിൽ പഠിതാക്കളെ അവർ പറയാൻ പഠിപ്പിക്കുന്നു. മതപരമായ വിഷയങ്ങളിൽ സംശയം ചോദിച്ചാൽ, തന്‍റെ അടുത്തിരിക്കുന്ന സഹോദരനോട് ചോദിക്കൂ എന്ന് പറഞ്ഞു ഒഴിവാകുന്നവരായിരുന്നു സലഫുകൾ. മതപരമായി ആഴത്തിൽ അറിവുള്ള അവർ അങ്ങിനെ ചെയ്തത് അല്ലാഹുവിന്‍റെ പേരിൽ സംസാരിക്കുന്നതിൽ അവർക്ക് അങ്ങേയറ്റം ഭയമുള്ളത് കൊണ്ടായിരുന്നു.*

*വാസ്തവത്തിൽ, ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുക എന്നത് അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നതിനു തുല്യമാണ്. അല്ലാഹുവിനും ജനങ്ങൾക്കും ഇടയിലാണ് അവരുടെ സ്ഥാനം. പറയുന്ന കാര്യങ്ങളിൽ സൂക്ഷ്മമായ ധാരണയില്ലെങ്കിൽ പറയാതിരിക്കുന്നതാണ് ഉചിതവും സുരക്ഷിതവും. കാരണം, അല്ലാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിച്ചു അപകടത്തിൽ പെടുന്നതിനേക്കാൾ നല്ലത് അറിയാത്തത് അറിയില്ല എന്ന് പറയുകയും മിണ്ടാതിരിക്കുകയും ചെയ്യലാണ്. ‘അറിയാത്ത കാര്യങ്ങൾ അറിയില്ലാ’ എന്ന് പറയുന്നത് ഒരു ന്യൂനതയല്ല. മറിച്ച് അത് ഒരാളുടെ സത്യസന്ധതയുടേയും, അറിവിന്‍റെയും അടയാളമാണ്.*

*മതപരമായ കാര്യങ്ങളിൽ ഇൽമ് ഉള്ള ഒരാൾ, അതിന്‍റെ പേരിൽ ജനങ്ങളിൽ അറിയപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നത് സലഫുകൾ ഭയപ്പെട്ടിരുന്നു. മറ്റുള്ളവരുടെ നന്മ ലക്ഷ്യം വെച്ച് സംസാരിക്കുന്നവർ, പറയുന്ന കാര്യത്തെക്കുറിച്ച് പൂർണ്ണ ബോധ്യമില്ലെങ്കിൽ സ്വയം നാശമായിരിക്കും തെരഞ്ഞെടുക്കുന്നത്.*

*അറിവിന്‍റെ കാര്യത്തിൽ എല്ലാവരും ഒരേ തോതിലല്ലല്ലോ. കുറഞ്ഞും കൂടിയും പല രൂപത്തിലുമാണത്. അറിവ് ലഭിക്കുകയെന്നതു അല്ലാഹു  അവൻ ഉദ്ദേശിച്ചവർക്ക് നൽകുന്ന വലിയ ഒരനുഗ്രഹമാണ്‌. എന്നാൽ അറിവില്ലാത്ത കാര്യങ്ങളിൽ സംസാരിക്കുന്നത്, അല്ലാഹുവിന്‍റെ പേരിൽ കളവു പറയലാണ്. അല്ലാഹുവിന്‍റെ പേരിൽ ഇല്ലാത്തത് കെട്ടിച്ചമച്ചു പറയുന്നത് ഏറ്റവും വലിയ തിന്മയാണ്. അള്ളാഹു പറയുന്നു. "നമ്മുടെ പേരിൽ അദ്ദേഹം (നബി [സ]) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നുവെങ്കിൽ, അദ്ദേഹത്തെ നാം വലതു കൈ കൊണ്ട് പിടികൂടുകയും, അദ്ദേഹത്തിന്‍റെ ഹൃദയധമനി നാം അറുത്തു മാറ്റുകയും ചെയ്യുമായിരുന്നു. അപ്പോൾ നിങ്ങളിലാർക്കും അദ്ദേഹത്തിൽ നിന്നും (ശിക്ഷയെ) തടയാനാവില്ല."  [അൽഹാഖ 44-47]
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ മഹത്തുക്കളെക്കുറിച്ച്  ദുരാരോപണങ്ങൾ ഉന്നയിച്ച് പ്രചരിപ്പിച്ചവർ വിശുദ്ധ ദീനിന്റെ പേരിൽ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഗൗരവം ഉണർത്താൻ ഈ അവസരം വിനിയോഗിക്കുന്നു. അല്ലാഹു കാത്തുരക്ഷിക്കട്ടെ, ആമീന്‍.....

അബ്ദുൽ റഹീം ഇർഫാനി
കോതമംഗലം


സ്വന്തം വെളിച്ചം നിലനിർത്താനുള്ള പരിശ്രമവും, സ്വയം തെളിയിക്കാനുള്ള സാധ്യതയുമാകണം ജീവിതം...

ഉണർത്തുപെട്ടി



         27/09/2020
                  SUNDAY
            09 Safar 1442

 എക്കാലവും പ്രകാശിക്കണം... സ്വന്തം വെളിച്ചം നിലനിർത്താനുള്ള പരിശ്രമവും, സ്വയം തെളിയിക്കാനുള്ള സാധ്യതയുമാകണം ജീവിതം...

 വെളിച്ചത്തിൽ നിൽക്കുന്നവർക്കെല്ലാം വെളിച്ചം ഉണ്ടാകണമെന്നില്ല. ചുറ്റിലുമുള്ള പ്രകാശത്തിന്റെ ആനുകൂല്യത്തിൽ തിളങ്ങുന്നവരാകും അവർ...

 പുറത്തുള്ള വെളിച്ചം മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് ആനുകൂല്യങ്ങളുടെ അടിമകളാകാൻ മാത്രമായിരിക്കും വിധി...

 കാലാനുസൃതമായ ഊർജ്ജസംഭരണം നടത്താത്തവരെല്ലാം കരിന്തിരി കത്തുകയോ, അണഞ്ഞുപോകുകയോ ചെയ്യും, എക്കാലവും പ്രകാശിക്കുന്നവർ സ്വയം നവീകരണം നടത്തുന്നവരാണ്...

അബൂബക്കർ (റ) ( തുടർച്ച )അറിവും ബുദ്ധിയും

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ 
 
വാജിബാത്ത് മാല_152

 بسم الله الرحمن الرحيم
 
""പിന്നാ സബ്അത്താം അസ്വ് ല് തന്നേ*
ബിരുത്തുന്നദയ് കേട്ട് ധരിപ്പീൻ എന്നേ*
മന്നിൽ നബിയാരെ പിറക് ഇമാമാ*
ബഹുമാ അബൂബക്കർ ഉമർ ഉസ്മാൻ*
മാനത്തിരുത്വാഹാ മരുമകനാർ*
മന്നർ അലിയാരും ഇമാമായ് വന്നാർ*
ആനേ ഖിലാഫത്ത് നബിന്റെ അമറാ*
അപ്പോൽ ഉറപ്പിക്കൽ നമുക്ക് ഖൈറാം"")*


അസ്വ് ല് ഏഴ്*   

അബൂബക്കർ (റ) ( തുടർച്ച )

അറിവും ബുദ്ധിയും

ഇമാം നവവി (റ) യിൽ നിന്ന് ഇമാം സുയൂഥി (റ) ഉദ്ധരിക്കുന്നു: ""അല്ലാഹുവാണെ സത്യം! നിസ്കാരവും സകാത്തും തമ്മിൽ അന്തരപ്പെടുത്തുന്നവരോട് നിശ്ചയം ഞാൻ യുദ്ധം ചെയ്യും. അല്ലാഹുവാണെ സത്യം! തിരുനബി (സ്വ) ക്ക് നൽകിയിരുന്ന സകാത്ത് അവർ എനിക്ക് നൽകാതിരുന്നാൽ അവരോട് ഞാൻ യുദ്ധം ചെയ്യും''. എന്ന അബൂബക്കറി (റ) ന്റെ വാചകം അദ്ദേഹത്തിന്റെ അത്യുന്നത അറിവിന് നമ്മുടെ പണ്ഡിതർ തെളിവാക്കിയിരിക്കുന്നു. ഇമാം ബുഖാരി (റ) യും മുസ് ലി (റ) മും ഉദ്ധരിച്ച ഹദീസിലുള്ളതാണീ വാചകം. അബൂബക്കർ (റ) സ്വഹാബത്തിന്റെ കൂട്ടത്തിൽ ഏറ്റവും അധികം അറിവുള്ളയാളാണെന്നതിന് ഇതു കൊണ്ടും മറ്റും ശൈഖ് അബൂ ഇസ്ഹാഖ് തെളിവ് പിടിച്ചു. കാരണം ഈ വിഷയത്തിലെ വിധി മനസ്സിലാക്കുന്നതിൽ അബൂബക്കർ (റ) മറ്റ് സ്വഹാബികളേക്കാൾ മുന്നിലായിരുന്നു. പിന്നെ അബൂബക്കർ (റ) അവരുമായി ചർച്ച ചെയ്ത് മനസ്സിലാക്കി കൊടുത്തപ്പോൾ അബൂബക്കർ (റ) പറഞ്ഞത് ശരിയാണെന്ന് അവർക്ക് ബോധ്യമാവുകയും അദ്ദേഹത്തിന്റെ അഭിപ്രായത്തിലേക്ക് അവർ മടങ്ങുകയും ചെയ്തു. ഇബ്നു ഉമർ (റ) ൽ നിന്ന് : ""തിരുനബി (സ്വ) യുടെ കാലത്ത് ജനങ്ങൾക്ക് ഫത് വ  കൊടുത്തിരുന്നത് ആരാണെന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അബൂബക്കറും (റ) ഉമറും (റ) ആയിരുന്നു. അവരെയല്ലാതെ ഞാനറിയില്ല''.

അബൂ സഈദിൽ ഖുദ് രി (റ)യിൽ നിന്ന് : ജനങ്ങളോടുള്ള പ്രസംഗത്തിനിടെ തിരുനബി (സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു ഒരടിമക്ക് ദുൻയാവോ അല്ലാഹുവിന്റെ പക്കലുള്ളതോ ഇവ രണ്ടിലൊന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകി. ആ അടിമ അല്ലാഹുവിന്റെയടുക്കലുള്ളത് തിരഞ്ഞെടുത്തു. ഇത് കേട്ട് അബൂബക്കർ (റ) കരഞ്ഞ് കൊണ്ട് പറഞ്ഞു: ഞങ്ങളുടെ മാതാപിതാക്കളെ അങ്ങേക്ക് ഞങ്ങൾ ദണ്ഡം നൽകുന്നു. ഏതോ ഒരടിമക്ക് തിരഞ്ഞെടുക്കാൻ അവസരം നൽകിയതിന്റെ പേരിൽ അബൂബക്കർ (റ) കരയുന്നത് കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. നബി (സ്വ) തങ്ങളായിരുന്നു തിരഞ്ഞെടുക്കാൻ അവസരം നൽകപ്പെട്ട ആ അടിമ. അത് ഞങ്ങൾക്ക് മനസ്സിലായില്ല. അത് മനസ്സിലാക്കിയത് അബൂബക്കർ (റ) ആയിരുന്നു. അബൂബക്കർ (റ) ഞങ്ങളിൽ ഏറ്റവും അറിവുള്ളയാളാണ്. തിരുനബി (സ്വ) പറഞ്ഞ തിരഞ്ഞെടുപ്പ് അവിടുന്നിന്റെ വഫാത്തിലേക്കുള്ള സൂചനയായിരുന്നു. അത് മനസ്സിലാക്കിയതിനാലാണ് തിരുനബി (സ്വ) യെ നിഴൽ പോലെ പിന്തുടർന്നിരുന്ന മഹാനവർകൾ അവിടുന്നിന്റെ വേർപാട് സഹിക്കവയ്യാതെ കരഞ്ഞത്. ഖുർആനും തിരുസുന്നത്തും എന്ന് വേണ്ട എല്ലാ കാര്യങ്ങളിലും കൂടുതൽ അറിവുള്ളയാളായിരുന്നു അബൂബക്കർ (റ). പണ്ഡിതശ്രേഷ്ഠർ എല്ലാം പ്രമാണസഹിതം വിശദീകരിച്ചിട്ടുണ്ട്. ഒന്ന് കൂടി ഉദ്ധരിക്കാം: മൈമൂനു ബ്നു മിഹ്റാനിൽ നിന്ന്: അബൂബക്കർ (റ) ന്റെ അടുക്കൽ തർക്കവിഷയങ്ങൾ വന്നാൽ അദ്ദേഹം ഖുർആൻ നോക്കും. തർക്കക്കാർക്കിടയിൽ വിധിക്കാൻ പറ്റുന്നത് ഖുർആനിലെത്തിച്ചാൽ അത് കൊണ്ട് വിധിക്കും. ഖുർആനിലില്ലെങ്കിൽ തിരുനബി (സ്വ)യിൽ നിന്ന് അക്കാര്യത്തിൽ അദ്ദേഹം അറിഞ്ഞത് കൊണ്ട് വിധിക്കും. അതിലുമില്ലെങ്കിൽ ഈ വിഷയത്തിൽ തിരുനബി (സ്വ) യുടെ വിധി നിങ്ങൾക്കറിയുമോ എന്ന് മുസ് ലിംകളോട് അന്വേഷിക്കും. ചിലപ്പോൾ ധാരാളമാളുകൾ അദ്ദേഹത്തിനരികിൽ വന്ന് തിരുനബി (സ്വ) യുടെ വിധി പറഞ്ഞുകൊടുക്കും. നബി (സ്വ) യിൽ നിന്ന് മനഃപാഠമാക്കിയവരെ നമുക്ക് നൽകിയ അല്ലാഹുവിന് സർവ്വസ്തുതികൾ എന്ന് അദ്ദേഹം പറയും. തിരുനബി (സ്വ) യുടെ ചര്യയും ആ വിഷയത്തിലില്ലാതെ വന്നാൽ ജനങ്ങളിൽ ഉത്തമരെയും മുതിർന്നവരെയും വിളിച്ച് കൂട്ടി അവരുമായി ആലോചിക്കും. എന്നിട്ട് എല്ലാവരും യോജിക്കുന്ന അഭിപ്രായമനുസരിച്ച് വിധിക്കും.
 
അബൂബക്കർ (റ) എല്ലാറ്റിലുമെന്ന പോലെ സ്വപ്ന വ്യാഖ്യാനത്തിലും പ്രസംഗത്തിലും ഭാഷാ വൈഭവത്തിലും അഭിപ്രായ തികവിലും ബുദ്ധി മികവിലുമെല്ലാം മുൻപന്തിയിലായിരുന്നു. അംറ് ബ്നു ആസ്വി (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""അബൂബക്കറിന് പിഴവ് സംഭവിക്കൽ നിശ്ചയം അല്ലാഹു വെറുക്കുന്നു''.

വിശുദ്ധ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ ആളും ഖുർആൻ സംബന്ധമായി കൂടുതൽ അറിയുന്ന ആളുമായിരുന്നു അബൂബക്കർ സിദ്ദീഖ് (റ). ചുരുക്കത്തിൽ സ്വഹാബത്തിന്റെയിടയിൽ എല്ലാ വിഷയങ്ങളിലെന്ന പോലെ അറിവിലും ബുദ്ധിയിലും അബൂബക്കർ (റ) വളരെയധികം തികവിലും മികവിലുമായിരുന്നു.
 
*ശ്രേഷ്ഠത*

അമ്പിയാക്കൾക്ക് ശേഷം ജനങ്ങളിലേറ്റവും ശ്രേഷ്ഠൻ അബൂബക്കർ (റ) ആണെന്ന് അഹ് ലുസ്സുന്ന ഏകോപിച്ചിരിക്കുന്നു. അത് കഴിഞ്ഞ് ഉമർ (റ), ഉസ്മാൻ (റ), അലി (റ) എന്നീ ക്രമത്തിലാണ് ശ്രേഷ്ഠത. ഇബ്നു ഉമർ (റ) ൽ നിന്ന് : ""റസൂലുല്ലാഹി (സ്വ) തങ്ങൾ ഞങ്ങളിൽ ഉള്ളപ്പോൾ അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലിയ്യ് (റ) എന്നിവരെ (ഈ ക്രമത്തിൽ) ഞങ്ങൾ ശ്രേഷ്ഠപ്പെടുത്തിയിരുന്നു''. അലിയ്യി (റ) ൽ നിന്ന്: അദ്ദേഹം പറഞ്ഞു: തിരുനബി (സ്വ) ക്ക് ശേഷം ഈ ഉമ്മത്തിൽ ഉത്തമർ അബൂബക്കർ (റ) ഉം ഉമർ (റ) ഉം ആണ്. അല്ലാമാ ദഹബി പറഞ്ഞു: ഇത് അലിയ്യി (റ) ൽ നിന്ന് അനിഷേധ്യമായി വന്ന നിവേദനമാണ്. അബൂബക്കറി (റ) നേക്കാൾ അലിയ്യി (റ) ന് ശ്രേഷ്ഠതയും മുൻഗണനയും നൽകുന്ന റാഫിള്വിയ്യാ എന്ന പിഴച്ച വിഭാഗത്തിന് ശക്തമായ പ്രഹരമാണ് അലിയ്യി (റ) ൽ നിന്നുള്ള ഈ റിപ്പോർട്ട്. ഉമർ ബ്നുൽ ഖത്വാബി (റ) ൽ നിന്ന്: അബൂബക്കർ (റ) ഞങ്ങളുടെ നേതാവും ഞങ്ങളിൽ ഉത്തമനും തിരുനബി (സ്വ) ക്ക് ഞങ്ങളിൽ ഏറ്റവും ഇഷ്ടമുള്ളയാളുമാണ്''. സുഹ് രി (റ) യിൽ നിന്ന് : നന്നായി പാടിയിരുന്ന ഹസ്സാൻ (റ) നോട് തിരുനബി (സ്വ) ചോദിച്ചു: അബൂബക്കറി (റ) നെ സംബന്ധിച്ച് നീ വല്ലതും പാടിയിട്ടുണ്ടോ? ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ തിരുനബി (സ്വ) പറഞ്ഞു: നീ ഒന്നു കൂടി അത് പാടൂ. ഞാൻ കേൾക്കട്ടെ. ശത്രുക്കൾ വളഞ്ഞപ്പോൾ ഹിറാ ഗുഹയിൽ തിരുനബി (സ്വ) യോടൊപ്പം ഉണ്ടായിരുന്നത് അദ്ദേഹമാണ്. തിരുനബി (സ്വ) യുടെ ഇഷ്ടതോഴനാണ്. സൃഷ്ടികളിൽ അദ്ദേഹത്തിന് തുല്യനില്ല എന്നീ ആശയങ്ങളുള്ള പദ്യങ്ങൾ പാടി അദ്ദേഹം പ്രശംസിച്ചു. അപ്പോൾ നബി (സ്വ)ചിരിച്ചു കൊണ്ട് പറഞ്ഞു: ഓ! ഹസ്സാൻ, നീ പറഞ്ഞത് വളരെ സത്യമാണ്!! മാല മൗലിദുകളിലൂടെയും മറ്റും മഹത്തുക്കളെ പ്രശംസിക്കുന്നതിനും പ്രകീർത്തിക്കുന്നതിനുമുള്ള വ്യക്തമായ തെളിവും എതിര് നിൽക്കുന്നവർക്കുള്ള ചുട്ട മറുപടിയുമാണ് ഈ സംഭവം. നിരവധി ഹദീസുകളും ആയത്തുകളും സ്വഹാബത്ത് അടക്കമുള്ള മഹത്തുക്കളുടെ വചനങ്ങളും അബൂബക്കർ (റ) ന്റെ ശ്രേഷ്ഠത സംബന്ധമായി കാണാവുന്നതാണ്.

(തുടരും.)

Friday, September 25, 2020

ദാനധർമ്മം: മാനവികതയുടെ ജീവനാടി....

ഹദീസുകളിലൂടെ ഇന്ന് -161


  ദാനധർമ്മം: മാനവികതയുടെ ജീവനാടി....
 *ﻋَﻦْ ﻋَﻠِﻲٍّ، ﻗَﺎﻝَ: ﺟَﺎءَ ﺛَﻼﺛَﺔُ ﻧَﻔَﺮٍ ﺇِﻟَﻰ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻓَﻘَﺎﻝَ ﺃَﺣَﺪُﻫُﻢْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ، ﻛَﺎﻧَﺖْ ﻟِﻲ ﻣِﺎﺋَﺔُ ﺩِﻳﻨَﺎﺭٍ، ﻓَﺘَﺼَﺪَّﻗْﺖُ ﻣِﻨْﻬَﺎ ﺑِﻌَﺸَﺮَﺓِ ﺩَﻧَﺎﻧِﻴﺮَ. ﻭَﻗَﺎﻝَ اﻵْﺧَﺮُ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ، ﻛَﺎﻥَ ﻟِﻲ ﻋَﺸَﺮَﺓُ ﺩَﻧَﺎﻧِﻴﺮَ، ﻓَﺘَﺼَﺪَّﻗْﺖُ ﻣِﻨْﻬَﺎ ﺑِﺪِﻳﻨَﺎﺭٍ، ﻭَﻗَﺎﻝَ اﻵْﺧَﺮُ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ  ﻛَﺎﻥَ ﻟِﻲ ﺩِﻳﻨَﺎﺭٌ، ﻓَﺘَﺼَﺪَّﻗْﺖُ ﺑِﻌُﺸْﺮِﻩِ. ﻗَﺎﻝَ: ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﻛُﻠُّﻜُﻢْ ﻓِﻲ اﻷَْﺟْﺮِ ﺳَﻮَاءٌ، ﻛُﻠُّﻜُﻢْ ﺗَﺼَﺪَّﻕَ ﺑِﻌُﺸْﺮِ ﻣَﺎﻟِﻪِ"
*(مسند أحمد)


അലി(റ) ഉദ്ധരിക്കുന്നു: നബിﷺയുടെ അടുക്കൽ മൂന്നാളുകൾ വന്നു.*
ഒന്നാമൻ പറഞ്ഞു: എന്റെ അടുക്കൽ നൂറ് ദീനാർ ഉണ്ടായിരുന്നു. അതിൽ നിന്നും പത്ത് ദീനാർ ഞാൻ സ്വദഖ ചെയ്തു.
രണ്ടാമൻ പറഞ്ഞു: എന്റെ അടുക്കൽ പത്ത് ദീനാർ ഉണ്ടായിരുന്നു. അതിൽ നിന്നും ഒരു ദീനാർ ഞാൻ സ്വദഖ ചെയ്തു.
മൂന്നാമൻ പറഞ്ഞു: എന്റെ അടുക്കൽ ഒരു ദീനാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ പത്തിലൊന്ന് ഞാൻ സ്വദഖ ചെയ്തു.

ഇതുകേട്ട നബി ﷺ പറഞ്ഞു: നിങ്ങളിൽ ഓരോരുത്തരും ധർമ്മം ചെയ്തത് അവന്റെ സമ്പത്തിന്റെ പത്തിലൊന്നാണ്. അതിനാൽ പ്രതിഫലത്തിൽ നിങ്ങളെല്ലാം തുല്യരാണ്...
  (മുസ്നദ് അഹ്മദ്)

  ♥️ഗുണ പാഠം♥️


മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍ വെച്ചേറ്റവും കിടയറ്റ സാമ്പത്തിക വ്യവസ്ഥയും  ഇസ്‌ലാം വിഭാവനം ചെയ്യുന്നതു തന്നെ. മനുഷ്യ സമൂഹത്തിന്‍റെ പൊതുവായ വളര്‍ച്ചക്കും തളര്‍ച്ചക്കും മുഖ്യകാരണമായി വര്‍ത്തിക്കുന്ന സാമ്പത്തിക രംഗത്തെ വളരെ ശ്രദ്ധയോടെയാണ് പ്രകൃതിയുടെ മതമായ ഇസ്‌ലാം കൈകാര്യം ചെയ്തിട്ടുള്ളത്. സമ്പത്തിന്‍റെ യഥാര്‍ത്ഥ ഉടമ സ്രഷ്ടാവായ അല്ലാഹു മാത്രമാണെന്നും അതിന്‍റെ കൈകാര്യകര്‍തൃത്വം മാത്രമാണ് മനുഷ്യനുള്ളതെന്നും ബോധ്യപ്പെടുത്തുക വഴി സമ്പത്ത് ചിലരുടെ കൈകളില്‍ മാത്രം കുമിഞ്ഞുകൂടുന്നതിനു വിലക്കേര്‍പ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തത്. ഇതിനു വേണ്ടി മതം മുന്നോട്ട് വെച്ചതാണ് നിര്‍ബന്ധ ദാനമായ സകാത്ത് സമ്പ്രദായം. മുതലാളിയുടെ ഔദാര്യമല്ല, പ്രത്യുത ദരിദ്രന്‍റെ അവകാശമാണ് ഇസ്‌ലാമിലെ സകാത്ത്.*

സകാത്തിന്‍റെ നിര്‍ബന്ധ വിഹിതം നല്‍കുന്നതോടെ തീരുന്നതല്ല ധനികര്‍ക്കുള്ള സമൂഹ്യ ബാധ്യത. കാരണം,  ചില പ്രത്യേക വസ്തുക്കളില്‍ മാത്രമാണ് സകാത്തുള്ളത്. അവയല്ലാത്തതിനു സകാത്തില്ലെന്നു കരുതി അവയുടെ ഉടമകള്‍ക്ക് സമൂഹത്തോട് യാതൊരു ബാധ്യതയുമില്ലെന്ന ധാരണ അര്‍ത്ഥശൂന്യമാണ്. മാത്രവുമല്ല, സകാത്തു വിഹിതമായ രണ്ടര ശതമാനം വിതരണം ചെയ്തതിനു ശേഷമുള്ളതു കൊണ്ട് ധനികര്‍ക്ക് എന്തുമാകാമെന്നു വന്നാല്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമ്പത്തിക സന്തുലിതാവസ്ഥ ശരിയായവിധം നടപ്പില്‍ വരണമെന്നുമില്ല. അതു കൊണ്ട് തന്നെയാണ് ‘നിശ്ചയം സമ്പത്തില്‍ സകാത്തിലുപരി വലിയ ബാധ്യയുണ്ട്’ എന്ന് നബി (സ) പ്രസ്താവിച്ചത്,. (തുര്‍മുദി).*

തന്‍റെയും കുടുംബത്തിന്‍റെയും ജീവിതാവശ്യം കഴിഞ്ഞ് ബാക്കിയുള്ളതില്‍ നിന്ന് അശരണരും ആലംബഹീനരുമായവര്‍ക്ക് ദാനം ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം. ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇക്കാര്യം ഒന്നു കൂടി  വ്യക്തമാക്കുന്നു. അബൂ സഈദുല്‍ ഖുദരി (റ)ല്‍ നിന്ന് ഉദ്ധരണം. അദ്ദേഹം പറയുന്നു: നബി(സ) പറഞ്ഞു: ‘ആരുടെയെങ്കിലും കൈവശം വാഹനം മിച്ചമുണ്ടെങ്കില്‍ അതില്ലാത്തവനു നല്‍കണം. ആഹാരം മിച്ചമുള്ളവനും അതില്ലാത്തവനു നല്‍കണം’. അദ്ദേഹം പറയുന്നു: ‘അങ്ങനെ നബി (സ) സമ്പത്തിന്‍റെ വിവിധയിനങ്ങളെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളതില്‍ ഞങ്ങളിലൊരാള്‍ക്കും  യാതൊരു അവകാശവുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയുണ്ടായി’ (മുസ്‌ലിം) നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ....

അബ്ദുൽ റഹീം ഇർഫാനി,  കോതമംഗലം

കേവല മജ്ദൂബ്

‎‎        സ്വൂഫി ധാര -16
കേവല മജ്ദൂബ്

മഹാനായ അഹ് മദുൽ കംശഖാനവിന്നഖ്ശബന്ദി (റ) പറയുന്നു:*

 *നീ അറിയുക !അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും നിരോധനങ്ങൾ വെടിഞ്ഞും ചൊവ്വായ വഴിയിലുള്ള സുലൂക്ക് കൂടാതെ വെറും ജദ്ബ് കൊണ്ട് തർബിയത്ത് ചെയ്യാൻ കഴിയില്ല.*
 
*മഹാനായ അബുൽഹസൻ അലിയ്യ് ബ്നു മൈമൂൻ അൽ ഗിമാരി (റ) പറയുന്നു:*

 *അല്ലാഹു അവനിലേക്ക് വലിച്ച് അടുപ്പിക്കുകയും നഫ്സിൽ നിന്നും ഇന്ദ്രിയ ബോധത്തിൽ നിന്നും മുക്തമാക്കി അല്ലാഹുവിൻ്റെ അരികിൽ ഹാജറാക്കുകയും അല്ലാഹു മുന്നിടുകയും ചെയ്തവനാണ് കേവല മജ്ദൂബ്. ഉന്നത  ദാത്തിനോട് ചേർന്ന വിശേഷണങ്ങളാകുന്ന നക്ഷത്രങ്ങളുടെ ശക്തമായ 'പ്രകാശ പ്രവാഹങ്ങൾ ദർശിച്ചതിനാൽ അവൻ അമ്പരന്നു ചില സമയം സന്തോഷത്തിലാണെങ്കിൽ ചിലപ്പോൾ സന്താപത്തിലായിരിക്കും. കാരണം ജലാലിയ്യത്ത്, ജമാലിയ്യത്ത് (ശാന്ത സ്വഭാവം , ഗാംഭീര്യ സ്വഭാവം )എന്നീ രണ്ട് വിശേഷണങ്ങൾ പ്രകടമാകുന്നതിൽ നിന്നും ഉത്ഭൂതമാകുന്ന പ്രത്യക്ഷത കളാണ് ഈ മജ്ദൂബ് അഭിമുഖീകരിക്കുന്നത്.അതായത് അവന് വെളിവാകുന്ന പ്രത്യക്ഷതകളുടെ നിലക്കനുസൃതമായിട്ടാണ് അവനിൽ വെളിപ്പെടുന്നത്.*

*വിഷാദം, പ്രസാദം, എളുപ്പം ,പ്രയാസം, സന്തോഷം, സന്താപം, എന്നിങ്ങനെ പോകും അവനിൽ പ്രകടമാകുന്ന കാര്യങ്ങൾ. ഇയാൾ സുലൂക്കില്ലാത്ത തനിച്ച മജ്ദൂബാണ്. അതിനാൽ മറ്റുള്ളവരെ തർബിയത്ത് ചെയ്യാൻ ഇയാൾ അർഹനല്ല കാരണം ഇയാളുടെ വാക്കുകളോ പ്രവർത്തികളോ അവസ്ഥകളോ തുടരപ്പെടുകയില്ല*
*(അത് അദ്ദേഹം മോശക്കാരനായത് കൊണ്ടല്ല )*

*അവകളൊന്നും സാധാരണ ബുദ്ധിയുടെ അവസ്ഥയിലല്ല സംഭവിക്കുന്നത് എന്നതാണതിന് നിമിത്തം . ഇങ്ങനെയുള്ളവർ ഭ്രാന്തന്മാരെന്നോ മാനസിക രോഗിയെന്നോ തെറ്റിദ്ധരിക്കരുത്.അവർക്ക് സൃഷ്ടികളുമായോ സ്വന്തമായോ ഒരു ബന്ധവും ഇല്ലന്നതിനാലും അല്ലാഹു വിൻ്റെ അടുപ്പത്തിലുണ്ടായ ആകസ്മികമായ മാറ്റത്താലും അമ്പരപ്പ് കാരണം മറ്റുള്ളവരെ കുറിച്ച് ശ്രദ്ധയുണ്ടാവുകയില്ലെന്നേയുള്ളൂ.*

 *മുമ്പ് പറഞ്ഞത് പോലെ ശൈഖ് ള്വിയാഉദ്ദീൻ അഹ് മദ് (റ) ഈ മജ്ദൂബിനുദാഹരണം പറഞ്ഞത് കാണുക .ഈ മജ്ദൂബ് കണ്ണ് കെട്ടപ്പെട്ട നിലയിൽ ഒരുവഴിയിൽ പ്രവേശിച്ചവനെ പോലെയാണ് ഇയാൾ തൻ്റെ കാൽപാദം ചവിട്ടുന്നയിടം കാണുന്നില്ല. ഇയാൾ കുറെ ദൂരം സഞ്ചരിച്ച് തൻ്റെ ലക്ഷ്യം പ്രാപിച്ച ശേഷം സഞ്ചരിച്ച വഴിയിലുള്ള താവളങ്ങൾ സംബന്ധമായി ചോദിക്കപ്പെട്ടാൽ അയാൾക്ക് അത് സംബന്ധമായി ഒരു വിധ അറിവോ ബോധമോ 'ഉണ്ടാവുകയില്ല ഈ മനുഷ്യനെ ഒരു വഴികാട്ടിയാക്കാൻ പറ്റുകയില്ലല്ലോ? അത് പോലെയാണ് കേവല മജ് ദൂബ്. ആത്മീയ പാതയിൽ വഴികാട്ടിയാകാൻ പറ്റുകയില്ല" മഹാനവർകളുടെ ഈ ഉദാഹരണം വളരെ പ്രസക്തവും പ്രധാനവുമാണ്. മജ്ദൂബിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം നമുക്ക് നൽകുന്നു.*

*യഥാർത്ഥ ഇഖ്ലാസ്വുള്ളവരിൽ നമ്മെ ഉൾപ്പെടുത്തി റഹ്മാനായ റബ്ബ് അനുഗ്രഹിക്കട്ടെ....*
*ആമീൻ...*

【തുടരും....】

തയ്യാറാക്കിയത് : *ഹസൻ ഇർഫാനി* എടക്കുളം

അബൂബക്കർ (റ) ( തുടർച്ച )ധീരത

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

 വാജിബാത്ത് മാല 151
بسم الله الرحمن الرحيم
 
""പിന്നാ സബ്അത്താം അസ്വ് ല് തന്നേ
ബിരുത്തുന്നദയ് കേട്ട് ധരിപ്പീൻ എന്നേ*
മന്നിൽ നബിയാരെ പിറക് ഇമാമാ*
ബഹുമാ അബൂബക്കർ ഉമർ ഉസ്മാൻ*
മാനത്തിരുത്വാഹാ മരുമകനാർ*
മന്നർ അലിയാരും ഇമാമായ് വന്നാർ*
ആനേ ഖിലാഫത്ത് നബിന്റെ അമറാ*
അപ്പോൽ ഉറപ്പിക്കൽ നമുക്ക് ഖൈറാം"")*


അസ്വ് ല് ഏഴ്

അബൂബക്കർ (റ) ( തുടർച്ച )
ധീരത

സ്വഹാബത്തിന്റെ കൂട്ടത്തിൽ ഏറ്റവും ധീരൻ അബൂബക്കർ (റ) ആണെന്ന് പണ്ഡിതർ വ്യക്തമാക്കുന്നു. അലിയ്യ് (റ) ൽ നിന്ന് : ""ജനങ്ങളിൽ ഏറ്റവും ധീരൻ ആരാണെന്ന് അലിയ്യ് (റ) സ്വഹാബത്തിനോട് ചോദിച്ചു"താങ്കൾ' എന്നായിരുന്നു അവരുടെ മറുപടി. അപ്പോൾ അലിയ്യ് (റ) പറഞ്ഞു: അത് അബൂബക്കർ (റ) ആണ്. കാരണം ബദ്റിൽ നബി (സ്വ) തങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒരു പന്തൽ കെട്ടി. മുശ്രിക്കുകൾ നബി (സ്വ) യെ ഉപദ്രവിക്കാതിരിക്കാൻ അവിടുന്നിനോടൊപ്പം നിൽക്കുന്നത് ആരാണെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ തെല്ലും ഭയമില്ലാതെ അബൂബക്കർ (റ) മുന്നോട്ട് വന്നു. അദ്ദേഹത്തെ മറികടക്കാതെ നബി (സ്വ) യെ സമീപിക്കാൻ കഴിയാത്ത വിധം ഊരിപ്പിടിച്ച വാളുമായി തിരുനബി (സ്വ) യുടെ തലഭാഗത്ത് അദ്ദേഹം നിലയുറപ്പിച്ചു. അതിനാൽ ജനങ്ങളിൽ ഏറ്റവും ധീരൻ അബൂബക്കർ (റ) ആണ്.
 
അലിയ്യ് (റ) തുടരുന്നു: ഞങ്ങളുടെ ബഹുദൈവങ്ങളെയൊക്കെ ഏകദൈവമാക്കിയില്ലേ? എന്നാക്രോശിച്ചു കൊണ്ട് തിരുനബി (സ്വ) യെ ഉപദ്രവിക്കാൻ ഖുറൈശികൾ തുനിഞ്ഞു. ഞങ്ങളിൽ നിന്ന് അബൂബക്കർ സിദ്ദീഖ് (റ) അല്ലാതെ ആരും അങ്ങോട്ടടുത്തില്ല. എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുന്ന ആളെ നിങ്ങൾ അപായപ്പെടുത്താൻ ശ്രമിക്കുന്നോ? എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം അവരെ കൈകാര്യം ചെയ്തു. പിന്നെ അലിയ്യ് (റ) സ്വഹാബത്തിനോട് ചോദിച്ചു: ഫറോവയുടെ ജനതയിലുണ്ടായിരുന്ന വിശ്വാസിയാണോ അബൂബക്കർ (റ) ആണോ ഉത്തമൻ? അവർ മൗനം പാലിച്ചു. നിങ്ങൾക്ക് മറുപടിയില്ലേ എന്ന് ചോദിച്ച ശേഷം അലിയ്യ് (റ) പറഞ്ഞു. അല്ലാഹുവാണേ സത്യം, അബൂബക്കറി (റ) ൽ നിന്നുള്ള ഒരു സമയം ഫറോവയുടെ ജനതയിലെ വിശ്വാസിയെ പോലുള്ളയാളുടെ ആയിരം സമയത്തേക്കാൾ ഉത്തമമാണ്. അദ്ദേഹം വിശ്വാസം രഹസ്യമാക്കിയ ആളും അബൂബക്കർ (റ) വിശ്വാസം പരസ്യമാക്കിയ ആളുമാണ്''. അല്ലാഹുവിലേക്കും റസൂലിലേക്കും ക്ഷണിച്ച് കൊണ്ട് ആദ്യം പ്രസംഗിച്ചത് അബൂബക്കർ (റ) ആണെന്ന് ആഇശ ബീവി (റ) യുടെ ഒരു നിവേദനത്തിൽ കാണാം. അതും മുസ് ലിംകൾ വളരെ കുറവായിരുന്ന സമയത്ത്. അലിയ്യ് (റ) പറയുന്നു: അബൂബക്കർ (റ) മുസ് ലിമായപ്പോൾ തന്റെ ഇസ് ലാമാശ്ലേഷം പരസ്യമാക്കുകയും അല്ലാഹുവിലേക്കും അവന്റെ തിരുദൂതരിലേക്കും അദ്ദേഹം ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു. അബൂബക്കറി (റ) ന്റെ അതിധീരത വ്യക്തമാക്കുന്ന ഇതുപോലുള്ള സംഭവങ്ങളും ഉദ്ധരണികളും വേറെയും അദ്ദേഹത്തിന്റെ ചരിത്രത്തിൽ രേഖപ്പെട്ട് കിടക്കുന്നു. സത്യത്തിന് മുന്നിൽ ആരെയും വകവെക്കാത്ത ഉറച്ച നയനിലപാടുകളും നടപടികളും അദ്ദേഹത്തിന്റെ അതിധീരതയുടെ അടയാളങ്ങളാണ്.

ധനവിനിയോഗം

ധനാഢ്യനായിരുന്ന അബൂബക്കർ (റ) തന്റെ ധനം ദീനീമാർഗ്ഗത്തിൽ വിനിയോഗിക്കുന്നതിൽ എപ്പോഴും മുൻപന്തിയിലായിരുന്നു. ധർമ്മത്തിൽ അദ്ദേഹത്തെ മുൻകടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. സ്വഹാബത്തിൽ ഏറ്റവും അധികം ധർമ്മം ചെയ്തിരുന്നത് അബൂബക്കർ (റ) ആണ്. സൂറത്തുലൈ്ലലിലെ 17 ആയത്ത് മുതൽ അവസാനം വരെയുള്ള ആയത്തുകൾ അബൂബക്കർ (റ) നെ സംബന്ധിച്ച് അവതരിച്ചതാണെന്ന് പണ്ഡിതർ ഏകോപിച്ചിരിക്കുന്നുവെന്ന് ഇബ്നുൽ ജൗസി പറഞ്ഞിരിക്കുന്നു. വിശ്വസിച്ചതിന്റെ പേരിൽ സത്യനിഷേധിയായ തന്റെ യജമാനൻ ഉമയ്യത്തിന്റെ അക്രമങ്ങൾക്കിരയായ ബിലാലി (റ) നെ അബൂബക്കർ (റ) ഉമയ്യത്തിൽ നിന്ന് വാങ്ങി മോചിപ്പിച്ചതാണ് ഈ ആയത്തുകൾ അവതരിക്കാൻ കാരണം. അദ്ദേഹത്തിന്റെ നിഷ്ക്കളങ്കമായ ഈ ധർമ്മത്തെ പരിഹസിച്ച സത്യനിഷേധികൾക്കുള്ള മറുപടി അല്ലാഹു ഈ ആയത്തുകളിൽ നൽകുന്നുണ്ട്. അഥവാ സത്യനിഷേധികൾ പറയുന്നത് പോലെയല്ല, അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഇത് പോലെ വേറെയും അടിമകളെ വാങ്ങിച്ച് അദ്ദേഹം മോചിപ്പിച്ചിട്ടുണ്ട്.
 
അബൂഹുറൈറ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""അബൂബക്കറിന്റെ ധനം എനിക്ക് ഉപകാരപ്പെട്ടത് പോലെ ഒരു ധനവും ഉപകരിച്ചിട്ടില്ല''. അപ്പോൾ അബൂബക്കർ (റ) കരഞ്ഞ് പറഞ്ഞു: ""അല്ലാഹുവിന്റെ തിരുദൂതരേ! ഞാനും എന്റെ സമ്പത്തും അങ്ങേക്ക് മാത്രമുള്ളതല്ലേ?''. നിരവധി നിവേദനങ്ങളിൽ ഇത് വന്നിട്ടുണ്ട്. ചില നിവേദനങ്ങളിൽ ""നബി (സ്വ) അബൂബക്കർ (റ) ന്റെ മുതൽ തന്റെ സ്വന്തം മുതൽ പോലെ പെരുമാറിയിരുന്നു'' എന്ന് കൂടിയുണ്ട്. മഹതി ആഇശ (റ) യിൽ നിന്ന് : ""നാൽപതിനായിരം ദീനാർ ഉടമയിലിരിക്കെയാണ് അബൂബക്കർ (റ) മുസ് 
ലിമായത്. അവയത്രയും തിരുനബി (സ്വ) ക്ക് ചെലവഴിച്ചു''.
 
ഉമറു ബ്നുൽ ഖത്വാബി (റ) ൽ നിന്ന്: ""ധർമ്മം ചെയ്യാൻ തിരുനബി (സ്വ) ഞങ്ങളോട് കൽപിച്ചു. അപ്പോൾ എന്റെയടുക്കൽ കുറച്ച് മുതലുണ്ടായിരുന്നു. ഇന്ന് ഞാൻ അബൂബക്കറിനെ മുൻകടക്കും. ഒറ്റദിവസം പോലും ഞാൻ അദ്ദേഹത്തെ മുൻകടന്നിട്ടില്ലല്ലോ? എന്ന് വിചാരിച്ച്  എന്റെ പക്കലുണ്ടായിരുന്ന മുതലിന്റെ പകുതിയുമായി ഞാൻ തിരുനബി (സ്വ) യുടെ സവിധത്തിൽ ചെന്നു. അവിടുന്ന് ചോദിച്ചു: നിന്റെ കുടുംബത്തിന് നീ എന്ത് അവശേഷിപ്പിച്ചു? അപ്പോൾ പറഞ്ഞു: ഇത്രയും കൂടിയുണ്ട്. അബൂബക്കർ (റ) തന്റെയടുക്കലുണ്ടായിരുന്ന സർവ്വവുമായി തിരുനബി (സ്വ) യുടെ അടുക്കൽ വന്നു. തിരുനബി (സ്വ) ചോദിച്ചു: അബൂബക്കറേ! കുടുംബത്തിന് വേണ്ടി നീ എന്ത് നീക്കിവെച്ചു? അവർക്ക് അല്ലാഹുവിനെയും അവന്റെ ദൂതനെയും ഞാൻ നീക്കിവെച്ചുവെന്നാണ് അബൂബക്കർ (റ) മറുപടി പറഞ്ഞത്!. അബൂബക്കർ (റ) നെ ഒന്നിലും ഒരിക്കലും മുൻകടക്കാൻ കഴിയില്ലെന്ന് അപ്പോൾ ഞാൻ ഉറപ്പിച്ചു''. അബൂബക്കർ  (റ) ന്റെ ധർമ്മ സംബന്ധിയായി ഇങ്ങനെ നിരവധിയുണ്ട് പറയാൻ. സർവ്വതും തിരുനബി (സ്വ) ക്ക് ആദ്യമേ തന്നെ സമർപ്പിച്ച സമുന്നത മനസ്സിന്റെ ഉടമയാണ് അബൂബക്കർ (റ). ഇബ്നു അബ്ബാസി (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""അബൂബക്കറിനേക്കാൾ അനുഗ്രഹം ചെയ്ത (ധർമ്മിഷ്ഠനായ) ആരും എന്റെയടുക്കലില്ല. സ്വശരീരവും സമ്പത്തും അദ്ദേഹം എനിക്ക് സമർപ്പിച്ചു. തന്റെ മകളെ എനിക്ക് വിവാഹം ചെയ്തു തന്നു''.
(തുടരും.)

തസ്വവ്വുഫിൻ്റെ അടിസ്ഥാനം ഖുർആനും സുന്നത്തും...

‎‎ത്വരീഖത്ത്  തിരുത്തപ്പെടേണ്ട തെറ്റിദ്ധാരണകൾ-09
തസ്വവ്വുഫിൻ്റെ അടിസ്ഥാനം ഖുർആനും സുന്നത്തും...

തസ്വവ്വുഫിൽ പ്രതിപാദിക്കപ്പെടുന്ന സദ്ഗുണങ്ങളെല്ലാം ഖുർആൻ വ്യക്തമായി ആഹ്വാനം ചെയ്ത സ്വഭാവഗുണങ്ങളും, മാനസിക അവസ്ഥകളുമാണ്. اخلاص  ٬صدق٬توكل ٬ زهد ٬ور ع   തുടങ്ങിയവയെല്ലാം പരലോകരക്ഷക്കും, സ്വർഗ്ഗീയ പദവികൾക്കും അനിവാര്യമായിട്ടുള്ളവയാണ്. ഇവയെല്ലാം ഗ്രഹിച്ചിരിക്കേണ്ടതുണ്ടല്ലോ. എന്നാൽ സൽഗുണ സമ്പന്നമായ മനസ്സുകൊണ്ട് - സജ്ജമായ ആത്മാവ് കൊണ്ട് -പരമമായ സത്യത്തെ - തിരുദാത്തിനെ - കാണാനുള്ള പ്രയാണത്തെയും അതിൻ്റെ വിവിധ സ്റ്റെപ്പുകളേയും ,ഓരോ സ്റ്റെപ്പിലുമുണ്ടാകുന്ന അവസ്ഥാന്തരങ്ങളേയും, പദവികളേയും,  അതിശയകരമായ അനുഭവങ്ങളേയും സംബന്ധിച്ച വിവരണങ്ങളിലേക്കെത്തുമ്പോൾ ഒരാത്മീയ ഗുരുവിൻ്റെ അനുമതിയില്ലാതെ നിരീക്ഷിക്കുന്നവർക്ക് ഈ ശാസ്ത്രം ദുർഗ്രഹവും, അപരിചിതവുമായിത്തീരും. അതീന്ദ്രിയമായ ഇത്തരം കാര്യങ്ങൾ സാമാന്യജനങ്ങളുടെ നിത്യപരിചയത്തിനും, അനുഭവത്തിനും അപ്പുറത്തുള്ള ലോകമാണല്ലോ. ഈ മേഖലയേ സംബന്ധിച്ച സാങ്കേതിക ശബ്ദങ്ങളും ഇത് പോലെ അവർക്ക് അരോചകമായി ഭവിക്കുന്നു  ഇത് തസ്വവ്വുഫിൻ്റെ കുറവല്ല. അതുൾക്കൊള്ളാൻ സാധിക്കാത്ത മാനസികാവസ്ഥയുടെ ന്യൂനതയാണ്. ഹാലും, മഖാമും, വാരി ദും, ഫനാഉം, ബഖാഉം, മറ്റും മറ്റു മാ യി ആദ്ധ്യാത്മിക ശാസ്ത്രത്തിലെ സാങ്കേതിക ശബ്ദങ്ങളെല്ലാം തന്നെ അതാതിൻ്റെ ആശയങ്ങളോട് ശരിക്കും ഇണങ്ങുന്നതും, നാമകരണത്തിൻ്റെ നിയമങ്ങളെല്ലാം ഒത്തിട്ടുള്ളതുമാണ്. പക്ഷേ ഇവയൊന്നും ശ രീഅത്ത് പഠിപ്പിക്കാത്ത കാര്യങ്ങളും, ഖുർ ആനിലും, ഹദീസിലുമില്ലാത്ത സംജ്ഞകളുമാണെന്ന് ആരോപിച്ച് കൊണ്ട് ഇൽ മുത്തസ്വവ്വുഫിനെ ആക്ഷേ പി ക്കുന്നതിൽ പലരും അകപ്പെട്ട് പോയിട്ടുണ്ട്. എന്നിരിക്കെ തങ്ങളുടെ ആത്മീയ പ്രയാണത്തിലെ വാക്കുകൾക്കതീതമായ അനുഭൂതികളേപ്പറ്റി, അവാച്യമായ അനുഭവങ്ങളേക്കുറിച്ച് പറയാൻ ഭാഷകളില്ലെന്നിരിക്കെ അപര്യാപ്തമായ ഭാഷാപ്രയോഗങ്ങളെ കൊണ്ട് അവയേപ്പറ്റി സംസാരിച്ച ഇബ്നു അറബി (റ), ഇബ്നു ൽ ഫാരിള് (റ) ,അബൂ യസീദൽ ബിസ്ത്ത്വാമി (റ), മൻസൂർ ഹല്ലാജ് (റ), പോലുള്ളവരെ സംബന്ധിച്ച് കണക്കറ്റ ആക്ഷേപങ്ങൾ ചൊരിയുകയും, കുഫ്റിൻ്റെയും, നിർമ്മത ത്വത്തിൻ്റെയും ഫത് വകളിറക്കുകയും ചെയ്യുന്നതിൽ പല ശരീഅത്ത് പണ്ഡിതൻമാർ പോലും അകപ്പെട്ട് പോയത് ആ മഹത്തുക്കളെ മനസ്സിലാക്കുന്നതിൽ പിണഞ്ഞ അബദ്ധങ്ങൾ മൂലമായിരുന്നല്ലോ. ഇൽ മുത്തസ്വവ്വുഫിലെ ആശയങ്ങളെല്ലാം ഇസ്‌ലാമിക പ്രമാണങ്ങളിൽ അടിസ്ഥാനമുള്ളവയും, ഖുർആനിലെയും, ഹദീസിലെയും പാഠങ്ങളുമാണ്. പക്ഷേ തങ്ങൾക്ക് പിടിക്കാത്തതിൻ്റെ പേരിലോ, ദഹിക്കാത്തതിൻ്റെ പേരിലോ മാത്രം ഒരു വിജ്ഞാനശാഖയെ അനിസ്ലാമികമെന്നും, ഖുർആനിനും, സുന്നത്തിനും നിരക്കാത്തതെന്നും പഴിപറയുന്നവർ തസ്വവ്വുഫിൻ്റെ സാങ്കേതിക ശബ്ദങ്ങളേയും ആക്ഷേപത്തിനിരയാക്കിയതിൽ അതിശയപ്പെടാനൊന്നുമില്ല. ചുരുക്കത്തിൽ മഹത്തുക്കളായ ഇമാമുകളാൽ പല നിലക്കും ആക്ഷേപിക്കപ്പെട്ട ഇബ്നുൽ ജൗസി, ഇബ്നു തീമിയ്യ തുടങ്ങിയവരേ പോലുള്ള ചില ഒറ്റപ്പെട്ട പണ്ഡിതൻമാരും, അവരുടെ അനുഗാമികളുമല്ലാതെ സൂഫികളേയും, തസ്വവ്വുഫിനേയും ഇകഴ്ത്തിയിട്ടില്ല. ഇൽ മുത്തസ്വവ്വുഫ്, ദീനീ വിജ്ഞാനത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്ന വസ്തുത മുൻകാല ഇമാമുകളെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. കിത്താബും, സുന്നത്തുമാണ് ഇതിൻ്റെ അടിസ്ഥാന പ്രമാണങ്ങൾ. അതിന് പുറമേ ആരിഫീങ്ങളായ അല്ലാഹുവിൻ്റെ ഇഷ്ടദാസൻമാർക്ക് ഇൽഹാമുകളിലൂടെയും, കശ്ഫുകളിലൂടെയും അല്ലാഹുവിൻ്റെ ഭാഗത്ത് നിന്ന് തുറന്ന് കിട്ടുന്ന വിജ്ഞാനമുത്തുകളും ഈ ശാസ്ത്രത്തിൻ്റെ അവലംബങ്ങളാണ്. ഇത്തരം ഇൽഹാമുകളും, കശ്ഫുകളും പരിശുദ്ധൻമാരായ അല്ലാഹുവിൻ്റെ ദാസൻമാർക്ക് ലഭിക്കുമെന്നത് സത്യപ്രമാണങ്ങൾ - ഖുർആനും, സുന്നത്തും, ഇജ്മാഉം - കൊണ്ട് സ്ഥിരപ്പെട്ടിട്ടുള്ളതുമാണ്. ദീനിൻ്റെ വിധി വിലക്കുകളോ, വിശ്വാസതത്വങ്ങളോ സമർത്ഥിക്കുവാൻ ഇത് മതിയാവുകയില്ലെന്നല്ലാതെ ആത്മാവും, മനസ്സും ശുദ്ധീകരിക്കുവാനും, അല്ലാഹുവിലേക്കുള്ള ആത്മീയയാത്രയുടെ മാർഗ്ഗ നിർദ്ദേശങ്ങളായി കാണുവാനും ഇഹാമും, കശ്ഫും കൊള്ളുകയില്ലെന്ന് സ്വീകാര്യരായ പണ്ഡിതൻമാരാരും പറഞ്ഞിട്ടല്ല. അതിനാൽ ഇവയെ തസ്വവ്വുഫ് ശാസ്ത്രത്തിൽ അവലംബമാക്കിയതിൽ യാതൊരു പന്തികേടുമില്ല.

സംശയ നിവാരണം
 By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ, 
+91 97475 84167

തേൻ പോലെ മധുരിക്കണമെങ്കിൽ, തേനീച്ചയെപോലെ ഒത്തൊരുമിക്കണം...


ഉണർത്തുപെട്ടി

         26/09/2020
           SATURDAY
           08 Safar 1442

 തേൻ പോലെ മധുരിക്കണമെങ്കിൽ, തേനീച്ചയെപോലെ ഒത്തൊരുമിക്കണം...

 ഒത്തൊരുമയാണ് ഏതൊരു ബന്ധങ്ങളുടെയും വിജയം. അത് കുടുംബബന്ധങ്ങളിൽ ആയാലും സമൂഹത്തിലും സുഹൃത്ബന്ധങ്ങളിൽ ആയാലും എവിടെ  ഒത്തൊരുമയുണ്ടോ അവിടെ തീർച്ചയായും വിജയം ഉണ്ടാവും...

 ജീവിതത്തിൽ എല്ലാ കാര്യവും ഒറ്റയ്ക്ക് നേടാൻ സാധ്യമല്ല. നമ്മുടെ ജീവിതം തന്നെ എടുത്തുനോക്കിയാൽ നമുക്ക് പല കാര്യങ്ങൾക്കും ഒരുപാട് പേരുടെ സഹായവും സഹകരണങ്ങളും അവശ്യമായി വരുന്നുണ്ട്. അത് കുടുംബത്തിലായാലും സമൂഹത്തിലായാലും...

 പേരിന് മാത്രം ഒരുപാട് കുടുംബക്കാരോ, കൂട്ടുകാരോ ഉണ്ടായിട്ട് കാര്യമില്ല. പരസ്പരം മനസ്സിലാക്കാൻപറ്റുന്ന കൂടപ്പിറപ്പിന്റെയും കൂടെയുള്ളവരുടെയും  വിഷമങ്ങളിൽ തോളോട് തോൾ ചേർന്ന് നിൽക്കാൻ കഴിയുന്നവരാവണം...

 ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ പറ്റുന്ന പ്രതിസന്ധിഘട്ടങ്ങളിൽ നിനക്ക് ഞങ്ങൾ ഇല്ലെടാ എന്ന് പറഞ്ഞ് കട്ടക്ക് കൂടെ നിൽക്കുന്ന ഒത്തൊരുമയുള്ള ബന്ധങ്ങൾ നമുക്കുണ്ടെങ്കിൽ തേൻ പോലെ മധുരമുള്ളതാക്കാം നമ്മുടെ ജീവിതം...

 നാഥനായ റബ്ബ് നമ്മുടെ ബന്ധങ്ങളിൽ ബർക്കത്ത് നൽകട്ടെ... ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടv

Tuesday, September 22, 2020

ഇമാമുകൾ

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :
 വാജിബാത്ത് മാല -148

 بسم الله الرحمن الرحيم
 
""പിന്നാ സബ്അത്താം അസ്വ് ല് തന്നേ*
ബിരുത്തുന്നദയ് കേട്ട് ധരിപ്പീൻ എന്നേ*
മന്നിൽ നബിയാരെ പിറക് ഇമാമാ*
ബഹുമാ അബൂബക്കർ ഉമർ ഉസ്മാൻ*
മാനത്തിരുത്വാഹാ മരുമകനാർ*
മന്നർ അലിയാരും ഇമാമായ് വന്നാർ*
ആനേ ഖിലാഫത്ത് നബിന്റെ അമറാ*
അപ്പോൽ ഉറപ്പിക്കൽ നമുക്ക് ഖൈറാം"")

അസ്വ് ല് ഏഴ് 

ഇമാമുകൾ

പിന്നെ ഏഴാമത്തെ അസ്വ് ൽ  പറയുന്നു: പറയുന്നത് ശ്രവിച്ച്  മനസ്സിലാക്കുക. തിരുനബി (സ്വ) ക്ക് ശേഷം ഇമാമുകൾ (ഖലീഫമാർ) ബഹു. അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), എന്നിവരാണ്. തിരുനബി (സ്വ) യുടെ മരുമകൻ അലിയാർ തങ്ങളും ഇമാമായി വന്നു. ഈ ഖിലാഫത്ത് നബി (സ്വ) യുടെ തീരുമാനമാണ്. അതുപോലെ വിശ്വസിക്കൽ നമുക്ക് ഗുണമാണ്.

വിശുദ്ധ കലിമയുടെ നാലാം ഫർള്വായ തിരുനബി (സ്വ) യുടെ വാക്കുകൾ വാസ്തവമാക്കൽ എന്നതിന്റെ ഏഴാമത്തെ അസ്വ് ലാണ് ഇവിടെ പ്രതിപാദ്യം. തിരുനബി (സ്വ) യുടെ വിയോഗശേഷം വന്ന ഖലീഫമാരും അവരുടെ ക്രമവുമാണ് ഇതിൽ പറയുന്നത്. അതായത് ഒന്നാമത് അബൂബക്കർ (റ), പിന്നെ ഉമർ (റ), പിന്നെ ഉസ്മാൻ (റ), പിന്നെ അലി (റ) എന്നിവരാണ് തിരുനബി (സ്വ) ക്ക് ശേഷം അവിടുത്തെ ഖലീഫമാരായി നേതൃത്വം വഹിച്ചവർ. ഈ ഖിലാഫത്ത് തിരുനബി (സ്വ) യുടെ തീരുമാനമാണ്. അതുകൊണ്ട് ഇതേ രീതിയിൽ ഉറപ്പിക്കൽ നമുക്ക് ഗുണമാണ്.

ഇമാം

നേതാവ്, തുടരപ്പെടുന്നയാൾ എന്നൊക്കെയാണ് "ഇമാം' എന്ന വാക്കിന്റെ മലയാളം. തിരുനബി (സ്വ) യുടെ പ്രതിനിധിയായി (പകരക്കാരനായി) മതഭൗതിക കാര്യങ്ങളിൽ പൊതുവായ നേതൃത്വമുള്ളയാൾ എന്നതാണ് ഇമാം എന്നത് കൊണ്ട് ഇവിടെ വിവക്ഷ. അഥവാ തിരുനബി (സ്വ)ക്ക് ശേഷം അവിടുത്തെ പ്രതിനിധിയായി നേതൃത്വം വഹിച്ചവരാണ് ഖലീഫമാർ, ഇമാമുകൾ. അവരെ ക്രമമായി പറയുകയാണ് ഈ ഏഴാം അസ്വ് ലിൽ.
 
ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തി: തിരുനബി (സ്വ) ക്ക് ശേഷമുള്ള യഥാർത്ഥ ഇമാം അബൂബക്കർ (റ) ആണ്. പിന്നെ ഉമർ (റ), പിന്നെ ഉസ്മാൻ (റ), പിന്നെ അലിയ്യ് (റ) എന്നിവരാണ്. മഹത്തുക്കൾ പറയുന്നു: ""അബൂബക്കർ (റ) നെ സ്വഹാബത്ത് ഒന്നടങ്കം അംഗീകരിച്ച് ബൈഅത്ത് ചെയ്തു. ഒന്നാം ഖലീഫയായി അബൂബക്കർ (റ) നെ തിരഞ്ഞെടുത്തതിൽ ആർക്കും എതിർപ്പില്ലായിരുന്നു. അബൂബക്കർ (റ) ഖലീഫയായി നിശ്ചയിച്ചത് കൊണ്ട് ഉമർ (റ) ഉം ശേഷം ഇമാമായി. സ്വഹാബത്തിലെ ആലോചനാ സമിതിയുടെ യോജിച്ച തീരുമാനപ്രകാരം ഉസ്മാൻ (റ) ഉം പിന്നെ കൈകാര്യ കർത്താക്കളുടെ ഉടമ്പടി കൊണ്ട് അലിയ്യ് (റ) ഉം ഖലീഫയായി.
 
തിരഞ്ഞെടുപ്പ്

വിശുദ്ധ ഇസ്ലാമിന്റെ പ്രഥമ ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) ആണെന്ന് മനസ്സിലായല്ലോ? തിരുനബി (സ്വ) യുടെ വിയോഗ ശേഷം സ്വഹാബത്ത് എല്ലാവരും ചേർന്ന് ഏകോപിതരായി അബൂബക്കർ (റ) നെ ഖലീഫയായി തിരഞ്ഞെടുത്തതാണ്. സ്വയം അവരോധിതനായതോ തിരുനബി (സ്വ) വ്യക്തമായ പരസ്യപ്രസ്താവന നടത്തിയതോ അല്ല.

പണ്ഡിത ശ്രേഷ്ഠർ വ്യക്തമാക്കുന്നു: തിരുനബി (സ്വ) ക്ക് ശേഷമുള്ള ഇമാമിലേക്ക് സൂചനകളേ നൽകിയിട്ടുള്ളൂ എന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. അബൂബക്കർ (റ) ന്റെ ഇമാമത്തിന്മേൽ വ്യക്തമായ പരാമർശം നടത്തിയിട്ടുണ്ടെന്ന് ചില ഹദീസ് പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിസ്കാരത്തിന് ഇമാമായി മുന്തിച്ചതിൽ നിന്ന് അബൂബക്കർ (റ) ന്റെ ഇമാമത്തിന്മേൽ പരോക്ഷ പരാമർശം വന്നിട്ടുണ്ടെന്ന ഒരഭിപ്രായം ഹസൻ ബസ്വരി (റ) യിലേക്ക് ചേർത്ത് പറയുന്നുണ്ട്. തിരുനബി (സ്വ) ക്ക് ശേഷം അലിയ്യ് (റ) ആണ് ഇമാം എന്നതിൽ തിരുനബി (സ്വ) പ്രത്യക്ഷ പരാമർശം നടത്തിയെന്ന് ശിയാക്കൾ വാദിക്കുന്നു. ഈ വിഷയത്തിൽ ഇങ്ങനെയുള്ള ചില വാദങ്ങളല്ലാതെ തനിക്ക് ശേഷം ഇമാം ഇന്നയാളാണെന്ന് തിരുനബി (സ്വ) വ്യക്തമായി പറഞ്ഞിട്ടില്ല. അതിന് പ്രമാണങ്ങളില്ല താനും. അല്ലാഹുവിന്റെ അറിയിപ്പ് കൊണ്ട് തനിക്ക് ശേഷമുള്ള ഇമാം ആരാണെന്ന് തിരുനബി (സ്വ) അറിഞ്ഞിരുന്നുവെങ്കിലും ആ നിർണ്ണിത ഇമാമിനെ ഉമ്മത്തിന് വ്യക്തമായി എത്തിച്ചു കൊടുക്കാൻ കൽപനയില്ലായിരുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ ചില സൂചനകൾ നൽകിയതല്ലാതെ തിരുനബി (സ്വ) വ്യക്തമായി പറഞ്ഞിട്ടില്ല.
 
വ്യക്തമായ പ്രസ്താവനയുണ്ടായിരുന്നുവെങ്കിൽ തീർച്ചയായും അത് പരസ്യപ്പെടുമായിരുന്നു. ഓരോ നാടുകളിലും സൈന്യങ്ങളിലും ഗവർണർമാരേയും സേനാനായകന്മാരെയും നിശ്ചയിച്ചത് വരെ പരസ്യപ്പെട്ട നിലക്ക് പ്രത്യേകിച്ചും.
 
തിരുനബി (സ്വ) ക്ക് ശേഷം ഇമാമാരാണെന്നതിൽ വ്യക്തമായ പ്രസ്താവനയില്ലാതിരിക്കെ അവിടുന്നിന് ശേഷം അലിയ്യ് (റ) ആണ് ഖലീഫയെന്ന് വ്യക്തമായ പരാമർശമുണ്ടെന്ന ശിയാക്കളുടെ വാദം നിരർത്ഥകവും ബാലിശവുമാണ്. തങ്ങളുടെ വാദം സ്ഥിരപ്പെടുത്താൻ അവർ ഉദ്ധരിക്കന്ന സ്വയം നിർമ്മിത ഹദീസുകളും മറ്റും ഇതിനാൽ തള്ളപ്പെടൽ അനിവാര്യമായി. ഇവരുടെ ദുർബല ന്യായങ്ങളും ബലഹീനതെളിവുകളും പണ്ഡിതർ സലക്ഷ്യം ഖണ്ഡിച്ചിട്ടുണ്ട്.

ചില സൂചനകൾ

അബൂബക്കർ (റ) ന്റെ ഇമാമത്തിലേക്ക് സൂചിപ്പിക്കുന്ന ചില ഹദീസുകൾ ശ്രദ്ധിക്കുക: മുസ്ലിം (റ) ആഇശ ബീവി (റ) യിൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""നിങ്ങൾ കടലാസും മഷിക്കുപ്പിയും എനിക്ക് കൊണ്ടുവരിക. ഞാൻ അബൂബക്കറിന് ഒരു കുറിപ്പെഴുതട്ടെ. അബൂബക്കറിന്റെ കാര്യത്തിൽ രണ്ട് അഭിപ്രായമുണ്ടാകരുത്. (കുറിപ്പെഴുതാൻ ഉദ്ദേശിച്ച നബി (സ്വ) ആ ശ്രമം ഉപേക്ഷിച്ച) ശേഷം അവിടുന്ന് പറഞ്ഞു: അല്ലാഹുവും മുസ്ലിംകളും അബൂബക്കറിനെയല്ലാതെ അംഗീകരിക്കുകയില്ല''. സമാനാശയമുള്ള ഹദീസ് ഇമാം ബുഖാരി (റ) യും ഉദ്ധരിക്കുന്നുണ്ട്. ഇതിൽ സൂചനയല്ലാതെ അബൂബക്കർ എനിക്ക് ശേഷം ഖലീഫയാണെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല.
 
നബി (സ്വ) ക്ക് പകരം നിസ്കാരത്തിൽ ഇമാമായി അബൂബക്കർ (റ) നെനിർത്തിയതും സൂചനയാണ്. ഇമാം തുർമുദി (റ) ആഇശ ബീവി (റ) യിൽ നിന്ന്: ""ഒരു ജനതയിൽ അബൂബക്കറുണ്ടായിരിക്കെ മറ്റൊരാളെ ഇമാമാക്കൽ അവർക്ക് അനുയോജ്യമല്ല''. ഇതെല്ലാം അബൂബക്കറി (റ) ലേക്കുള്ള സൂചനമാത്രമാണ്, വ്യക്തമാക്കൽ അല്ല. അബൂബക്കർ (റ) ന്റെ നേതൃത്വം തിരുനബി (സ്വ) വ്യക്തമായി പ്രസ്താവിച്ചില്ലെങ്കിലും സ്വഹാബത്തിന്റെ ഏകോപനം വളരെ മതിയായതും ശക്തവുമാണ്. അലിയ്യ് (റ), അബ്ബാസ് (റ), സുബൈർ (റ), മിഖ്ദാദ് (റ) എന്നിവർ തിരുനബി (സ്വ) യുടെ വഫാത്തിലുണ്ടായ വിഷമത്താൽ മൂന്നാം ദിവസമാണ് അബൂബക്കറി (റ) നോട് ഉടമ്പടി ചെയ്തത്. അതോടെ സ്വഹാബത്തിന്റെ ഏകോപനം പൂർണ്ണമായി.

മറ്റൊരാൾ?

അബൂബക്കർ സിദ്ദീഖ് (റ) അല്ലാത്ത മറ്റൊരാളാണ് ഖലീഫയെന്ന് തിരുനബി (സ്വ) തങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് സങ്കൽപിച്ചാൽ രണ്ട് പ്രശ്നങ്ങൾക്ക് കാരണമാകും. ഒന്ന്: തിരുനബി (സ്വ) വ്യക്തമായി നിർദ്ദേശിച്ചയാളെ ഒഴിവാക്കി അബൂബക്കറി (റ) നെഖലീഫയായി സ്വഹാബികൾ തിരഞ്ഞെടുത്തതിലൂടെ എല്ലാ സ്വഹാബത്തും തിരുനബി (സ്വ) ക്ക് എതിര് ചെയ്തുവെന്ന് വരും. അത് തീർത്തും ശരിയല്ല. കാരണം മറ്റുള്ളവരേക്കാൾ അനുസരണയുള്ളവരും നിയമങ്ങൾ കൂടുതൽ ഉൾക്കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുമാണവർ. സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരും അവരിലുണ്ട്. അതിനാൽ സത്യം തിരിഞ്ഞിട്ട് അജ്ഞത നടിക്കുകയോ നിവേദനം സ്വീകരിക്കൽ നിർബന്ധമായ ഒരാൾ അവർക്ക് റിപ്പോർട്ട് ചെയ്തത് മതിയായ കാരണമില്ലാതെ അവർ ഒഴിവാക്കുകയോ ഇല്ല. ദീനീ കാര്യങ്ങളിൽ വഞ്ചനയും സത്യം മറച്ച് വെക്കലും അവരിൽ നിന്നുണ്ടാകുമായിരുന്നെങ്കിൽ അവർ നമുക്കെത്തിച്ചു തന്ന ഒരു കാര്യത്തിലും നിർഭയത്വവും വിശ്വസ്തതയും ഉണ്ടാകുമായിരുന്നില്ല. എന്ന് മാത്രമല്ല, ദീനിന്റെ ഒരു വിഷയത്തിലും യാതൊരു ഉറപ്പും ഉണ്ടാകുകയില്ല. കാരണം അവരാണ് ദീനീ നിയമങ്ങൾ നമ്മിലേക്ക് എത്തിയതിൽ മധ്യവർത്തികൾ. അതുകൊണ്ട് സ്വഹാബത്ത് ഒരു വിഷയത്തിലും തിരുനബി (സ്വ) ക്കെതിരാവുകയില്ല. പൂർണ്ണമായും വഴിപ്പെടുന്നവരാണ്. രണ്ട്: സ്വഹാബത്തിന്റെ ഏകോപനം ശരിയല്ലെന്ന് വരും. ഇതും ശരിയല്ല.
 
സ്വഹാബത്തിന്റെ ഏകോപനം ശരിയല്ലെന്ന വാദത്തിന് റവാഫിള്വല്ലാതെ ധൈര്യപ്പെടുകയില്ല. (ഒരു പ്രസിദ്ധ വിഭാഗമാണ് റവാഫിള്വ്. റാഫിള്വ് എന്നതിന്റെ ബഹുവചനമാണത്. റഫ്ള്വ് എന്നാൽ ഉപേക്ഷിക്കൽ എന്നാണ്. സ്വഹാബത്തിനെചീത്ത പറയുന്നത് തടഞ്ഞ സൈദ് ബ്നു അലിയ്യ് (റ) നെഇവർ ഒഴിവാക്കിയതിനാലാണ് ഇവർക്ക് റാഫിള്വ് എന്ന് പേര് വന്നത്. പിന്നീട് ഈ അഭിപ്രായത്തിൽ തീവ്രത പുലർത്തുന്നവർക്കൊക്കെ ഈ പേര് ചാർത്തപ്പെട്ടു. ഇവർ ധാരാളം വിഭാഗങ്ങളുണ്ട്. റാഫിള്വ് എന്ന പേര് എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൂട്ടുന്നു. തിരുനബി (സ്വ) യുടെ വിയോഗാനന്തരം അബൂദർറ്, ബിലാൽ, അമ്മാർ തുടങ്ങി ഒരു സംഘം ഒഴികെയുള്ള എല്ലാ സ്വഹാബത്തും മുർതദ്ദായി എന്നത് ഇവരുടെ വിശ്വാസങ്ങളിൽ പെട്ടതാണ്. ഇവരുടെ ഈ വിശ്വാസങ്ങൾ സത്യവിരുദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ?) സ്വഹാബത്ത് മുഴുവനും സംശുദ്ധരും നീതിമാന്മാരുമാണെന്നും അവരെ ആക്ഷേപിക്കാൻ പാടില്ലെന്നുമാണ് അഹ് ലുസ്സുന്നത്തിന്റെ വിശ്വാസം. വിശുദ്ധ ഖുർആനും തിരുഹദീസുകളും അവരെ നിരവധി പ്രശംസിച്ചതാണ്. അതുകൊണ്ട് വിശുദ്ധ ഖുർആനും ഹദീസുകളും യഥാവിധി അംഗീകരിക്കുന്ന അഹ് ലുസ്സുന്നയും അവരെ പ്രശംസിക്കുന്നു.

(തുടരും.)

സ്വർഗ്ഗവും നരകവും ( തുടർച്ച ) സ്വർഗ്ഗത്തിലെ ഫത് വ

 


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

വാജിബാത്ത് മാല -147

بسم الله الرحمن الرحيم 

 ""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ

തരത്താൽ വെളിവാക്കി പറയുന്നുണ്ടേ

ഉന്നൂൽ സുവർഗ്ഗവും നരകവുമേ

ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")

അസ്വ് ല് ആറ്:  

സ്വർഗ്ഗവും നരകവും ( തുടർച്ച )

സ്വർഗ്ഗത്തിലെ ഫത് വ

അറിവില്ലാത്തവർ ഭൗതിക ലോകത്ത് പണ്ഡിതരോട് ഫത് വ ചോദിക്കുന്നത് പോലെ സ്വർഗ്ഗത്തിലും ഫത് വ ചോദിക്കലും പണ്ഡിതരുടെ മറുപടിയുമുണ്ട്. സ്വർഗ്ഗത്തിൽ ഫത് വ നൽകുന്ന പണ്ഡിതരുടെ വിശേഷണം മഹത്തുക്കൾ രേഖപ്പെടുത്തിയിരിക്കുന്നു: ദുൻയാവിൽ അവർ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ വ്യാപൃതരായിരുന്നു. ഈ അത്യുന്നത അനുഗ്രഹം നൽകിയതിൽ അവർ സന്തോഷവാന്മാരുമാകുന്നു. രക്ഷിതാവിനോട് അങ്ങേയറ്റം ഭയഭക്തിയുള്ളവരാണ്. വലിയ ജ്ഞാനികളാണെന്ന വാദം ഇല്ലാത്തവരാണ്. തന്നേക്കാൾ വലിയ അറിവുള്ളവൻ ഇല്ലെന്നുള്ള വാദം ഹഖിനെ തൊട്ട് തിരിക്കുന്നതാണ്.  സമ്പൂർണ്ണജ്ഞാനവാദം ഒരു തികഞ്ഞ പണ്ഡിതന് ഭൂഷണമല്ലെന്ന്  ഇമാം ശഅ്റാനിയും മറ്റും  രേഖപ്പെടുത്തിയിട്ടുണ്ട്.  ഉദ്ദൃത വിശേഷണങ്ങളുള്ള ഉന്നതരായ പണ്ഡിതരാണ് സ്വർഗ്ഗത്തിൽ ഫത് വ നൽകുന്നവർ.

സ്വർഗ്ഗത്തിൽ ഫത് വ നൽകലിന് തെളിവുകളായി മഹത്തുക്കൾ ഉദ്ധരിച്ച ഹദീസുകളിൽ ഒന്ന് കാണുക: ""ജാബിർ (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""നിശ്ചയം സ്വർഗ്ഗവാസികൾ പണ്ഡിതരിലേക്ക് ആവശ്യമാകുന്നതാണ്. സ്വർഗ്ഗവാസികൾ എല്ലാ വെള്ളിയാഴ്ചയും അല്ലാഹുവിനെ ദർശിക്കും. അപ്പോൾ അല്ലാഹു പറയും: നിങ്ങൾ ഉദ്ദേശിക്കുന്നതൊക്കെ തേടിക്കൊള്ളുക.  അപ്പോൾ പണ്ഡിതരിലേക്ക് തിരിഞ്ഞ് അവർ ചോദിക്കും: ഞങ്ങളുടെ രക്ഷിതാവിൽ നിന്ന് എന്താണ് ഞങ്ങൾ തേടേണ്ടത്? ഇന്നയിന്ന കാര്യങ്ങൾ നിങ്ങൾ തേടുക എന്ന് പണ്ഡിതർ അവർക്ക് പറഞ്ഞുകൊടുക്കും. ഭൗതിക ലോകത്ത് പണ്ഡിതരെ ആവശ്യമുള്ളതു പോലെ  സ്വർഗ്ഗത്തിലും പണ്ഡിതരെ  ആവശ്യമാകുന്നതാണ്.

 അവസാനത്തെയാൾ

ഇബ്നു ഉമർ (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""നിശ്ചയം സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരിൽ അവസാനത്തെയാൾ ജുഹൈനയിൽ നിന്നുള്ള ഒരു പുരുഷനാണ്. "ജുഹൈന' യെന്ന് അദ്ദേഹത്തിന് പറയപ്പെടും. മുഗീറയിൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികളിൽ ഏറ്റവും സ്ഥാനം കുറഞ്ഞയാൾ ആരാണെന്ന് മൂസാനബി (അ) അല്ലാഹുവിനോട് ചോദിച്ചു. അല്ലാഹു പറഞ്ഞു: സ്വർഗ്ഗവാസികളെല്ലാം സ്വർഗ്ഗത്തിൽ പ്രവേശിച്ച ശേഷം വരുന്ന ഒരാളാണ്. അദ്ദേഹത്തോട് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ പറയപ്പെടും. ജനങ്ങളെല്ലാം അവരവരുടെ സ്ഥാനങ്ങൾ പിടിച്ച് കഴിഞ്ഞല്ലോ? ഇനി ഞാനെങ്ങനെ പ്രവേശിക്കുമെന്ന് അദ്ദേഹം ചോദിക്കും. അപ്പോൾ അദ്ദേഹത്തോട് ""ദുൻയാവിലെ രാജാക്കന്മാർക്കുണ്ടായിരുന്നതിന് തുല്യമായത് ലഭിക്കൽ നിനക്ക് തൃപ്തിയാണോ? എന്ന് ചോദിക്കപ്പെടും. ഞാൻ തൃപ്തിപ്പെട്ടുവെന്ന് അദ്ദേഹം പറയും. അദ്ദേഹത്തോട് അതും അതിനോട് തുല്യമായതും   അതിനോട് തുല്യമായതുമുണ്ട് എന്നിങ്ങനെ അഞ്ച് പ്രാവശ്യം അല്ലാഹു പറയും. അഞ്ചാം പ്രാവശ്യത്തിൽ ഞാൻ തൃപ്തിപ്പെട്ടുവെന്ന് പറയുമ്പോൾ രക്ഷിതാവ് പറയും: നിനക്ക് ഇതും ഇതിന്റെ പത്തിരട്ടിയുമുണ്ട്. നിന്റെ മനസ്സ് ആശിക്കുന്നതും കണ്ണ് രസിക്കുന്നതും നിനക്കുണ്ട്.

 സന്ദർശനം

അനസ്(റ)ൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ സഹോദരങ്ങളെ കാണാൻ ആഗ്രഹിക്കും. അപ്പോൾ അവരിലൊരാളുടെ കട്ടിൽ മറ്റെയാളുടെ കട്ടിലിനടുത്തേക്ക് വന്ന് അഭിമുഖമായി നിൽക്കുകയും അവർ പരസ്പരം സംസാരിക്കുകയും ചെയ്യും. ദുൻയാവിൽ വെച്ചുണ്ടായ കാര്യങ്ങളും മറ്റും അവർ സംഭാഷണ വിധേയമാക്കും. ഇന്ന സ്ഥലത്ത് ഇന്ന ദിവസം നമ്മൾ പൊറുക്കൽ തേടിയതും അല്ലാഹു പൊറുത്തു തന്നതുമൊക്കെ നീ അറിയുമോ? എന്ന് ഒരാൾ തന്റെ ചങ്ങാതിയോട് ചോദിക്കും''. അയ്യൂബി (റ) ൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസിൽ ""നിശ്ചയം സ്വർഗ്ഗവാസികൾ മാണിക്യസമാനമായ വെളുത്ത ഒട്ടകങ്ങളിലായി പരസ്പരം സന്ദർശനം നടത്തുമെന്ന്""വന്നിട്ടുണ്ട്.

 തിരുനബി (സ്വ) യോടൊപ്പം

മഹതി ആഇശ(റ)യിൽ നിന്ന്: ഒരാൾ തിരുനബി (സ്വ) യുടെ അടുക്കൽ വന്ന് പറയുകയാണ്. അല്ലാഹുവിന്റെ ദൂതരേ! അങ്ങയെ, ഞാൻ എന്നേക്കാളും എന്റെ കുടുംബത്തേക്കാളും സന്താനങ്ങളേക്കാളുമധികം സ്നേഹിക്കുന്നു. ഞാൻ വീട്ടിലാകുമ്പോൾ അങ്ങയെ ഞാനോർത്തുപോകും. പിന്നെ അങ്ങയെ വന്ന് കണ്ടാലല്ലാതെ എനിക്ക് സമാധാനം വരികയില്ല. എന്റെയും അങ്ങയുടെയും വേർപാട് ഞാനോർത്തപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽ അമ്പിയാക്കളോടൊപ്പം അത്യുന്നത സ്ഥാനത്തായിരിക്കുമെന്ന് മനസ്സിലാക്കി. ഞാൻ സ്വർഗ്ഗത്തിൽ കടന്നാൽ തന്നെ എനിക്ക് അങ്ങയെ കാണാൻ കഴിയില്ലല്ലോ എന്ന് ഭയക്കുന്നു. നബി (സ്വ) തങ്ങൾ മറുപടി പറഞ്ഞില്ല. ഉടനെ ജിബ് രീൽ (അ) ഇറങ്ങി: ""അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെടുന്നവർ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാർ, സിദ്ദീഖുകൾ, ശുഹദാക്കൾ, സജ്ജനങ്ങൾ എന്നിവരോടൊപ്പമാണ്. അവരത്രെ ഉത്തമകൂട്ടുകാർ''.

സ്വർഗ്ഗത്തിൽ കടന്നാൽ പോരാ അവിടെയും തിരുനബി (സ്വ) യുടെ സഹവാസം അതാണ് സ്വഹാബത്താഗ്രഹിച്ചത്. ഇഹത്തിലും പരത്തിലും എല്ലായ്പ്പോഴും തിരുനബി (സ്വ) കൂടെ വേണം. വളരെ വിലപ്പെട്ട ആഗ്രഹം തന്നെ. ആ ആഗ്രഹ സഫലീകരണത്തിന് മാർഗ്ഗവും അല്ലാഹു ഉടനെ നിർദ്ദേശിച്ചു. ""നീ ആരെ സ്നേഹിക്കുന്നുവോ അവരോട് കൂടെയാണ്'' എന്ന തിരുഹദീസും ഉപര്യുക്ത ഖുർആൻ വചനത്തോടൊപ്പം ചേർക്കുമ്പോൾ കാര്യം കൂടുതൽ വ്യക്തമാണ്. തിരുനബി (സ്വ) യെ യഥാവിധി സ്നേഹിച്ചും അനുസരിച്ചും അവിടുന്ന് കാണിച്ചുതന്ന മാർഗ്ഗത്തിൽ പൂർണ്ണമായി ചലിച്ച് തിരുനബി (സ്വ) യോടൊപ്പമുള്ള സ്വർഗ്ഗവാസം കരസ്ഥമാക്കാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ.

ആത്മവിശ്വാസം


ഉണർത്തുപെട്ടി

22/09/2020

 TUESDAY 

04 Safar 1442

ജീവിത മുന്നേറ്റത്തിനും വിജയാനുഭവത്തിനും ആത്മവിശ്വാസവും ആത്മധൈര്യവും അനിവാര്യമാണ്...

ആത്മവിശ്വാസമുള്ള വ്യക്തി യാഥാർത്ഥ്യബോധത്തോടെ വസ്തുതകളെയും സ്വന്തം കഴിവുകളെയും വിലയിരുത്തി ലക്ഷ്യത്തിൽ എത്തിച്ചേരും...

ആത്മവിശ്വാസം ക്ഷണനേരം കൊണ്ട് ഉളവാകുന്നതോ, ഉടനടി നശിക്കുന്നതോ അല്ല; ലക്ഷ്യത്തിലേക്കുള്ള പാതയിൽ വ്യക്തമായ പദ്ധതിയിലൂടെ മുന്നോട്ട് പോകാൻ ആത്മവിശ്വാസം അനിവാര്യമാണ്...

നാം അനുഭവിക്കുന്ന വ്യഥകളാൽ ഒഴുകുന്ന കണ്ണുനീർ എന്നും നിലനിൽക്കുന്നില്ല എന്നുള്ള ഉറച്ചവിശ്വാസമാണ് ആത്മവിശ്വാസം... നാഥൻ അനുഗ്രഹിക്കട്ടെ.....

ബന്ധങ്ങൾ കാത്തുസൂക്ഷിക്കാം...

 ഹദീസുകളിലൂടെ ഇന്ന്-158

ബന്ധങ്ങൾ കാത്തുസൂക്ഷിക്കാം...

 عن عبادة بن الصامت رضي الله عنه ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﺮْﻓَﻌُﻪُ ﺇِﻟَﻰ اﻟﺮَّﺏِّ ﻋَﺰَّ ﻭَﺟَﻞَّ ﻗَﺎﻝَ: " ﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺤَﺎﺑِّﻴﻦَ ﻓِﻲَّ ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺰَاﻭِﺭِﻳﻦَ ﻓِﻲَّ، ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﺒَﺎﺫِﻟِﻴﻦَ ﻓِﻲَّ، ﻭَﺣَﻘَّﺖْ ﻣَﺤَﺒَّﺘِﻲ ﻟِﻠْﻤُﺘَﻮَاﺻِﻠِﻴﻦَ ﻓِﻲَّ " (مسند أحمد)

 ഉബാദത്തിബ്നു സാമിത്ത്(റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ അല്ലാഹു ﷻ പറഞ്ഞതായി പറയുന്നു: "എന്‍റെ പേരില്‍ പരസ്പരം സ്നേഹിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം സന്ദര്‍ശിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം ചെലവഴിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം ബന്ധങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് എന്‍റെ സ്നേഹം അവകാശമായിത്തീര്‍ന്നിരിക്കുന്നു...

  (മുസ്നദ് അഹ്‌മദ്)

  ♥️ഗുണ പാഠം♥️

സാമൂഹ്യ ബന്ധമാണ് ഒരു സമൂഹത്തില്‍ ഒന്നിച്ചു ജീവിക്കുന്ന വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു വ്യക്തിക്ക് സമൂഹത്തോടുള്ള ബാധ്യത വളരെ സൂക്ഷ്മമായി അത് പ്രതിപാദിക്കുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍, കുടുംബബന്ധം ചേര്‍ക്കല്‍, അയല്‍വാസിക്ക് നന്മ ചെയ്യല്‍, ആവശ്യക്കാരനെ സഹായിക്കല്‍, നന്മ കല്‍പിക്കല്‍ തിന്മ തടയല്‍ തുടങ്ങിയ കല്‍പനങ്ങള്‍ ഇഹത്തിലും പരത്തിലുമുള്ള നന്മ ലക്ഷ്യമാക്കിയുള്ളതാണെന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 


അല്ലാഹു പറയുന്നു: 'അല്ലാഹു നിലനിര്‍ത്തുവാനാജ്ഞാപിച്ച ബന്ധങ്ങളെ38 നിലനിര്‍ത്തുകയും റബ്ബിനെ ഭയപ്പെടുകയും അവങ്കല്‍നിന്നു മോശമായ വിചാരണയുണ്ടാകുന്നതിനെ ഭയപ്പെടുകയും ചെയ്യുന്നവരാകുന്നു ബുദ്ധിമാന്മാര്‍.’ (അർറഅദ് : 21)


മഹാനായ ലുഖ്മാന്‍ തന്റെ മകന് നല്‍കുന്ന ഉപദേശം ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക ‘മകനേ, നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ. നീ ആളുകളില്‍നിന്ന് മുഖംതിരിച്ചു സംസാരിക്കരുത്. ഭൂമിയില്‍ നിഗളിച്ചു നടക്കയുമരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്‌നേഹിക്കുകയില്ല. നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക. ഒച്ച കുറക്കുക. അരോചകമായ ശബ്ദം കഴുതയുടെ ശബ്ദംതന്നെ.’ (ലുഖ്മാൻ : 17-19)


പരസ്പരം വെറുപ്പും വിദ്വേഷവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഓരോ വ്യക്തിക്കും അവന്റെ മതമോ ജാതിയോ ഗോത്രമോ നാടോ നോക്കാതെ അവകാശം അനുവദിച്ചു കൊടുക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമികാധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാമെന്നതില്‍ ഒരു സംശയവുമില്ല. അല്ലാഹു കാക്കട്ടെ, ആമീൻ...


Monday, September 21, 2020

ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന.

 ഹദീസുകളിലൂടെ ഇന്ന്-157

    ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന....

 حَدَّثَنَا عَبْدُ الرَّحْمَنِ بْنُ إِبْرَاهِيمَ الدِّمَشْقِيُّ، حَدَّثَنَا ابْنُ أَبِي فُدَيْكٍ، أَخْبَرَنِي سَلَمَةُ بْنُ وَرْدَانَ، عَنْ أَنَسِ بْنِ مَالِكٍ، قَالَ أَتَى النَّبِيَّ ـ صلى الله عليه وسلم ـ رَجُلٌ فَقَالَ يَا رَسُولَ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ ‌‏ سَلْ رَبَّكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ ‏"‏ ‏.‏ ثُمَّ أَتَاهُ فِي الْيَوْمِ الثَّانِي فَقَالَ يَا رَسُولَ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ ‏"‏ سَلْ رَبَّكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ ‏"‏ ‏.‏ ثُمَّ أَتَاهُ فِي الْيَوْمِ الثَّالِثِ فَقَالَ يَا نَبِيَّ اللَّهِ أَىُّ الدُّعَاءِ أَفْضَلُ قَالَ ‏"‏ سَلْ رَبَّكَ الْعَفْوَ وَالَعَافِيَةَ فِي الدُّنْيَا وَالآخِرَةِ فَإِذَا أُعْطِيتَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ فَقَدْ أَفْلَحْتَ ‏"‏

അനസ് (റ) വിൽ നിന്ന് നിവേദനം:  നബി ﷺ യെ സമീപിച്ച് ഒരാൾ ചോദിച്ചു: അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട്‌ ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.” 

 പിന്നീട് രണ്ടാം ദിവസം അദ്ദേഹം വരുകയും അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? എന്ന് ചോദിക്കുകയും ചെയ്തു. 

നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട്‌ ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.” 

 മൂന്നാം ദിവസവും അദ്ദേഹം വരുകയും അല്ലാഹുﷻവിന്റെ ദൂതരെ, ഏറ്റവും ശ്രേഷ്ടമായ പ്രാർത്ഥന ഏതാണ്..? എന്ന് ചോദിക്കുകയും ചെയ്തു. 

നബി ﷺ പറഞ്ഞു: "നീ നിന്റെ രക്ഷിതാവിനോട്‌ ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ചോദിക്കുക.”

 നിങ്ങൾക്കു ദുനിയാവിലും ആഖിറത്തിലും മാപ്പും സൗഖ്യവും ലഭിക്കുകയാണെങ്കിൽ നിങ്ങൾ വിജയികളിൽ ഉൾപ്പെട്ടിരിക്കുന്നു...

   【ഇബ്നുമാജ】

  ♥️ഗുണ പാഠം♥️

അല്ലാഹുവിന്റെ മാപ്പും സൗഖ്യവും ഔദാര്യമായി ലഭിച്ചാലെ ഏതൊരാൾക്കും ഈ ദുനിയാവിലും നാളെ ആഖിറത്തിലും രക്ഷയുള്ളൂ. 'ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് ദുനിയാവിലും ആഖിറത്തിലും നന്മ നൽകണേ' എന്ന ദുആ പ്രസിദ്ധമാണല്ലോ. ആത്മാർത്ഥതയുടെയും നിഷ്കളങ്കതയോടെയും ദുആ ചെയ്യാനും അതിന് ഉത്തരം ലഭിച്ച് വിജയികളിൽപെടാനും നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ....

അജ്ഞതയാണ് മനുഷ്യന്റെ ഏറ്റവും വലിയ വിപത്ത്,

 السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂

 ഉണർത്തുപെട്ടി 

               21/09/2020

               MONDAY 

            03 Safar 1442


അജ്ഞതയാണ് മനുഷ്യന്റെ ഏറ്റവും വലിയ വിപത്ത്, അറിവിന്റെ പ്രകാശം ജീവിതം ധന്യമാക്കും...

നമ്മുടെ മഹത്തായ ലക്ഷ്യം നേടിയെടുക്കാൻ നമ്മൾ ഒരു മഹാജ്ഞാനിയാകേണ്ട. എന്നാൽ ആ വഴികളെ അപകടരഹിതമാക്കാനായി അറിവുകൾ വേണ്ടുംവണ്ണം നേടിയിരിക്കണം...


പ്രപഞ്ചത്തിലെ ഓരോ വ്യക്തിയിലും കണികയിലും കരുതിവെച്ചിരിക്കുന്ന അറിവുകളെ ഉൾക്കാഴ്ചയോടെ മനസ്സിലാക്കാനുള്ള ശ്രമം  തുടർന്നുകൊണ്ടേയിരിക്കണം...


മഹാന്മാർ എഴുതിവെച്ച അറിവുകൾ ഭാഗ്യമോ, വിഭൂതിയോ, വിസ്മയങ്ങളോ, ഇന്ദ്രജാലങ്ങളോ കൊണ്ടല്ല. മറിച്ച് അവർ നേടിയ അറിവുകളുടെ ബലത്തിൽ ഉണ്ടായിട്ടുള്ള ശുഭാപ്തിവിശ്വാസവും നിരന്തരപരിശ്രമവും കൊണ്ടാണ്...

നാഥനായ റബ്ബ് നാമേവരേയും നാഫിയായ ഇൽമ് പ്രധാനം ചെയ്യട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ......

റബ്ബ് സുബ്ഹാനഹുവത ആലാ നാമേവരെയും ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ...

തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം.... 【തുടർച്ച....】

 തസ്വവ്വുഫ് വിരോധികളുടെ പൊള്ളത്തരം.... 

【തുടർച്ച....】


പുത്തൻവാദികൾ  അഇമ്മത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ 'അഹ് ലുൽ അ ഹ് വാ ' ( താന്തോന്നികൾ ) ആണ്.മത വിധികളിൽ ഈ താന്തോന്നികൾ ഉണ്ടാക്കിത്തീർത്ത കുഴപ്പങ്ങൾ ചില്ലറയാണോ?!  

ضلوا فأضلوا 

(അവർ സ്വയം വഴിപിഴയ്ക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും) എന്ന് ഹദീസിൽ വന്നിട്ടുള്ളത്പോലെ തഖ്ലീദ് വിരോധികളും തസ്വവ്വുഫ് നിഷേധികളും ദീനിൻ്റെ അഇമ്മത്തിനെ തള്ളിക്കളഞ്ഞ് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ട്  മതവിധികൾ കണ്ടെത്താനായി ഇജ്തിഹാദിൻ്റെ (ഗവേഷണത്തിൻ്റെ ) കവാടം തുറന്നിട്ടിരിക്കുകയാണ്. അവർക്കതിനർഹതയും യോഗ്യതയുമുണ്ടോയെന്ന് മുമ്പ് വിശദീകരിച്ചതിൽ  നിന്നും വ്യക്തമായിട്ടുണ്ടാകുമല്ലോ. മുഅമിനീങ്ങൾ ഖുർആൻ കൊണ്ടേ വിധിക്കാവൂ. ഖുർആൻ ശരീഫിൽ അല്ലാഹു തആലാ ഇറക്കിയ മതവിധികൾ അനുസരിച്ചേ സത്യവിശ്വാസികൾ വിധികൽപ്പിക്കാവൂ. ഖുർആനിൽ നിന്ന് നേരിട്ട് മത വിധികൾ കണ്ടെത്താൻ ഇന്ന് ആർക്കും കഴിയില്ലെന്ന് കാര്യകാരണസഹിതം മുമ്പ് വിവരിച്ചുവല്ലോ.

 വഹ്ഹാബി, മൗദൂദിയാദി പുത്തൻ വാദികൾ വളരേ ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.തൻമൂലം വിശുദ്ധ ഖുർആനിൽ നിന്ന് അല്ലാഹു വിൻ്റ വിധികൾ കണ്ടെത്താൻ കഴിയാതെ അവർ തോന്ന്യാസം വിധി പറയുകയും അങ്ങനെ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്നു.ഇത് കുഫ് രിയ്യത്തിലേക്ക് വഴി തുറക്കുന്നതാണ്.

അല്ലാഹുവിൻ്റ വിധി വിലക്കുകൾ മനസ്സിലാക്കാതെ, ദീനിൻ്റെ നിയമങ്ങൾ അറിയാതെ തോന്ന്യാസം മതവിഷയങ്ങളിൽ വിധി പറഞ്ഞാൽ ഇസ് ലാമിൽ നിന്ന് പുറത്ത് പോകാൻ വരെ സാധ്യതയുണ്ട്. അങ്ങനെ അവർ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.

അല്ലാഹു തആലാ പറഞ്ഞു:  ومن لم يحكم بما انزل  الله فاولئك هم الكافرون

   (അല്ലാഹു ഇറക്കിയ കിത്താബ് (ഖുർആൻ) കൊണ്ട് വിധിക്കാത്തവരാരോ അക്കൂട്ടർ കാഫിറുകളാണ് )  

【അൽമാഇദ - 44】

ഇമാം സ്വാവി(റ) രേഖപ്പെടുത്തുന്നു; " (കർമ്മാനുഷ്ഠാനങ്ങളിൽ) 4 മദ്ഹബുകളുടെയും പുറത്തുള്ളവൻ (മദ്ഹബ് പിൻപറ്റാത്തവൻ) സ്വയം പിഴച്ചവും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്. മിക്കവാറും അത് അവനെ കുഫ്റിലേക്ക് (സത്യനിഷേധത്തിലേക്ക്) എത്തിക്കുന്നതാണ്. എന്ത് കൊണ്ടെന്നാൽ ഖുർആനിൻ്റെയും ഹദീസിൻ്റെയും ബാഹ്യാർത്ഥം പിടിക്കൽ കുഫ്റിൻ്റെ മൂലകാരണങ്ങളിൽപ്പെട്ടതാണ് ." 【സ്വാവി - 3, 10】

ഇത് വളരേ ഗൗരവമുള്ള വിഷയമാണ്. മദ്ഹബുകൾ തള്ളി, ഇമാമുകളെ തള്ളിക്കളഞ്ഞ്, പണ്ഡിതൻമാരെ അവഗണിച്ച് ഖുർആനും ഹദീസും മതി എന്ന്  ഗീർവാണം മുഴക്കുന്നവർ ഖുർആനിൻ്റെ തഫ്സീറുകളിൽ (വ്യാഖ്യാനങ്ങളിൽ) നിന്ന് സിംഹഭാഗവും നഷ്ടപ്പെടുകയും, പരിശുദ്ധ ഖുർആനിൻ്റെ വിവരണമാകുന്ന ഹദീസുകളിൽ നിന്ന് വളരേക്കുറഞ്ഞതൊഴികെ ബാക്കി മുഴുവനും അപ്രത്യക്ഷമാവുകയും ചെയ്ത ഈ കാലഘട്ടത്തിൽ നേരിട്ട് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മതവിധികണ്ടെത്താനായി ഒരുമ്പെടുന്നവർ, ആനയെക്കാണാൻ പോയ അന്ധൻമാരെപ്പോലെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

 അതിനാൽ മത വിധികളറിയാൻ ഖുർആൻ ഹദീസ് വിജ്ഞാനങ്ങളിൽ സമ്പൂർണ്ണജ്ഞാനം നേടിയ പണ്ഡിതമഹത്തുക്കളായ മുൻഗാമികളെ - ഇമാമുകളെ - ആശ്രയിക്കാതെ അവരെ ആപേക്ഷിച്ച് പത്ത് ശതമാനം പോലും അറിവില്ലാത്ത വഹ്ഹാബി മൗദൂദികളുടെ പിന്നാലെ കൂടിയാൽ ഉപരി സൂചിത ആയത്തിൻ്റെ അടിസ്ഥാനത്തിൽ കുഫ് രിയ്യത്തിൽ അകപ്പെടാനും ഈമാൻ നഷ്ടപ്പെടാനും സാധ്യത കളേറെയാണെന്ന മുന്നറിയിപ്പോടെ ഈ കുറിപ്പവസാനിപ്പിക്കട്ടെ. نعوذ بالله

സംശയ നിവാരണം By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ 

📲 +91 97475 84167

സ്വർഗ്ഗവും നരകവും ( തുടർച്ച ) പറയുന്നതും പറയപ്പെടുന്നതും

 


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :


വാജിബാത്ത് മാല -146

""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ

തരത്താൽ വെളിവാക്കി പറയുന്നുണ്ടേ

ഉന്നൂൽ സുവർഗ്ഗവും നരകവുമേ

ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")


അസ്വ് ല് ആറ്:  


സ്വർഗ്ഗവും നരകവും ( തുടർച്ച )

പറയുന്നതും പറയപ്പെടുന്നതും

സ്വർഗ്ഗാവകാശികൾ സ്വർഗ്ഗ പ്രവേശന ശേഷം പറയുന്നത് സംബന്ധിച്ച് പണ്ഡിതർ രേഖപ്പെടുത്തുന്നു. അല്ലാഹു പറയുന്നു: ""ഞങ്ങളോട് ചെയ്ത വാഗ്ദാനം നിറവേറ്റുകയും ഞങ്ങൾ ഉദ്ദേശിക്കുന്നിടത്ത് വസിക്കത്തക്ക രീതിയിൽ സ്വർഗ്ഗഭൂമിയെ ഞങ്ങൾക്ക് അനന്തരമാക്കിത്തരികയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതികളും. സൽകർമ്മികളുടെ പ്രതിഫലം വളരെ ഉത്തമം എന്ന് അവർ (സ്വർഗ്ഗവാസികൾ) പറയും'' (സുമർ 74). ""ഞങ്ങളിൽ നിന്ന് വ്യസനം നീക്കം ചെയ്ത അല്ലാഹുവിന് സർവ്വസ്തുതികൾ, നിശ്ചയം ഞങ്ങളുടെ രക്ഷിതാവ് കൂടുതൽ പൊറുക്കുന്നവനും അങ്ങേയറ്റം നന്ദിയുള്ളവനുമാണ് എന്ന് അവർ പറയും'' (ഫാത്വിർ 34).""ഞങ്ങളെ ഇതിലേക്ക് നേർവഴിയാക്കിയ അല്ലാഹുവിന് സ്തുതികൾ. അല്ലാഹു ഞങ്ങളെ നേർവഴിയാക്കിയില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് നേർവഴി സിദ്ധിക്കുമായിരുന്നില്ല. തമ്പുരാനെ തന്നെ സത്യം, നിശ്ചയം ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതർ സത്യം കൊണ്ടുവന്നു എന്ന് അവർ പറയുന്നതാണ്''. (അഅ്റാഫ് 43)

സ്വർഗ്ഗപ്രവേശനത്തിന് ശേഷം സ്വർഗ്ഗവാസികളോട് പറയപ്പെടുന്നത:് അല്ലാഹു പറയുന്നു: ""അവരെ വിളിച്ച് പറയപ്പെടും: നിങ്ങൾ ചെയ്ത കർമ്മങ്ങൾക്ക് പകരം സ്വർഗ്ഗം അനന്തരം നൽകപ്പെട്ടിരിക്കുന്നു'' (അഅ്റാഫ് 43). ""എല്ലാ കവാടങ്ങളിലൂടെയും മലക്കുകൾ അവരോട് ചെന്ന് പറയും: നിങ്ങൾ ക്ഷമിച്ചതിന് പകരം നിങ്ങൾക്ക് രക്ഷയുണ്ടാകട്ടെ. മടക്കഭവനം വളരെ നന്നായിരിക്കുന്നു'' (റഅ്ദ് 23,24).

ദിക്ർ

സ്വർഗ്ഗവാസികളുടെ ദിക്റ് അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്ന തസ്ബീഹും അവനെ സ്തുതിക്കുന്ന തഹ്മീദുമാണ്. ജാബിർ (റ) ൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ""ശ്വാസോച്ഛ്വാസം തോന്നിപ്പിക്കപ്പെടുന്നത് പോലെ അവർക്ക് തഹ്മീദും തസ്ബീഹും തോന്നിപ്പിക്കപ്പെടുന്നു''വെന്ന് തിരുനബി (സ്വ) പറഞ്ഞതായി കാണാം. ""മനുഷ്യന് അവശ്യമായ ശ്വാസോച്ഛ്വാസം നടത്തുന്നതിൽ അവന് യാതൊരു പ്രയാസവുമില്ലാത്തത് പോലെ സ്വർഗ്ഗവാസികളുടെ നാവുകളിലൂടെ അല്ലാഹുവിന്റെ ദിക്ർ ഉണ്ടാകുന്നതാണ്'' എന്നാണ് ഈ ഹദീസിന്റെ ആശയം. സ്വർഗ്ഗവാസികളുടെ ദിക്റ് ആയാസ രഹിതമാകുന്നതിന്റെ രഹസ്യം അല്ലാഹുവിന്റെ മഅ്രിഫത്ത് കൊണ്ട് അവരുടെ ഹൃദയങ്ങൾ പ്രകാശിക്കുകയും അവരുടെ നേത്രങ്ങൾ അവനെ കാണൽ കൊണ്ട് ആനന്ദിക്കുകയും അല്ലാഹുവിന്റെ വിശാല പൂർണ്ണ അനുഗ്രഹങ്ങൾ അവരെ പൊതിയുകയും അവരുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ സ്നേഹം കൊണ്ട് നിറയുകയും അവരുടെ നാവുകൾ അല്ലാഹുവിന്റെ ദിക്ർ അനിവാര്യമാക്കുകയും ചെയ്തുവെന്നതാണ്''. ""ഞങ്ങളോട് ചെയ്ത വാഗ്ദാനം നിറവേറ്റിയ അല്ലാഹുവിന് സർവ്വസ്തുതികൾ എന്നവർ പറയും'' എന്ന് അല്ലാഹു പറഞ്ഞത് ഇവരെ സംബന്ധിച്ചാണ്. ""സ്വർഗ്ഗത്തിൽ അവരുടെ പ്രാർത്ഥന അല്ലാഹുവേ ! നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നുവെന്നും അവരുടെ അഭിവാദ്യം സലാമുമാകുന്നു. അവരുടെ തേട്ടത്തിന്റെ അവസാനം സർവ്വസ്തുതികളും സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു'' (യൂനുസ് 10) എന്ന ആയത്തിന്റെ വിശദീകരണങ്ങളിൽ മഹത്തുക്കൾ രേഖപ്പെടുത്തി. സ്വർഗ്ഗവാസികൾ ആശിക്കുന്നത് തേടൽ അവർ നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നുവെന്ന് പറയലാണ്. അവർ അത് പറയുമ്പോൾ താമസം വിനാ അവർ തേടിയത് മുന്നിൽ സന്നിഹിതമാകുന്നതാണ്. ചില പണ്ഡിതർപറഞ്ഞു: ""ഈ വാക്ക് ( തമ്പുരാനേ, നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു) സ്വർഗ്ഗവാസികളുടെയും അവരുടെ സേവകരുടെയും ഇടയിലുള്ള അടയാളമാണ്. സ്വർഗ്ഗവാസികൾ ഭക്ഷണം ഉദ്ദേശിക്കുമ്പോൾ ഈ വാക്ക് പറയും. സേവകർ അപ്പോൾ തന്നെ സ്വർഗ്ഗവാസികൾ ആശിച്ച രീതിയിലുള്ള ഭക്ഷണം തളികകളിലായി കൊണ്ടുവന്ന് നൽകും. വിവിധ വർണ്ണങ്ങളിലുള്ള നിരവധി ഭക്ഷണങ്ങളുള്ള അനേക തളികകളുമായിട്ടാണ് സേവകർ സന്നിഹിതരാകുക. ഭക്ഷണം കഴിച്ച് വിരമിച്ചാൽ അല്ലാഹു അവർക്കത് നൽകിയതിന്റെ പേരിൽ അവർ അല്ലാഹുവിനെ സ്തുതിക്കുന്നതാണ്. അതാണ് ""അവരുടെപ്രാർത്ഥനയുടെ അവസാനം സർവ്വ സ്തോത്രങ്ങൾ സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു'' വെന്ന് ഖുർആൻ വചനം വ്യക്തമാക്കുന്നത്.

അധികമുള്ളവർ

ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ) എന്നിവർ ഇംറാനു ബ്നു ഹുസ്വൈൻ (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""എനിക്ക് സ്വർഗ്ഗം കാണിക്കപ്പെട്ടു. സ്വർഗ്ഗവാസികളിൽ ഏറ്റവുമധികമായി ഫുഖറാക്കളെ -ദരിദ്രർ- ഞാൻ കണ്ടു. എനിക്ക് നരകം ദർശിക്കപ്പെട്ടു. അപ്പോൾ നരകവാസികളിലധികമായി സ്ത്രീകളെ ഞാൻ കണ്ടു''. അബൂ ഉമാമ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗകവാടത്തിൽ ഞാൻ നിന്നു. അപ്പോൾ അതിൽ പ്രവേശിക്കുന്നവരിൽ കൂടുതലും സാധുക്കളാണ്''. അനസ് (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികളിൽ ഏറ്റവും കൂടുതൽ സാമർത്ഥ്യം ഇല്ലാത്തവരാണ്''. പണ്ഡിത ശ്രേഷ്ഠർ വിശദീകരിക്കുന്നു:” ""ദുൻയാവിന്റെ വിഷയത്തിൽ സാമർത്ഥ്യം ഇല്ലാത്തവരാണ് ഉദ്ദേശ്യം. പരലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർ നിപുണരും ബുദ്ധിശാലികളുമാണ്''. ഇമാം അസ്ഹരി (റ) പറഞ്ഞു: ""നന്മ പ്രകൃതിയായവനാണ് സാമർത്ഥ്യം ഇല്ലാത്തവൻ. തിന്മയെ തൊട്ട് അവൻ അശ്രദ്ധനാണ്. എന്നല്ല തിന്മ അറിയുകതന്നെയില്ല''. അല്ലാമാ ദഹബി പറയുന്നു: ജനങ്ങളെ സംബന്ധിച്ച് നല്ല ധാരണയും ഹൃദയശുദ്ധിയും മികച്ചവരാണ് സാമർത്ഥ്യം ഇല്ലാത്തവർ''. 

അബൂഹുറൈറ(റ)യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""പക്ഷികളുടെ ഹൃദയങ്ങൾ പോലെ ഹൃദയങ്ങളുള്ള കുറെയാളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്''.  ഇതിനെ അല്ലാമാ ഖുർത്വുബി രണ്ട് തരത്തിൽ വ്യാഖാനിച്ചു. അതിലൊന്ന് : അവരുടെ ഹൃദയങ്ങൾ ഭയത്തിൽ പക്ഷികളുടെ ഹൃദയങ്ങൾ പോലെയെന്നാണ്. കാരണം ജീവികളിൽ ഭയമധികമുള്ളവയാണ് പക്ഷികൾ. രണ്ട്: ബലഹീനതയിലും നിർമ്മലതയിലും പക്ഷികളെ പോലെയെന്നാണ്. പക്ഷികളുടെ ഹൃദയങ്ങൾ പോലെ എല്ലാ ദോഷങ്ങളിൽ നിന്ന് മുക്തവും സർവ്വ ന്യൂനതകളിൽ നിന്നും മോചിതവുമായ ഹൃദയങ്ങൾ എന്നും വ്യാഖ്യാനിക്കാവുന്നതാണ്. ഭൗതിക കാര്യങ്ങളെ സംബന്ധിച്ച് അവർക്ക് യാതൊരു ബോധവുമുണ്ടാവുകയില്ല.

നിരകൾ

അബൂ ഹുറൈറ(റ)യിൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗനിരകൾ നൂറ്റി ഇരുപത് സ്വഫ്ഫുകൾ (നിരകൾ) ആണ്. അവയിൽ എൺപത് നിരകൾ ഈ സമുദായത്തിൽ പെട്ടവരാണ്. നാൽപത് നിരകൾ മറ്റ് സമുദായങ്ങളിൽ നിന്നുമാണ്''. ""സ്വർഗ്ഗവാസികൾ നൂറ്റിഇരുപത് നിരകളാണ്. അതിൽ നിന്ന് നിങ്ങൾ എൺപതാണ്''. എന്ന് മറ്റൊരു നിവേദനത്തിൽ കാണാം. അബ്ദുല്ലാഹി ബ്നു സലാമി (റ) ൽ നിന്ന് : ""സൂറത്തുൽ വാഖിഅഃ 39-40ാം ആയത്തുകൾ അവതരിച്ചപ്പോൾ തിരുനബി (സ്വ) പറഞ്ഞു: നിങ്ങൾ സ്വർഗ്ഗവാസികളിൽ മൂന്നിലൊന്നാണ്. നിങ്ങൾ സ്വർഗ്ഗവാസികളിൽ പകുതിയാണ്. നിങ്ങൾ സ്വർഗ്ഗവാസികളിൽ മൂന്നിൽ രണ്ടാണ്''. തിരുനബി (സ്വ) യുടെ സമുദായമാണ് സ്വർഗ്ഗവാസികളിലധികമെന്ന് ഈ ഹദീസുകൾ വ്യക്തമാക്കുന്നു.

(തുടരും.)


പാപമോചനം ലഭിക്കാൻ...

 

ഹദീസുകളിലൂടെ ഇന്ന്-156

 പാപമോചനം ലഭിക്കാൻ...

 وفى صحيح الحاكم عن جابر: (أن رجلا جاء إلى النبى صلى الله عليه وسلم وهو يقول: واذنوباه، مرتين أو ثلاثا. فقال له النبى صلى الله عليه وسلم: قل: اللهم مغفرتك أوسع من ذنوبى، ورحمتك أرجى عندى من عملى، فقالها ثم قال له: عد، فعاد، ثم قال له: عد، فعاد، فقال له: قم قد غفر الله لك). 

(أسباب المغفرة - ابن رجب الحنبلي)

 ഇമാം ഹാകിം (റ) അവിടുത്തെ സ്വഹീഹിൽ ജാബിർ (റ) വിൽ നിന്നുദ്ധരിക്കുന്നു : ഒരിക്കൽ  എന്റെ “പാപങ്ങളേയ്...” എന്ന് വിലപിച്ചു കൊണ്ട് ഒരു വ്യക്തി തിരുനബി ﷺ തങ്ങൾക്കരികിലെത്തി. (ഞാൻ ചെയ്തു പോയ പാപങ്ങളെയോർത്തിട്ട് പേടിയാകുന്നു, അവകൾ പൊറുപ്പിക്കാനാകുമോ) 

തിരുനബി ﷺ തങ്ങൾ അയാളോട് പറഞ്ഞു : താങ്കൾ ചൊല്ലുക : 


 اَللّهُمَّ مَغْفِرَتُكَ أَوْسَعُ مِنْ ذِنُوبِى، وَرَحْمَتُكَ أَرْجَى عِنْدِى مِنْ عَمَلِى 

(അല്ലാഹുവേ നിന്റെ മഗ്ഫിറത്‌ എന്റെ ദോഷത്തേക്കാൾ അതി വിശാലമാണ്, നിന്റെ കാരുണ്യം എന്റെ പ്രവർത്തനങ്ങൾക്കപ്പുറവും എനിക്ക് പ്രതീക്ഷയേകുന്നതുമാണ്) 

 അദ്ദേഹം അത് ചൊല്ലി. 

പിന്നീട് തങ്ങൾ ﷺ പറഞ്ഞു : “മടക്കിച്ചൊല്ലൂ” (ആവർത്തിച്ച് ചൊല്ലൂ) 

അദ്ദേഹം അത് മടക്കിച്ചൊല്ലി, 

പിന്നീട് തങ്ങൾ ﷺ വീണ്ടും പറഞ്ഞു : (വിണ്ടും) “മടക്കിച്ചൊല്ലൂ” 

അദ്ദേഹം വീണ്ടം  മടക്കിച്ചൊല്ലി. 

അപ്പോൾ തിരുനബി ﷺ തങ്ങൾ അയാളോട് പറഞ്ഞു : “ഇനി എഴുന്നേറ്റ് പൊയ്ക്കോളൂ അല്ലാഹു ﷻ താങ്കൾക്ക് പൊറുത്ത് തന്നിരിക്കുന്നു..."

  ♥️ഗുണ പാഠം♥️

ശരീരത്തില്‍ ചെളി പുരണ്ടാല്‍ ശുദ്ധ ജലം കൊണ്ട് വൃത്തിയാക്കാം. അല്ല, വൃത്തിയാക്കണം. അല്ലാഹു വൃത്തിയുള്ളവരെ ഇഷ്ടപ്പെടുന്നു. മനസ്സ് മലിനമായാല്‍ പശ്ചാത്താപം കൊണ്ട് കഴുകിയെടുക്കണം. ഹൃദയവിശുദ്ധരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നതും പരിഗണിക്കുന്നതും. ഖുര്‍ആന്‍ പറഞ്ഞു:

"തീര്‍ച്ചയായും അല്ലാഹു പശ്ചചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു." (അൽ ബഖറ/222)

ശരീരത്തില്‍ മണ്ണ് പുരളുന്നതും മനസ്സില്‍ പാപത്തിന്‍റെ മാലിന്യമാകുന്നതും ദുനിയാവിലെ ജീവിതത്തില്‍ സ്വാഭാവികമാണ്. രണ്ടിനും ഇസ്ലാം നല്‍കുന്ന പരിഹാരം ക്ഷണമാത്രയില്‍ കഴുകി വൃത്തിയാകുക എന്നതാണ്. എന്നും സംശുദ്ധരായി ജീവിക്കാന്‍ കല്‍പിക്കപ്പെട്ടവരാണ് സത്യവിശ്വാസികള്‍. വൃത്തി ഈമാനിന്‍റെ ഭാഗമാണ് എന്ന പ്രവാചകമൊഴി അക്കാര്യമാണ് ബോധ്യപ്പെടുത്തുന്നതും. ഒരു മുസ്‌ലിം എങ്ങനെ ശുദ്ധിയുടെ ഉടമയല്ലാതിരിക്കും? ഇസ്‌ലാമില്‍ നിന്നും അവന്‍ ഉള്‍ക്കൊണ്ട വിശ്വാസം, ആരാധനകള്‍, സ്വഭാവങ്ങള്‍, പെരുമാറ്റങ്ങള്‍, നിലപാടുകള്‍, സഹവര്‍ത്തിത്വ മര്യാദകള്‍ എല്ലാം പരിശുദ്ധമാണ്. ഇവയിലൊന്നും കറപുരണ്ടു കൂടാ എന്ന നിഷ്കര്‍ഷ ഉണ്ടാകുമ്പോഴാണ് വിശുദ്ധിയോടെ ജീവിക്കാന്‍ സത്യവിശ്വാസിയില്‍ ജാഗ്രത കാണുക.

പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠന്‍മാര്‍. ഇതൊക്കെ പറഞ്ഞു തന്നത് ലോകത്തിന്‍റെ ഗുരു മുഹമ്മദ് നബി(സ.അ) യാണ്. അനസ് ബ്നു മാലിക(റ) നിവേദനം. നബി(സ.അ) പറഞ്ഞു:" എല്ലാ ആദമിന്‍റെ പുത്രന്മാരും തെറ്റു ചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരില്‍ ഉത്തമന്മാര്‍ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്." (തിര്‍മിദി, ഇബ് നു മാജ, അഹ്മദ്)

പാപമേശാത്ത ജീവിതത്തിന്‍റെ ഉടമയായിരുന്നിട്ടും ദിവസത്തില്‍ നൂറുതവണ അല്ലാഹുവേ, നിന്നോട് ഞാന്‍ മാപ്പിരക്കുന്നു എന്ന് പ്രവാചക ശ്രേഷ്ഠർ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. തന്നില്‍ വിശ്വസിക്കുകയും തന്നെയനുസരിക്കുകയും ചെയ്യുന്ന അടിമകള്‍ക്ക് താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളും വിഭവങ്ങളും നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന കാരുണ്യവാനായ റബ്ബിന്‍റെ ഉപദേശവും മറ്റൊന്നല്ല. ശരീരവും മനസ്സും മാലിന്യമുക്തമാക്കാൻ നമ്മെ നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ...

                                             അബ്ദുൽ റഹീം ഇർഫാനി കോതമംഗലം


Saturday, September 19, 2020

നമുക്ക് പരസ്പരം സ്നേഹിക്കാം, അല്ലാഹുവിനു വേണ്ടി....

ഹദീസുകളിലൂടെ ഇന്ന്-155

നമുക്ക് പരസ്പരം സ്നേഹിക്കാം,  അല്ലാഹുവിനു വേണ്ടി....

*ﻋَﻦْ ﺃَﺑِﻲ ﺯُﺭْﻋَﺔَ ﺑْﻦِ ﻋَﻤْﺮِﻭ ﺑْﻦِ ﺟَﺮِﻳﺮٍ، ﺃَﻥَّ ﻋُﻤَﺮَ ﺑْﻦَ اﻟْﺨَﻄَّﺎﺏِ، ﻗَﺎﻝَ: ﻗَﺎﻝَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﺇِﻥَّ ﻣِﻦْ ﻋِﺒَﺎﺩِ اﻟﻠَّﻪِ ﻷَُﻧَﺎﺳًﺎ ﻣَﺎ ﻫُﻢْ ﺑِﺄَﻧْﺒِﻴَﺎءَ، ﻭَﻻَ ﺷُﻬَﺪَاءَ ﻳَﻐْﺒِﻄُﻬُﻢُ اﻷَْﻧْﺒِﻴَﺎءُ ﻭَاﻟﺸُّﻬَﺪَاءُ ﻳَﻮْﻡَ اﻟْﻘِﻴَﺎﻣَﺔِ، ﺑِﻤَﻜَﺎﻧِﻬِﻢْ ﻣِﻦَ اﻟﻠَّﻪِ ﺗَﻌَﺎﻟَﻰ» ﻗَﺎﻟُﻮا: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ، ﺗُﺨْﺒِﺮُﻧَﺎ ﻣَﻦْ ﻫُﻢْ، ﻗَﺎﻝَ: «ﻫُﻢْ ﻗَﻮْﻡٌ ﺗَﺤَﺎﺑُّﻮا ﺑِﺮُﻭﺡِ اﻟﻠَّﻪِ ﻋَﻠَﻰ ﻏَﻴْﺮِ ﺃَﺭْﺣَﺎﻡٍ ﺑَﻴْﻨَﻬُﻢْ، ﻭَﻻَ ﺃَﻣْﻮَاﻝٍ ﻳَﺘَﻌَﺎﻃَﻮْﻧَﻬَﺎ، ﻓَﻮَاﻟﻠَّﻪِ ﺇِﻥَّ ﻭُﺟُﻮﻫَﻬُﻢْ ﻟَﻨُﻮﺭٌ، ﻭَﺇِﻧَّﻬُﻢْ ﻋَﻠَﻰ ﻧُﻮﺭٍ ﻻَ ﻳَﺨَﺎﻓُﻮﻥَ ﺇِﺫَا ﺧَﺎﻑَ اﻟﻨَّﺎﺱُ، ﻭَﻻَ ﻳَﺤْﺰَﻧُﻮﻥَ ﺇِﺫَا ﺣَﺰِﻥَ اﻟﻨَّﺎﺱُ» ﻭَﻗَﺮَﺃَ ﻫَﺬِﻩِ اﻵْﻳَﺔَ {ﺃَﻻَ ﺇِﻥَّ ﺃَﻭْﻟِﻴَﺎءَ اﻟﻠَّﻪِ ﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ} [ ﻳﻮﻧﺲ: ٦٢] (سنن أبي داود )*

ഉമര്‍ ബ്നുല്‍ ഖത്വാബ് (റ) നിവേദനം ചെയ്യുന്നു: തിരുനബി ﷺ അരുളി: അല്ലാഹുﷻവിന്‍റെ ദാസന്മാരില്‍ ചില ആളുകളുണ്ട്. അവര്‍ അമ്പിയാക്കളൊ ശുഹദാക്കളൊ അല്ല. എന്നാല്‍, അന്ത്യനാളില്‍ അല്ലാഹുﷻവില്‍ നിന്ന് അവര്‍ക്ക് ലഭിച്ച സ്ഥാനങ്ങള്‍ കണ്ട് അമ്പിയാക്കളും ശുഹദാക്കളും അവരോട് താൽപര്യം കാണിക്കും.*

 സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുﷻവിന്‍റെ ദൂതരേ, അവരെപ്പറ്റി ഞങ്ങള്‍ക്കു പറഞ്ഞു തന്നാലും...*

 പ്രവാചകർ ﷺ പറഞ്ഞു: രക്തബന്ധമൊ, സാമ്പത്തിക താൽപര്യമോ ഇല്ലാതെത്തന്നെ, അല്ലാഹുﷻവിന്‍റെ കാരുണ്യത്താല്‍ പരസ്പരം സ്നേഹിച്ചവരാണ് ആ ആളുകള്‍. അല്ലാഹുﷻവാണെ അവരുടെ മുഖങ്ങള്‍ പ്രകാശപൂരിതമായിരിക്കും. അവര്‍ പ്രകാശവലയത്തിലുമായിരിക്കും. ജനങ്ങള്‍ ഭയപ്പെടുമ്പോഴും അവര്‍ ഭയപ്പെടുകയില്ല. ജനങ്ങള്‍ ദു:ഖിക്കുമ്പോഴും അവര്‍ ദു:ഖിക്കുകയില്ല. ശേഷം നബി ﷺ സൂറത്തു യൂനുസിലെ 62ാം സൂക്തമായ, ‘ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുﷻവിന്‍റെ ഇഷ്ടദാസന്മാർക്ക് യാതൊരു ഭയവുമില്ല, അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല’ എന്നര്‍ത്ഥമുള്ള ആയത്ത് ഓതുകയുണ്ടായി...
  (അബൂദാവൂദ്)

♥️ഗുണ പാഠം♥️

അമൂല്യവും ആദരണീയവുമായ മാനുഷിക വികാരമാണ് സ്നേഹം. മനുഷ്യര്‍ക്കിടയിലെ രജ്ഞിപ്പിലും താളാത്മകതയിലും സ്നേഹവികാരത്തിന്‍റെ സാന്നിധ്യവും കയ്യൊപ്പും കാണാം. സ്വന്തം മനസ്സില്‍ അനുഭവിക്കാനാകുന്ന നിഷ്കളങ്കമായ സ്നേഹത്തിന്‍റെ പ്രഭവം അല്ലാഹുവിന്‍റെ ദാനമാണ്. അതില്‍ നിന്ന് സ്നേഹജലം പ്രകൃതിയിലേക്ക് ഉറന്നൊഴുകണം എന്നതാണ് പ്രസ്തുത ദാനം നല്‍കിയ അല്ലാഹുവിന്‍റെ നിര്‍ദ്ദേശം. മനുഷ്യനെ മനുഷ്യനായി കാണാന്‍, മാനുഷിക ധര്‍മ്മങ്ങളെ പ്രതിഫലിപ്പിക്കാന്‍, പരിസരങ്ങളില്‍ സന്തോഷങ്ങളും സമാധാനങ്ങളും നിര്‍മ്മിക്കാന്‍, പകയും പോരുമില്ലാത്ത ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഓരോ വ്യക്തിയുടേയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സ്നേഹത്തിന്‍റെ ക്രിയാത്മകമായ പ്രയോഗത്തിലൂടെ സാധ്യമാകുന്നതാണ്.*
*വിശുദ്ധ ഇസ്ലാം പരസ്പര സ്നേഹത്തിന് അനിതരമായ പ്രേരണയാണ് നല്‍കുന്നത്. മനുഷ്യരഖിലം ഒരു മാതാവിന്‍റെയും പിതാവിന്‍റെയും മക്കളാണ് എന്ന സന്ദേശം ഉദ്ബോധിപ്പിക്കുന്നതില്‍ നിന്ന് തുടങ്ങുന്നു സ്നേഹത്തെ സംബന്ധിച്ച ഇസ്ലാമിന്‍റെ അധ്യാപനം. സ്നേഹം ഫലദായകമാണ് എന്നതു പോലെത്തന്നെ പ്രതിഫലദായകവുമാണ്. പ്രപഞ്ച സ്രഷ്ടാവിന്‍റെ വിധികളെ മാനിച്ചു കൊണ്ടും അവന്‍റെ പ്രീതിയെ പ്രതീക്ഷിച്ചു കൊണ്ടും ആകുമ്പോഴാണ് അത് പ്രതിഫലദായകമാകുന്നത്.*
*അല്ലാഹുവിന്‍റെ പേരില്‍ പരസ്പരം സ്നേഹാദരവുകള്‍ കൈമാറി ജീവിക്കുന്നവര്‍ക്ക് പരലോകത്ത് ലഭിക്കുന്ന പദവി പോലും മറ്റുള്ളവര്‍ക്ക് താത്പര്യജനകമാണ്.*

*സത്യവിശ്വാസികള്‍ സഹോദരങ്ങളാണ്. സ്നേഹമാണ് സാഹോദര്യത്തിന് നിത്യതയും സജീവതയും പ്രദാനം ചെയ്യുന്നത്. വ്യക്തികള്‍ക്കിടയില്‍ കെട്ടുറപ്പ് നല്‍കുന്നതും പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് പ്രചോദനമേകുന്നതും സ്നേഹം തന്നെ. സാധാരണ ജീവിതത്തിലെ ഇടപഴകലുകളില്‍ സംഭവിക്കാവുന്ന വൈയക്തിക പ്രശ്നങ്ങളെ പരിഹരിക്കാനും ബന്ധങ്ങളെ സാധാരണ നിലയിലേക്ക് ഊഷ്മളമാക്കുവാനും നിഷ്കളങ്കമായ സ്നേഹവികാരം കൊണ്ടു മാത്രമേ സാധ്യമാകൂ. ആദര്‍ശ രംഗത്തെ സാഹോദര്യവും ആ വഴിയിലുള്ള സ്നേഹ പ്രകടനവും അല്ലാഹുവിന്ന് ഇഷ്ടമുള്ള സംഗതിയാണ്. ഒരു നബി വചനം വായിക്കുക:*
*അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍(ﷺ) അരുളി:* *അന്ത്യനാളില്‍ അല്ലാഹു ചോദിക്കും: എന്‍റെ മഹത്വത്തിന്‍റെ പേരില്‍ പരസ്പരം സ്നേഹിച്ച ആളുകളെവിടെ? എന്‍റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ഈ ദിവസം ഞാനവര്‍ക്ക് എന്‍റെ തണലിട്ടു കൊടുക്കുന്നതാണ്.* *(മുസ്‌ലിം)*
*അമൂല്യമായ ഈ ഹൃദയ വികാരത്തിന്‍റെ ആത്മാര്‍ത്ഥമായ പ്രകടനം അല്ലാഹുവിന്‍റെ സംപ്രീതിക്കും അന്ത്യദിനത്തിലെ അവന്‍റെ അനുഗ്രഹത്തിനും വഴിവെക്കുമെന്ന് സാരം. പരലോക ജീവിതത്തെ പ്രതീക്ഷിക്കുന്ന മുഅ്മിനുകള്‍ ശ്രദ്ധവെക്കേണ്ട സംഗതിയാണ് ഇക്കാര്യം. പടച്ചവന്‍റെ പ്രീതിയെ പ്രതി അന്യോന്യം സ്നേഹിക്കാനും, ആ സ്നേഹബന്ധം നിലനില്‍ക്കേ തന്നെ മരിച്ചു പോകാനും സാധ്യമാകുക എന്നത് മഹാഭാഗ്യമാണ്. അല്ലാഹു നമുക്ക് അതിന് ഭാഗ്യം നൽകട്ടെ, ആമീൻ...
        
                                        അബ്ദുൽ റഹീം ഇർഫാനി, കോതമംഗലം

സ്വർഗ്ഗവും നരകവും ( തുടർച്ച )വസീല, ഫള്വീല

 അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :*

\
വാജിബാത്ത് മാല-145

 
""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ
തരത്താൽ വെളിവാക്കി പറയുന്നുണ്ടേ
ഉന്നൂൽ സുവർഗ്ഗവും നരകവുമേ
ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")

അസ്വ് ല് ആറ്:

സ്വർഗ്ഗവും നരകവും ( തുടർച്ച )

വസീല, ഫള്വീല

അബൂ സഈദിൽ ഖുദ്രി (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""അല്ലാഹുവിന്റെയടുക്കലുള്ള ഏറ്റവും ഉയർന്ന പദവിയാണ് വസീല, അതിനാൽ എനിക്ക് വേണ്ടി അല്ലാഹുവിനോട് നിങ്ങൾ വസീല ചോദിക്കുക''. ""നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുന്നുവെങ്കിൽ എനിക്ക് വേണ്ടി നിങ്ങൾ വസീല ചോദിക്കുക'' എന്ന് അലി (റ) യിൽ നിന്നുദ്ധരിക്കുന്ന ഹദീസിൽ കാണാം.

ഇബ്നു ഉമർ (റ) ൽ നിന്ന് ഇമാം മുസ്ലിം (റ) : നിശ്ചയം നബി (സ്വ) തങ്ങൾ പറഞ്ഞു: ""വാങ്ക് വിളിക്കുന്നയാളെ നിങ്ങൾ കേട്ടാൽ അദ്ദേഹം പറയുന്നത് പോലെ നിങ്ങൾ പറയുക. പിന്നെ എന്റെ മേൽ സ്വലാത്ത് ചൊല്ലുക. പിന്നെ എനിക്ക് വേണ്ടി അല്ലാഹുവിനോട് നിങ്ങൾ വസീല തേടുക. കാരണം അത് സ്വർഗ്ഗത്തിലെ ഒരു അത്യുന്നത സ്ഥാനമാണ്. അല്ലാഹുവിന്റെ ദാസരിൽ ഒരാൾക്ക് മാത്രമേ അത് അനുയോജ്യമാകൂ. ആ ആൾ ഞാനാകുവാൻ ആഗ്രഹിക്കുന്നു. അതിനാൽ എനിക്ക് വേണ്ടി വസീല തേടുന്നവന് എന്റെ ശിപാർശ ബന്ധമായിരിക്കുന്നു''. ഇതിനോട് സമാനാശയമുള്ള ഒരു ഹദീസ് മവാഹിബുല്ലദുന്നിയ്യയിൽ ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ വിശദീകരണത്തിൽ അല്ലാമാസുർഖാനി (റ) വ്യക്തമാക്കുന്നു: നബി (സ്വ) ക്ക് വസീലത്ത്, ഫള്വീലത്ത് എന്ന ഉന്നതസ്ഥാനങ്ങൾ ലഭിക്കാൻ വേണ്ടി വാങ്കിന് ശേഷം പ്രാർത്ഥിക്കാനുള്ള കാരണം: മുഅ്മിനിന്റെ ആത്മീയാരോഹണവും അവനെഅല്ലാഹുവിലേക്ക് അടുപ്പിക്കുന്നതുമായ നിസ്കാരത്തിലേക്കുള്ള ക്ഷണമാണ് വാങ്ക്. അല്ലാഹു നമ്മെ അവനിലേക്ക് അടുപ്പിച്ചത് നബി (സ്വ) തങ്ങൾ മുഖേനെയാണ്. അപ്പോൾ അവനിലേക്ക് കൂടുതൽ നമ്മെ അടുപ്പിക്കുന്ന നിസ്കാരത്തിലേക്കുള്ള വിളിയായ വാങ്കിന് ശേഷം നബി (സ്വ) തങ്ങൾക്ക് അല്ലാഹുവിന്റരികിൽ ഉന്നത സ്ഥാനവും സാമീപ്യവും ലഭിക്കാനുള്ള പ്രാർത്ഥന തീർത്തും അനുയോജ്യമാണ്.
 
അൽഹാഫിള് ഇമാദുദ്ദീൻ ബ്നു കസീർ വ്യക്തമാക്കി : വസീല എന്നത് സ്വർഗ്ഗത്തിലുള്ള അത്യുന്നത സ്ഥാനത്തിന്റെ പേരാണ്. അത് സ്വർഗ്ഗത്തിൽ തിരുനബിയുടെ സ്ഥാനവും പദവിയുമാണ്. സ്വർഗ്ഗയിടങ്ങളിൽ നിന്ന് അർശിലേക്ക് ഏറ്റവും അടുത്തതാണത്. മറ്റുള്ളവർ പറഞ്ഞു: ""അടുക്കുക എന്നർത്ഥം വരുന്ന പദത്തിൽ നിന്നുള്ളതാണ് വസീല. ഉന്നതമായ സ്ഥാനമെന്നർത്ഥത്തിലും ഇത് പ്രയോഗിക്കലുണ്ട്. തിരുനബി (സ്വ) അല്ലാഹുവിന്റെ സൃഷ്ടികളിൽ മഹോന്നതരും അല്ലാഹുവിനെ ഏറ്റവും അറിയുന്നവരും അല്ലാഹുവിനോട് അത്യധികം ഭയഭകതിയുള്ളവരും അവനെഅങ്ങേയറ്റം സ്നേഹിക്കുന്നവരുമായപ്പോൾ അവിടുന്നിന്റെ സ്ഥാനം അല്ലാഹുവിലേക്ക് ഏറ്റവും അടുത്തതായി. അത് സ്വർഗ്ഗത്തിലെ അത്യുന്നത പദവിയാണ്. നബി (സ്വ) തങ്ങൾക്ക് വേണ്ടി അത് തേടുവാൻ തന്റെ ഉമ്മത്തിനോട് തങ്ങൾ കൽപിച്ചത് ഈ തേട്ടം മുഖേനഅവർക്കും അടുപ്പവും കൂടുതൽ ഈമാനും നേടാൻ വേണ്ടിയാണ്. മറ്റാർക്കും ലഭിക്കാത്ത ഒരു പ്രത്യേക പദവിയാണ് ഫള്വീല.  ഇത് മറ്റൊരു പദവിയാകാനും വസീല തന്നെയാകാനും സാധ്യതയുണ്ട്.

*തിരുവിവാഹം*

സ്വർഗ്ഗത്തിലെ അത്യുത്തമവും അത്യാനന്ദകരവുമായ കാര്യമാണ് തിരുനബി (സ്വ) യുടെ വിവാഹം (തൃക്കല്ല്യാണം). മർയം ബീവി (റ), ആസിയാ ബീവി (റ), മൂസാനബിയുടെ സഹോദരി ബീവി കുൽസും (റ) എന്നീ മഹതികളെയാണ് തിരുനബി (സ്വ) സ്വർഗ്ഗത്തിൽ വിവാഹം ചെയ്യുന്നത്. ഇത് സംബന്ധമായി നിരവധി ഹദീസുകൾ ഉള്ളതും അനേക പണ്ഡിതർ ഉദ്ധരിച്ചിട്ടുള്ളതുമാണ്. അതിനാൽ മഹത്തായ ഈ തൃക്കല്ല്യാണം കെട്ടുകഥയല്ലെന്ന് സ്ഥിരപ്പെടുന്നു. ഇവ്വിഷയകമായി വന്ന നിരവധി ഹദീസുകളിൽ ചിലത് കാണുക.
 
ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നു: തിരുനബി (സ്വ) പറഞ്ഞു: ""മർയം ബിൻത് ഇംറാൻ, ഫിർഔനിന്റെ ഭാര്യ (ആസിയ ബിൻത് മുസാഹിം), മൂസാനബി (അ) യുടെ സഹോദരി എന്നിവരെ നിശ്ചയം അല്ലാഹു സ്വർഗ്ഗത്തിൽ എനിക്ക് വിവാഹം ചെയ്തു തരുന്നതാണ്''. അബൂ ഉമാമ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: മർയം ബിൻത് ഇംറാൻ, ആസിയ ബിൻത് മുസാഹിം, മൂസാനബിയുടെ സഹോദരി കുൽസും എന്നിവരെ നിശ്ചയം അല്ലാഹു എന്റെ ഭാര്യമാരാക്കുമെന്ന് എനിക്ക് അറിയിക്കപ്പെട്ടിരിക്കുന്നു''. ഇബ്നു അബ്ബാസി (റ)ൽ നിന്ന് : "" മരണാസന്ന രോഗത്തിലായ ഖദീജ ബീവി (റ) യുടെ അടുക്കൽ തിരുനബി (സ്വ) പ്രവേശിച്ചു. ബീവി ഖദീജ (റ) യോട് അവിടുന്ന് പറഞ്ഞു: നിന്റെ സഹകളത്രങ്ങളെ (ഭർത്താവിന്റെ മറ്റു ഭാര്യമാർ) കണ്ടുമുട്ടിയാൽ നീ അവർക്ക് എന്റെ സലാം പറയണം. ഖദീജ ബീവി ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! അങ്ങ് എനിക്ക് മുമ്പ് വിവാഹം ചെയ്തിട്ടുണ്ടോ? തിരുനബി (സ്വ) പറഞ്ഞു: ഇല്ല, എങ്കിലും മർയം ബിൻത് ഇംറാൻ, ആസിയ ബിൻത് മുസാഹിം, മൂസാ നബിയുടെ സഹോദരി കുൽസും എന്നിവരെ അല്ലാഹു എനിക്ക് വിവാഹം ചെയ്തു തരുന്നതാണ്. ഇമാം ദൈലമി (റ) ആഇശ ബീവി (റ) യിൽ നിന്ന്: മഹതി പറയുന്നു: ""നബി (സ്വ) തങ്ങൾ സന്തോഷവാനായി മഹതിയുടെ അടുക്കൽ ചെന്ന് പറഞ്ഞു: ആഇശാ! നീ അറിഞ്ഞോ? മർയം ബിൻത് ഇംറാൻ, മൂസാ നബിയുടെ സഹോദരി കുൽസും, ഫിർഔനിന്റെ ഭാര്യ ആസിയ എന്നിവരെ നിശ്ചയം അല്ലാഹു സ്വർഗ്ഗത്തിൽ എന്റെ ഭാര്യമാരാക്കിയിരിക്കുന്നു''.
 
അല്ലാഹു തആല ഇവരെ സ്വർഗ്ഗത്തിൽ വെച്ച് വിവാഹം ചെയ്തു കൊടുക്കുമെന്ന് ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട്. നൂഹ് നബിയുടെ സഹോദരിയും സ്വർഗ്ഗത്തിൽ അവിടുന്നിന്റെ ഭാര്യയാകുമെന്നും ചില പണ്ഡിത ശ്രേഷ്ഠർ ഉദ്ധരിക്കുന്നു. മൂസാനബിയുടെ സഹോദരിയുടെ പേര് കുൽസും എന്നാണ് കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ചില നിവേദനങ്ങളിൽ ഹലീമ എന്ന് കാണാം. മുആദ് ബ്നു ജബൽ (റ) ൽ നിന്ന്: നിശ്ചയം നബി (സ്വ) തങ്ങൾ ഖദീജ ബീവി (റ) യുടെ അടുക്കൽ ചെന്നു. ബീവി അവർകൾ മരണാസന്നയായിരുന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു. വിഷമമുണ്ടോ ഖദീജാ! നിശ്ചയം വിഷമങ്ങളിൽ അല്ലാഹു ധാരാളം നന്മകൾ നിശ്ചയിച്ചിരിക്കുന്നു. നിന്റെ സഹകളത്രങ്ങളെ കണ്ടാൽ നീ അവരോട് എന്റെ സലാം പറയണം. അപ്പോൾ ഖദീജ ബീവി (റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവർ ആരൊക്കെയാണ്? അവിടുന്ന് പറഞ്ഞു: അവർ മർയം ബിൻത് ഇംറാൻ, ആസിയ ബിൻത് മുസാഹിം, മൂസാ നബി (അ) യുടെ സഹോദരി ഹലീമ എന്നിവരാണ്. സന്താന സമൃദ്ധിയും രഞ്ജിപ്പുമുണ്ടാകട്ടെ എന്ന് ഖദീജ ബീവി (റ) മംഗളമാശംസിച്ചു''.

സൂറത്തുത്തഹ്രീം അഞ്ചാം ആയത്തിലെ അവസാനത്തെ ഭാഗമായ ""കന്യകകളെയും വിധവകളെയും തങ്ങൾക്ക് അല്ലാഹു പകരമാക്കിയേക്കാം'' എന്നതിന്റെ വ്യാഖ്യാനത്തിൽ മഹാരഥന്മാരായ ഖുർആൻ വ്യാഖ്യാതാക്കൾ ഇവ്വിഷയകമായി പരാമർശം നടത്തിയിട്ടുണ്ട്. ചില പണ്ഡിത കേസരികൾ പറയുന്നു: ""ഈ വാചകത്തിലെ "വിധവകൾ' എന്നത് കൊണ്ട് ഉദ്ദേശ്യം ആസിയ ബീവി (റ) യും നൂഹ് നബി (അ) യുടെ സഹോദരിയുമാണ്. "കന്യകകൾ' എന്നത് കൊണ്ട് ഉദ്ദേശ്യം മർയം ബീവി (റ) യും മൂസാനബി (അ)യുടെ സഹോദരിയുമാണ്. തിരുനബി (സ്വ) ക്ക്  ഇവരെ സ്വർഗ്ഗത്തിൽ വിവാഹം ചെയ്ത് കൊടുക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു''. ഹദീസുകൾക്ക് പുറമെ, തൃക്കല്ല്യാണത്തിലേക്ക് ഖുർആനും സൂചിപ്പിക്കുന്നുവെന്നാണ് ഈ മഹത്തുക്കൾ പറഞ്ഞതിന്റെ സാരം. അബുലൈ്ലസ് (റ) പറഞ്ഞു: സ്വർഗ്ഗത്തിൽ വിവാഹസദ്യ ഉണ്ടാകുകയും അതിനായി സ്വർഗ്ഗീയവാസികൾ ഒരുമിച്ചു കൂടുകയും ചെയ്യുന്നതാണ്''.
 
തിരുനബി (സ്വ) യുടെ സ്വർഗ്ഗത്തിലുള്ള തൃക്കല്ല്യാണം ഖുർആനും നിരവധി ഹദീസുകളും സ്ഥിരപ്പെടുത്തുന്ന യാഥാർത്ഥ്യവും സ്വർഗ്ഗവാസികൾക്ക് മുഴുവൻ സന്തോഷദായകവുമാണെന്ന് ചുരുക്കം.

(തുടരും.)