Friday, September 25, 2020

ദാനധർമ്മം: മാനവികതയുടെ ജീവനാടി....

ഹദീസുകളിലൂടെ ഇന്ന് -161


  ദാനധർമ്മം: മാനവികതയുടെ ജീവനാടി....
 *ﻋَﻦْ ﻋَﻠِﻲٍّ، ﻗَﺎﻝَ: ﺟَﺎءَ ﺛَﻼﺛَﺔُ ﻧَﻔَﺮٍ ﺇِﻟَﻰ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻓَﻘَﺎﻝَ ﺃَﺣَﺪُﻫُﻢْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ، ﻛَﺎﻧَﺖْ ﻟِﻲ ﻣِﺎﺋَﺔُ ﺩِﻳﻨَﺎﺭٍ، ﻓَﺘَﺼَﺪَّﻗْﺖُ ﻣِﻨْﻬَﺎ ﺑِﻌَﺸَﺮَﺓِ ﺩَﻧَﺎﻧِﻴﺮَ. ﻭَﻗَﺎﻝَ اﻵْﺧَﺮُ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ، ﻛَﺎﻥَ ﻟِﻲ ﻋَﺸَﺮَﺓُ ﺩَﻧَﺎﻧِﻴﺮَ، ﻓَﺘَﺼَﺪَّﻗْﺖُ ﻣِﻨْﻬَﺎ ﺑِﺪِﻳﻨَﺎﺭٍ، ﻭَﻗَﺎﻝَ اﻵْﺧَﺮُ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ  ﻛَﺎﻥَ ﻟِﻲ ﺩِﻳﻨَﺎﺭٌ، ﻓَﺘَﺼَﺪَّﻗْﺖُ ﺑِﻌُﺸْﺮِﻩِ. ﻗَﺎﻝَ: ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﻛُﻠُّﻜُﻢْ ﻓِﻲ اﻷَْﺟْﺮِ ﺳَﻮَاءٌ، ﻛُﻠُّﻜُﻢْ ﺗَﺼَﺪَّﻕَ ﺑِﻌُﺸْﺮِ ﻣَﺎﻟِﻪِ"
*(مسند أحمد)


അലി(റ) ഉദ്ധരിക്കുന്നു: നബിﷺയുടെ അടുക്കൽ മൂന്നാളുകൾ വന്നു.*
ഒന്നാമൻ പറഞ്ഞു: എന്റെ അടുക്കൽ നൂറ് ദീനാർ ഉണ്ടായിരുന്നു. അതിൽ നിന്നും പത്ത് ദീനാർ ഞാൻ സ്വദഖ ചെയ്തു.
രണ്ടാമൻ പറഞ്ഞു: എന്റെ അടുക്കൽ പത്ത് ദീനാർ ഉണ്ടായിരുന്നു. അതിൽ നിന്നും ഒരു ദീനാർ ഞാൻ സ്വദഖ ചെയ്തു.
മൂന്നാമൻ പറഞ്ഞു: എന്റെ അടുക്കൽ ഒരു ദീനാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ പത്തിലൊന്ന് ഞാൻ സ്വദഖ ചെയ്തു.

ഇതുകേട്ട നബി ﷺ പറഞ്ഞു: നിങ്ങളിൽ ഓരോരുത്തരും ധർമ്മം ചെയ്തത് അവന്റെ സമ്പത്തിന്റെ പത്തിലൊന്നാണ്. അതിനാൽ പ്രതിഫലത്തിൽ നിങ്ങളെല്ലാം തുല്യരാണ്...
  (മുസ്നദ് അഹ്മദ്)

  ♥️ഗുണ പാഠം♥️


മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍ വെച്ചേറ്റവും കിടയറ്റ സാമ്പത്തിക വ്യവസ്ഥയും  ഇസ്‌ലാം വിഭാവനം ചെയ്യുന്നതു തന്നെ. മനുഷ്യ സമൂഹത്തിന്‍റെ പൊതുവായ വളര്‍ച്ചക്കും തളര്‍ച്ചക്കും മുഖ്യകാരണമായി വര്‍ത്തിക്കുന്ന സാമ്പത്തിക രംഗത്തെ വളരെ ശ്രദ്ധയോടെയാണ് പ്രകൃതിയുടെ മതമായ ഇസ്‌ലാം കൈകാര്യം ചെയ്തിട്ടുള്ളത്. സമ്പത്തിന്‍റെ യഥാര്‍ത്ഥ ഉടമ സ്രഷ്ടാവായ അല്ലാഹു മാത്രമാണെന്നും അതിന്‍റെ കൈകാര്യകര്‍തൃത്വം മാത്രമാണ് മനുഷ്യനുള്ളതെന്നും ബോധ്യപ്പെടുത്തുക വഴി സമ്പത്ത് ചിലരുടെ കൈകളില്‍ മാത്രം കുമിഞ്ഞുകൂടുന്നതിനു വിലക്കേര്‍പ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തത്. ഇതിനു വേണ്ടി മതം മുന്നോട്ട് വെച്ചതാണ് നിര്‍ബന്ധ ദാനമായ സകാത്ത് സമ്പ്രദായം. മുതലാളിയുടെ ഔദാര്യമല്ല, പ്രത്യുത ദരിദ്രന്‍റെ അവകാശമാണ് ഇസ്‌ലാമിലെ സകാത്ത്.*

സകാത്തിന്‍റെ നിര്‍ബന്ധ വിഹിതം നല്‍കുന്നതോടെ തീരുന്നതല്ല ധനികര്‍ക്കുള്ള സമൂഹ്യ ബാധ്യത. കാരണം,  ചില പ്രത്യേക വസ്തുക്കളില്‍ മാത്രമാണ് സകാത്തുള്ളത്. അവയല്ലാത്തതിനു സകാത്തില്ലെന്നു കരുതി അവയുടെ ഉടമകള്‍ക്ക് സമൂഹത്തോട് യാതൊരു ബാധ്യതയുമില്ലെന്ന ധാരണ അര്‍ത്ഥശൂന്യമാണ്. മാത്രവുമല്ല, സകാത്തു വിഹിതമായ രണ്ടര ശതമാനം വിതരണം ചെയ്തതിനു ശേഷമുള്ളതു കൊണ്ട് ധനികര്‍ക്ക് എന്തുമാകാമെന്നു വന്നാല്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമ്പത്തിക സന്തുലിതാവസ്ഥ ശരിയായവിധം നടപ്പില്‍ വരണമെന്നുമില്ല. അതു കൊണ്ട് തന്നെയാണ് ‘നിശ്ചയം സമ്പത്തില്‍ സകാത്തിലുപരി വലിയ ബാധ്യയുണ്ട്’ എന്ന് നബി (സ) പ്രസ്താവിച്ചത്,. (തുര്‍മുദി).*

തന്‍റെയും കുടുംബത്തിന്‍റെയും ജീവിതാവശ്യം കഴിഞ്ഞ് ബാക്കിയുള്ളതില്‍ നിന്ന് അശരണരും ആലംബഹീനരുമായവര്‍ക്ക് ദാനം ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം. ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇക്കാര്യം ഒന്നു കൂടി  വ്യക്തമാക്കുന്നു. അബൂ സഈദുല്‍ ഖുദരി (റ)ല്‍ നിന്ന് ഉദ്ധരണം. അദ്ദേഹം പറയുന്നു: നബി(സ) പറഞ്ഞു: ‘ആരുടെയെങ്കിലും കൈവശം വാഹനം മിച്ചമുണ്ടെങ്കില്‍ അതില്ലാത്തവനു നല്‍കണം. ആഹാരം മിച്ചമുള്ളവനും അതില്ലാത്തവനു നല്‍കണം’. അദ്ദേഹം പറയുന്നു: ‘അങ്ങനെ നബി (സ) സമ്പത്തിന്‍റെ വിവിധയിനങ്ങളെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളതില്‍ ഞങ്ങളിലൊരാള്‍ക്കും  യാതൊരു അവകാശവുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയുണ്ടായി’ (മുസ്‌ലിം) നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ....

അബ്ദുൽ റഹീം ഇർഫാനി,  കോതമംഗലം

കേവല മജ്ദൂബ്

‎‎        സ്വൂഫി ധാര -16
കേവല മജ്ദൂബ്

മഹാനായ അഹ് മദുൽ കംശഖാനവിന്നഖ്ശബന്ദി (റ) പറയുന്നു:*

 *നീ അറിയുക !അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും നിരോധനങ്ങൾ വെടിഞ്ഞും ചൊവ്വായ വഴിയിലുള്ള സുലൂക്ക് കൂടാതെ വെറും ജദ്ബ് കൊണ്ട് തർബിയത്ത് ചെയ്യാൻ കഴിയില്ല.*
 
*മഹാനായ അബുൽഹസൻ അലിയ്യ് ബ്നു മൈമൂൻ അൽ ഗിമാരി (റ) പറയുന്നു:*

 *അല്ലാഹു അവനിലേക്ക് വലിച്ച് അടുപ്പിക്കുകയും നഫ്സിൽ നിന്നും ഇന്ദ്രിയ ബോധത്തിൽ നിന്നും മുക്തമാക്കി അല്ലാഹുവിൻ്റെ അരികിൽ ഹാജറാക്കുകയും അല്ലാഹു മുന്നിടുകയും ചെയ്തവനാണ് കേവല മജ്ദൂബ്. ഉന്നത  ദാത്തിനോട് ചേർന്ന വിശേഷണങ്ങളാകുന്ന നക്ഷത്രങ്ങളുടെ ശക്തമായ 'പ്രകാശ പ്രവാഹങ്ങൾ ദർശിച്ചതിനാൽ അവൻ അമ്പരന്നു ചില സമയം സന്തോഷത്തിലാണെങ്കിൽ ചിലപ്പോൾ സന്താപത്തിലായിരിക്കും. കാരണം ജലാലിയ്യത്ത്, ജമാലിയ്യത്ത് (ശാന്ത സ്വഭാവം , ഗാംഭീര്യ സ്വഭാവം )എന്നീ രണ്ട് വിശേഷണങ്ങൾ പ്രകടമാകുന്നതിൽ നിന്നും ഉത്ഭൂതമാകുന്ന പ്രത്യക്ഷത കളാണ് ഈ മജ്ദൂബ് അഭിമുഖീകരിക്കുന്നത്.അതായത് അവന് വെളിവാകുന്ന പ്രത്യക്ഷതകളുടെ നിലക്കനുസൃതമായിട്ടാണ് അവനിൽ വെളിപ്പെടുന്നത്.*

*വിഷാദം, പ്രസാദം, എളുപ്പം ,പ്രയാസം, സന്തോഷം, സന്താപം, എന്നിങ്ങനെ പോകും അവനിൽ പ്രകടമാകുന്ന കാര്യങ്ങൾ. ഇയാൾ സുലൂക്കില്ലാത്ത തനിച്ച മജ്ദൂബാണ്. അതിനാൽ മറ്റുള്ളവരെ തർബിയത്ത് ചെയ്യാൻ ഇയാൾ അർഹനല്ല കാരണം ഇയാളുടെ വാക്കുകളോ പ്രവർത്തികളോ അവസ്ഥകളോ തുടരപ്പെടുകയില്ല*
*(അത് അദ്ദേഹം മോശക്കാരനായത് കൊണ്ടല്ല )*

*അവകളൊന്നും സാധാരണ ബുദ്ധിയുടെ അവസ്ഥയിലല്ല സംഭവിക്കുന്നത് എന്നതാണതിന് നിമിത്തം . ഇങ്ങനെയുള്ളവർ ഭ്രാന്തന്മാരെന്നോ മാനസിക രോഗിയെന്നോ തെറ്റിദ്ധരിക്കരുത്.അവർക്ക് സൃഷ്ടികളുമായോ സ്വന്തമായോ ഒരു ബന്ധവും ഇല്ലന്നതിനാലും അല്ലാഹു വിൻ്റെ അടുപ്പത്തിലുണ്ടായ ആകസ്മികമായ മാറ്റത്താലും അമ്പരപ്പ് കാരണം മറ്റുള്ളവരെ കുറിച്ച് ശ്രദ്ധയുണ്ടാവുകയില്ലെന്നേയുള്ളൂ.*

 *മുമ്പ് പറഞ്ഞത് പോലെ ശൈഖ് ള്വിയാഉദ്ദീൻ അഹ് മദ് (റ) ഈ മജ്ദൂബിനുദാഹരണം പറഞ്ഞത് കാണുക .ഈ മജ്ദൂബ് കണ്ണ് കെട്ടപ്പെട്ട നിലയിൽ ഒരുവഴിയിൽ പ്രവേശിച്ചവനെ പോലെയാണ് ഇയാൾ തൻ്റെ കാൽപാദം ചവിട്ടുന്നയിടം കാണുന്നില്ല. ഇയാൾ കുറെ ദൂരം സഞ്ചരിച്ച് തൻ്റെ ലക്ഷ്യം പ്രാപിച്ച ശേഷം സഞ്ചരിച്ച വഴിയിലുള്ള താവളങ്ങൾ സംബന്ധമായി ചോദിക്കപ്പെട്ടാൽ അയാൾക്ക് അത് സംബന്ധമായി ഒരു വിധ അറിവോ ബോധമോ 'ഉണ്ടാവുകയില്ല ഈ മനുഷ്യനെ ഒരു വഴികാട്ടിയാക്കാൻ പറ്റുകയില്ലല്ലോ? അത് പോലെയാണ് കേവല മജ് ദൂബ്. ആത്മീയ പാതയിൽ വഴികാട്ടിയാകാൻ പറ്റുകയില്ല" മഹാനവർകളുടെ ഈ ഉദാഹരണം വളരെ പ്രസക്തവും പ്രധാനവുമാണ്. മജ്ദൂബിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം നമുക്ക് നൽകുന്നു.*

*യഥാർത്ഥ ഇഖ്ലാസ്വുള്ളവരിൽ നമ്മെ ഉൾപ്പെടുത്തി റഹ്മാനായ റബ്ബ് അനുഗ്രഹിക്കട്ടെ....*
*ആമീൻ...*

【തുടരും....】

തയ്യാറാക്കിയത് : *ഹസൻ ഇർഫാനി* എടക്കുളം

അബൂബക്കർ (റ) ( തുടർച്ച )ധീരത

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

 വാജിബാത്ത് മാല 151
بسم الله الرحمن الرحيم
 
""പിന്നാ സബ്അത്താം അസ്വ് ല് തന്നേ
ബിരുത്തുന്നദയ് കേട്ട് ധരിപ്പീൻ എന്നേ*
മന്നിൽ നബിയാരെ പിറക് ഇമാമാ*
ബഹുമാ അബൂബക്കർ ഉമർ ഉസ്മാൻ*
മാനത്തിരുത്വാഹാ മരുമകനാർ*
മന്നർ അലിയാരും ഇമാമായ് വന്നാർ*
ആനേ ഖിലാഫത്ത് നബിന്റെ അമറാ*
അപ്പോൽ ഉറപ്പിക്കൽ നമുക്ക് ഖൈറാം"")*


അസ്വ് ല് ഏഴ്

അബൂബക്കർ (റ) ( തുടർച്ച )
ധീരത

സ്വഹാബത്തിന്റെ കൂട്ടത്തിൽ ഏറ്റവും ധീരൻ അബൂബക്കർ (റ) ആണെന്ന് പണ്ഡിതർ വ്യക്തമാക്കുന്നു. അലിയ്യ് (റ) ൽ നിന്ന് : ""ജനങ്ങളിൽ ഏറ്റവും ധീരൻ ആരാണെന്ന് അലിയ്യ് (റ) സ്വഹാബത്തിനോട് ചോദിച്ചു"താങ്കൾ' എന്നായിരുന്നു അവരുടെ മറുപടി. അപ്പോൾ അലിയ്യ് (റ) പറഞ്ഞു: അത് അബൂബക്കർ (റ) ആണ്. കാരണം ബദ്റിൽ നബി (സ്വ) തങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒരു പന്തൽ കെട്ടി. മുശ്രിക്കുകൾ നബി (സ്വ) യെ ഉപദ്രവിക്കാതിരിക്കാൻ അവിടുന്നിനോടൊപ്പം നിൽക്കുന്നത് ആരാണെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ തെല്ലും ഭയമില്ലാതെ അബൂബക്കർ (റ) മുന്നോട്ട് വന്നു. അദ്ദേഹത്തെ മറികടക്കാതെ നബി (സ്വ) യെ സമീപിക്കാൻ കഴിയാത്ത വിധം ഊരിപ്പിടിച്ച വാളുമായി തിരുനബി (സ്വ) യുടെ തലഭാഗത്ത് അദ്ദേഹം നിലയുറപ്പിച്ചു. അതിനാൽ ജനങ്ങളിൽ ഏറ്റവും ധീരൻ അബൂബക്കർ (റ) ആണ്.
 
അലിയ്യ് (റ) തുടരുന്നു: ഞങ്ങളുടെ ബഹുദൈവങ്ങളെയൊക്കെ ഏകദൈവമാക്കിയില്ലേ? എന്നാക്രോശിച്ചു കൊണ്ട് തിരുനബി (സ്വ) യെ ഉപദ്രവിക്കാൻ ഖുറൈശികൾ തുനിഞ്ഞു. ഞങ്ങളിൽ നിന്ന് അബൂബക്കർ സിദ്ദീഖ് (റ) അല്ലാതെ ആരും അങ്ങോട്ടടുത്തില്ല. എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുന്ന ആളെ നിങ്ങൾ അപായപ്പെടുത്താൻ ശ്രമിക്കുന്നോ? എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം അവരെ കൈകാര്യം ചെയ്തു. പിന്നെ അലിയ്യ് (റ) സ്വഹാബത്തിനോട് ചോദിച്ചു: ഫറോവയുടെ ജനതയിലുണ്ടായിരുന്ന വിശ്വാസിയാണോ അബൂബക്കർ (റ) ആണോ ഉത്തമൻ? അവർ മൗനം പാലിച്ചു. നിങ്ങൾക്ക് മറുപടിയില്ലേ എന്ന് ചോദിച്ച ശേഷം അലിയ്യ് (റ) പറഞ്ഞു. അല്ലാഹുവാണേ സത്യം, അബൂബക്കറി (റ) ൽ നിന്നുള്ള ഒരു സമയം ഫറോവയുടെ ജനതയിലെ വിശ്വാസിയെ പോലുള്ളയാളുടെ ആയിരം സമയത്തേക്കാൾ ഉത്തമമാണ്. അദ്ദേഹം വിശ്വാസം രഹസ്യമാക്കിയ ആളും അബൂബക്കർ (റ) വിശ്വാസം പരസ്യമാക്കിയ ആളുമാണ്''. അല്ലാഹുവിലേക്കും റസൂലിലേക്കും ക്ഷണിച്ച് കൊണ്ട് ആദ്യം പ്രസംഗിച്ചത് അബൂബക്കർ (റ) ആണെന്ന് ആഇശ ബീവി (റ) യുടെ ഒരു നിവേദനത്തിൽ കാണാം. അതും മുസ് ലിംകൾ വളരെ കുറവായിരുന്ന സമയത്ത്. അലിയ്യ് (റ) പറയുന്നു: അബൂബക്കർ (റ) മുസ് ലിമായപ്പോൾ തന്റെ ഇസ് ലാമാശ്ലേഷം പരസ്യമാക്കുകയും അല്ലാഹുവിലേക്കും അവന്റെ തിരുദൂതരിലേക്കും അദ്ദേഹം ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു. അബൂബക്കറി (റ) ന്റെ അതിധീരത വ്യക്തമാക്കുന്ന ഇതുപോലുള്ള സംഭവങ്ങളും ഉദ്ധരണികളും വേറെയും അദ്ദേഹത്തിന്റെ ചരിത്രത്തിൽ രേഖപ്പെട്ട് കിടക്കുന്നു. സത്യത്തിന് മുന്നിൽ ആരെയും വകവെക്കാത്ത ഉറച്ച നയനിലപാടുകളും നടപടികളും അദ്ദേഹത്തിന്റെ അതിധീരതയുടെ അടയാളങ്ങളാണ്.

ധനവിനിയോഗം

ധനാഢ്യനായിരുന്ന അബൂബക്കർ (റ) തന്റെ ധനം ദീനീമാർഗ്ഗത്തിൽ വിനിയോഗിക്കുന്നതിൽ എപ്പോഴും മുൻപന്തിയിലായിരുന്നു. ധർമ്മത്തിൽ അദ്ദേഹത്തെ മുൻകടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. സ്വഹാബത്തിൽ ഏറ്റവും അധികം ധർമ്മം ചെയ്തിരുന്നത് അബൂബക്കർ (റ) ആണ്. സൂറത്തുലൈ്ലലിലെ 17 ആയത്ത് മുതൽ അവസാനം വരെയുള്ള ആയത്തുകൾ അബൂബക്കർ (റ) നെ സംബന്ധിച്ച് അവതരിച്ചതാണെന്ന് പണ്ഡിതർ ഏകോപിച്ചിരിക്കുന്നുവെന്ന് ഇബ്നുൽ ജൗസി പറഞ്ഞിരിക്കുന്നു. വിശ്വസിച്ചതിന്റെ പേരിൽ സത്യനിഷേധിയായ തന്റെ യജമാനൻ ഉമയ്യത്തിന്റെ അക്രമങ്ങൾക്കിരയായ ബിലാലി (റ) നെ അബൂബക്കർ (റ) ഉമയ്യത്തിൽ നിന്ന് വാങ്ങി മോചിപ്പിച്ചതാണ് ഈ ആയത്തുകൾ അവതരിക്കാൻ കാരണം. അദ്ദേഹത്തിന്റെ നിഷ്ക്കളങ്കമായ ഈ ധർമ്മത്തെ പരിഹസിച്ച സത്യനിഷേധികൾക്കുള്ള മറുപടി അല്ലാഹു ഈ ആയത്തുകളിൽ നൽകുന്നുണ്ട്. അഥവാ സത്യനിഷേധികൾ പറയുന്നത് പോലെയല്ല, അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഇത് പോലെ വേറെയും അടിമകളെ വാങ്ങിച്ച് അദ്ദേഹം മോചിപ്പിച്ചിട്ടുണ്ട്.
 
അബൂഹുറൈറ (റ) യിൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""അബൂബക്കറിന്റെ ധനം എനിക്ക് ഉപകാരപ്പെട്ടത് പോലെ ഒരു ധനവും ഉപകരിച്ചിട്ടില്ല''. അപ്പോൾ അബൂബക്കർ (റ) കരഞ്ഞ് പറഞ്ഞു: ""അല്ലാഹുവിന്റെ തിരുദൂതരേ! ഞാനും എന്റെ സമ്പത്തും അങ്ങേക്ക് മാത്രമുള്ളതല്ലേ?''. നിരവധി നിവേദനങ്ങളിൽ ഇത് വന്നിട്ടുണ്ട്. ചില നിവേദനങ്ങളിൽ ""നബി (സ്വ) അബൂബക്കർ (റ) ന്റെ മുതൽ തന്റെ സ്വന്തം മുതൽ പോലെ പെരുമാറിയിരുന്നു'' എന്ന് കൂടിയുണ്ട്. മഹതി ആഇശ (റ) യിൽ നിന്ന് : ""നാൽപതിനായിരം ദീനാർ ഉടമയിലിരിക്കെയാണ് അബൂബക്കർ (റ) മുസ് 
ലിമായത്. അവയത്രയും തിരുനബി (സ്വ) ക്ക് ചെലവഴിച്ചു''.
 
ഉമറു ബ്നുൽ ഖത്വാബി (റ) ൽ നിന്ന്: ""ധർമ്മം ചെയ്യാൻ തിരുനബി (സ്വ) ഞങ്ങളോട് കൽപിച്ചു. അപ്പോൾ എന്റെയടുക്കൽ കുറച്ച് മുതലുണ്ടായിരുന്നു. ഇന്ന് ഞാൻ അബൂബക്കറിനെ മുൻകടക്കും. ഒറ്റദിവസം പോലും ഞാൻ അദ്ദേഹത്തെ മുൻകടന്നിട്ടില്ലല്ലോ? എന്ന് വിചാരിച്ച്  എന്റെ പക്കലുണ്ടായിരുന്ന മുതലിന്റെ പകുതിയുമായി ഞാൻ തിരുനബി (സ്വ) യുടെ സവിധത്തിൽ ചെന്നു. അവിടുന്ന് ചോദിച്ചു: നിന്റെ കുടുംബത്തിന് നീ എന്ത് അവശേഷിപ്പിച്ചു? അപ്പോൾ പറഞ്ഞു: ഇത്രയും കൂടിയുണ്ട്. അബൂബക്കർ (റ) തന്റെയടുക്കലുണ്ടായിരുന്ന സർവ്വവുമായി തിരുനബി (സ്വ) യുടെ അടുക്കൽ വന്നു. തിരുനബി (സ്വ) ചോദിച്ചു: അബൂബക്കറേ! കുടുംബത്തിന് വേണ്ടി നീ എന്ത് നീക്കിവെച്ചു? അവർക്ക് അല്ലാഹുവിനെയും അവന്റെ ദൂതനെയും ഞാൻ നീക്കിവെച്ചുവെന്നാണ് അബൂബക്കർ (റ) മറുപടി പറഞ്ഞത്!. അബൂബക്കർ (റ) നെ ഒന്നിലും ഒരിക്കലും മുൻകടക്കാൻ കഴിയില്ലെന്ന് അപ്പോൾ ഞാൻ ഉറപ്പിച്ചു''. അബൂബക്കർ  (റ) ന്റെ ധർമ്മ സംബന്ധിയായി ഇങ്ങനെ നിരവധിയുണ്ട് പറയാൻ. സർവ്വതും തിരുനബി (സ്വ) ക്ക് ആദ്യമേ തന്നെ സമർപ്പിച്ച സമുന്നത മനസ്സിന്റെ ഉടമയാണ് അബൂബക്കർ (റ). ഇബ്നു അബ്ബാസി (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""അബൂബക്കറിനേക്കാൾ അനുഗ്രഹം ചെയ്ത (ധർമ്മിഷ്ഠനായ) ആരും എന്റെയടുക്കലില്ല. സ്വശരീരവും സമ്പത്തും അദ്ദേഹം എനിക്ക് സമർപ്പിച്ചു. തന്റെ മകളെ എനിക്ക് വിവാഹം ചെയ്തു തന്നു''.
(തുടരും.)

തസ്വവ്വുഫിൻ്റെ അടിസ്ഥാനം ഖുർആനും സുന്നത്തും...

‎‎ത്വരീഖത്ത്  തിരുത്തപ്പെടേണ്ട തെറ്റിദ്ധാരണകൾ-09
തസ്വവ്വുഫിൻ്റെ അടിസ്ഥാനം ഖുർആനും സുന്നത്തും...

തസ്വവ്വുഫിൽ പ്രതിപാദിക്കപ്പെടുന്ന സദ്ഗുണങ്ങളെല്ലാം ഖുർആൻ വ്യക്തമായി ആഹ്വാനം ചെയ്ത സ്വഭാവഗുണങ്ങളും, മാനസിക അവസ്ഥകളുമാണ്. اخلاص  ٬صدق٬توكل ٬ زهد ٬ور ع   തുടങ്ങിയവയെല്ലാം പരലോകരക്ഷക്കും, സ്വർഗ്ഗീയ പദവികൾക്കും അനിവാര്യമായിട്ടുള്ളവയാണ്. ഇവയെല്ലാം ഗ്രഹിച്ചിരിക്കേണ്ടതുണ്ടല്ലോ. എന്നാൽ സൽഗുണ സമ്പന്നമായ മനസ്സുകൊണ്ട് - സജ്ജമായ ആത്മാവ് കൊണ്ട് -പരമമായ സത്യത്തെ - തിരുദാത്തിനെ - കാണാനുള്ള പ്രയാണത്തെയും അതിൻ്റെ വിവിധ സ്റ്റെപ്പുകളേയും ,ഓരോ സ്റ്റെപ്പിലുമുണ്ടാകുന്ന അവസ്ഥാന്തരങ്ങളേയും, പദവികളേയും,  അതിശയകരമായ അനുഭവങ്ങളേയും സംബന്ധിച്ച വിവരണങ്ങളിലേക്കെത്തുമ്പോൾ ഒരാത്മീയ ഗുരുവിൻ്റെ അനുമതിയില്ലാതെ നിരീക്ഷിക്കുന്നവർക്ക് ഈ ശാസ്ത്രം ദുർഗ്രഹവും, അപരിചിതവുമായിത്തീരും. അതീന്ദ്രിയമായ ഇത്തരം കാര്യങ്ങൾ സാമാന്യജനങ്ങളുടെ നിത്യപരിചയത്തിനും, അനുഭവത്തിനും അപ്പുറത്തുള്ള ലോകമാണല്ലോ. ഈ മേഖലയേ സംബന്ധിച്ച സാങ്കേതിക ശബ്ദങ്ങളും ഇത് പോലെ അവർക്ക് അരോചകമായി ഭവിക്കുന്നു  ഇത് തസ്വവ്വുഫിൻ്റെ കുറവല്ല. അതുൾക്കൊള്ളാൻ സാധിക്കാത്ത മാനസികാവസ്ഥയുടെ ന്യൂനതയാണ്. ഹാലും, മഖാമും, വാരി ദും, ഫനാഉം, ബഖാഉം, മറ്റും മറ്റു മാ യി ആദ്ധ്യാത്മിക ശാസ്ത്രത്തിലെ സാങ്കേതിക ശബ്ദങ്ങളെല്ലാം തന്നെ അതാതിൻ്റെ ആശയങ്ങളോട് ശരിക്കും ഇണങ്ങുന്നതും, നാമകരണത്തിൻ്റെ നിയമങ്ങളെല്ലാം ഒത്തിട്ടുള്ളതുമാണ്. പക്ഷേ ഇവയൊന്നും ശ രീഅത്ത് പഠിപ്പിക്കാത്ത കാര്യങ്ങളും, ഖുർ ആനിലും, ഹദീസിലുമില്ലാത്ത സംജ്ഞകളുമാണെന്ന് ആരോപിച്ച് കൊണ്ട് ഇൽ മുത്തസ്വവ്വുഫിനെ ആക്ഷേ പി ക്കുന്നതിൽ പലരും അകപ്പെട്ട് പോയിട്ടുണ്ട്. എന്നിരിക്കെ തങ്ങളുടെ ആത്മീയ പ്രയാണത്തിലെ വാക്കുകൾക്കതീതമായ അനുഭൂതികളേപ്പറ്റി, അവാച്യമായ അനുഭവങ്ങളേക്കുറിച്ച് പറയാൻ ഭാഷകളില്ലെന്നിരിക്കെ അപര്യാപ്തമായ ഭാഷാപ്രയോഗങ്ങളെ കൊണ്ട് അവയേപ്പറ്റി സംസാരിച്ച ഇബ്നു അറബി (റ), ഇബ്നു ൽ ഫാരിള് (റ) ,അബൂ യസീദൽ ബിസ്ത്ത്വാമി (റ), മൻസൂർ ഹല്ലാജ് (റ), പോലുള്ളവരെ സംബന്ധിച്ച് കണക്കറ്റ ആക്ഷേപങ്ങൾ ചൊരിയുകയും, കുഫ്റിൻ്റെയും, നിർമ്മത ത്വത്തിൻ്റെയും ഫത് വകളിറക്കുകയും ചെയ്യുന്നതിൽ പല ശരീഅത്ത് പണ്ഡിതൻമാർ പോലും അകപ്പെട്ട് പോയത് ആ മഹത്തുക്കളെ മനസ്സിലാക്കുന്നതിൽ പിണഞ്ഞ അബദ്ധങ്ങൾ മൂലമായിരുന്നല്ലോ. ഇൽ മുത്തസ്വവ്വുഫിലെ ആശയങ്ങളെല്ലാം ഇസ്‌ലാമിക പ്രമാണങ്ങളിൽ അടിസ്ഥാനമുള്ളവയും, ഖുർആനിലെയും, ഹദീസിലെയും പാഠങ്ങളുമാണ്. പക്ഷേ തങ്ങൾക്ക് പിടിക്കാത്തതിൻ്റെ പേരിലോ, ദഹിക്കാത്തതിൻ്റെ പേരിലോ മാത്രം ഒരു വിജ്ഞാനശാഖയെ അനിസ്ലാമികമെന്നും, ഖുർആനിനും, സുന്നത്തിനും നിരക്കാത്തതെന്നും പഴിപറയുന്നവർ തസ്വവ്വുഫിൻ്റെ സാങ്കേതിക ശബ്ദങ്ങളേയും ആക്ഷേപത്തിനിരയാക്കിയതിൽ അതിശയപ്പെടാനൊന്നുമില്ല. ചുരുക്കത്തിൽ മഹത്തുക്കളായ ഇമാമുകളാൽ പല നിലക്കും ആക്ഷേപിക്കപ്പെട്ട ഇബ്നുൽ ജൗസി, ഇബ്നു തീമിയ്യ തുടങ്ങിയവരേ പോലുള്ള ചില ഒറ്റപ്പെട്ട പണ്ഡിതൻമാരും, അവരുടെ അനുഗാമികളുമല്ലാതെ സൂഫികളേയും, തസ്വവ്വുഫിനേയും ഇകഴ്ത്തിയിട്ടില്ല. ഇൽ മുത്തസ്വവ്വുഫ്, ദീനീ വിജ്ഞാനത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്ന വസ്തുത മുൻകാല ഇമാമുകളെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. കിത്താബും, സുന്നത്തുമാണ് ഇതിൻ്റെ അടിസ്ഥാന പ്രമാണങ്ങൾ. അതിന് പുറമേ ആരിഫീങ്ങളായ അല്ലാഹുവിൻ്റെ ഇഷ്ടദാസൻമാർക്ക് ഇൽഹാമുകളിലൂടെയും, കശ്ഫുകളിലൂടെയും അല്ലാഹുവിൻ്റെ ഭാഗത്ത് നിന്ന് തുറന്ന് കിട്ടുന്ന വിജ്ഞാനമുത്തുകളും ഈ ശാസ്ത്രത്തിൻ്റെ അവലംബങ്ങളാണ്. ഇത്തരം ഇൽഹാമുകളും, കശ്ഫുകളും പരിശുദ്ധൻമാരായ അല്ലാഹുവിൻ്റെ ദാസൻമാർക്ക് ലഭിക്കുമെന്നത് സത്യപ്രമാണങ്ങൾ - ഖുർആനും, സുന്നത്തും, ഇജ്മാഉം - കൊണ്ട് സ്ഥിരപ്പെട്ടിട്ടുള്ളതുമാണ്. ദീനിൻ്റെ വിധി വിലക്കുകളോ, വിശ്വാസതത്വങ്ങളോ സമർത്ഥിക്കുവാൻ ഇത് മതിയാവുകയില്ലെന്നല്ലാതെ ആത്മാവും, മനസ്സും ശുദ്ധീകരിക്കുവാനും, അല്ലാഹുവിലേക്കുള്ള ആത്മീയയാത്രയുടെ മാർഗ്ഗ നിർദ്ദേശങ്ങളായി കാണുവാനും ഇഹാമും, കശ്ഫും കൊള്ളുകയില്ലെന്ന് സ്വീകാര്യരായ പണ്ഡിതൻമാരാരും പറഞ്ഞിട്ടല്ല. അതിനാൽ ഇവയെ തസ്വവ്വുഫ് ശാസ്ത്രത്തിൽ അവലംബമാക്കിയതിൽ യാതൊരു പന്തികേടുമില്ല.

സംശയ നിവാരണം
 By : അൽ ഉസ്താദ് മുഹമ്മദ് ഇർഫാനി മുളവൂർ, 
+91 97475 84167

തേൻ പോലെ മധുരിക്കണമെങ്കിൽ, തേനീച്ചയെപോലെ ഒത്തൊരുമിക്കണം...


ഉണർത്തുപെട്ടി

         26/09/2020
           SATURDAY
           08 Safar 1442

 തേൻ പോലെ മധുരിക്കണമെങ്കിൽ, തേനീച്ചയെപോലെ ഒത്തൊരുമിക്കണം...

 ഒത്തൊരുമയാണ് ഏതൊരു ബന്ധങ്ങളുടെയും വിജയം. അത് കുടുംബബന്ധങ്ങളിൽ ആയാലും സമൂഹത്തിലും സുഹൃത്ബന്ധങ്ങളിൽ ആയാലും എവിടെ  ഒത്തൊരുമയുണ്ടോ അവിടെ തീർച്ചയായും വിജയം ഉണ്ടാവും...

 ജീവിതത്തിൽ എല്ലാ കാര്യവും ഒറ്റയ്ക്ക് നേടാൻ സാധ്യമല്ല. നമ്മുടെ ജീവിതം തന്നെ എടുത്തുനോക്കിയാൽ നമുക്ക് പല കാര്യങ്ങൾക്കും ഒരുപാട് പേരുടെ സഹായവും സഹകരണങ്ങളും അവശ്യമായി വരുന്നുണ്ട്. അത് കുടുംബത്തിലായാലും സമൂഹത്തിലായാലും...

 പേരിന് മാത്രം ഒരുപാട് കുടുംബക്കാരോ, കൂട്ടുകാരോ ഉണ്ടായിട്ട് കാര്യമില്ല. പരസ്പരം മനസ്സിലാക്കാൻപറ്റുന്ന കൂടപ്പിറപ്പിന്റെയും കൂടെയുള്ളവരുടെയും  വിഷമങ്ങളിൽ തോളോട് തോൾ ചേർന്ന് നിൽക്കാൻ കഴിയുന്നവരാവണം...

 ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ പറ്റുന്ന പ്രതിസന്ധിഘട്ടങ്ങളിൽ നിനക്ക് ഞങ്ങൾ ഇല്ലെടാ എന്ന് പറഞ്ഞ് കട്ടക്ക് കൂടെ നിൽക്കുന്ന ഒത്തൊരുമയുള്ള ബന്ധങ്ങൾ നമുക്കുണ്ടെങ്കിൽ തേൻ പോലെ മധുരമുള്ളതാക്കാം നമ്മുടെ ജീവിതം...

 നാഥനായ റബ്ബ് നമ്മുടെ ബന്ധങ്ങളിൽ ബർക്കത്ത് നൽകട്ടെ... ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടv

Tuesday, September 22, 2020

ഇമാമുകൾ

അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :
 വാജിബാത്ത് മാല -148

 بسم الله الرحمن الرحيم
 
""പിന്നാ സബ്അത്താം അസ്വ് ല് തന്നേ*
ബിരുത്തുന്നദയ് കേട്ട് ധരിപ്പീൻ എന്നേ*
മന്നിൽ നബിയാരെ പിറക് ഇമാമാ*
ബഹുമാ അബൂബക്കർ ഉമർ ഉസ്മാൻ*
മാനത്തിരുത്വാഹാ മരുമകനാർ*
മന്നർ അലിയാരും ഇമാമായ് വന്നാർ*
ആനേ ഖിലാഫത്ത് നബിന്റെ അമറാ*
അപ്പോൽ ഉറപ്പിക്കൽ നമുക്ക് ഖൈറാം"")

അസ്വ് ല് ഏഴ് 

ഇമാമുകൾ

പിന്നെ ഏഴാമത്തെ അസ്വ് ൽ  പറയുന്നു: പറയുന്നത് ശ്രവിച്ച്  മനസ്സിലാക്കുക. തിരുനബി (സ്വ) ക്ക് ശേഷം ഇമാമുകൾ (ഖലീഫമാർ) ബഹു. അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), എന്നിവരാണ്. തിരുനബി (സ്വ) യുടെ മരുമകൻ അലിയാർ തങ്ങളും ഇമാമായി വന്നു. ഈ ഖിലാഫത്ത് നബി (സ്വ) യുടെ തീരുമാനമാണ്. അതുപോലെ വിശ്വസിക്കൽ നമുക്ക് ഗുണമാണ്.

വിശുദ്ധ കലിമയുടെ നാലാം ഫർള്വായ തിരുനബി (സ്വ) യുടെ വാക്കുകൾ വാസ്തവമാക്കൽ എന്നതിന്റെ ഏഴാമത്തെ അസ്വ് ലാണ് ഇവിടെ പ്രതിപാദ്യം. തിരുനബി (സ്വ) യുടെ വിയോഗശേഷം വന്ന ഖലീഫമാരും അവരുടെ ക്രമവുമാണ് ഇതിൽ പറയുന്നത്. അതായത് ഒന്നാമത് അബൂബക്കർ (റ), പിന്നെ ഉമർ (റ), പിന്നെ ഉസ്മാൻ (റ), പിന്നെ അലി (റ) എന്നിവരാണ് തിരുനബി (സ്വ) ക്ക് ശേഷം അവിടുത്തെ ഖലീഫമാരായി നേതൃത്വം വഹിച്ചവർ. ഈ ഖിലാഫത്ത് തിരുനബി (സ്വ) യുടെ തീരുമാനമാണ്. അതുകൊണ്ട് ഇതേ രീതിയിൽ ഉറപ്പിക്കൽ നമുക്ക് ഗുണമാണ്.

ഇമാം

നേതാവ്, തുടരപ്പെടുന്നയാൾ എന്നൊക്കെയാണ് "ഇമാം' എന്ന വാക്കിന്റെ മലയാളം. തിരുനബി (സ്വ) യുടെ പ്രതിനിധിയായി (പകരക്കാരനായി) മതഭൗതിക കാര്യങ്ങളിൽ പൊതുവായ നേതൃത്വമുള്ളയാൾ എന്നതാണ് ഇമാം എന്നത് കൊണ്ട് ഇവിടെ വിവക്ഷ. അഥവാ തിരുനബി (സ്വ)ക്ക് ശേഷം അവിടുത്തെ പ്രതിനിധിയായി നേതൃത്വം വഹിച്ചവരാണ് ഖലീഫമാർ, ഇമാമുകൾ. അവരെ ക്രമമായി പറയുകയാണ് ഈ ഏഴാം അസ്വ് ലിൽ.
 
ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തി: തിരുനബി (സ്വ) ക്ക് ശേഷമുള്ള യഥാർത്ഥ ഇമാം അബൂബക്കർ (റ) ആണ്. പിന്നെ ഉമർ (റ), പിന്നെ ഉസ്മാൻ (റ), പിന്നെ അലിയ്യ് (റ) എന്നിവരാണ്. മഹത്തുക്കൾ പറയുന്നു: ""അബൂബക്കർ (റ) നെ സ്വഹാബത്ത് ഒന്നടങ്കം അംഗീകരിച്ച് ബൈഅത്ത് ചെയ്തു. ഒന്നാം ഖലീഫയായി അബൂബക്കർ (റ) നെ തിരഞ്ഞെടുത്തതിൽ ആർക്കും എതിർപ്പില്ലായിരുന്നു. അബൂബക്കർ (റ) ഖലീഫയായി നിശ്ചയിച്ചത് കൊണ്ട് ഉമർ (റ) ഉം ശേഷം ഇമാമായി. സ്വഹാബത്തിലെ ആലോചനാ സമിതിയുടെ യോജിച്ച തീരുമാനപ്രകാരം ഉസ്മാൻ (റ) ഉം പിന്നെ കൈകാര്യ കർത്താക്കളുടെ ഉടമ്പടി കൊണ്ട് അലിയ്യ് (റ) ഉം ഖലീഫയായി.
 
തിരഞ്ഞെടുപ്പ്

വിശുദ്ധ ഇസ്ലാമിന്റെ പ്രഥമ ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) ആണെന്ന് മനസ്സിലായല്ലോ? തിരുനബി (സ്വ) യുടെ വിയോഗ ശേഷം സ്വഹാബത്ത് എല്ലാവരും ചേർന്ന് ഏകോപിതരായി അബൂബക്കർ (റ) നെ ഖലീഫയായി തിരഞ്ഞെടുത്തതാണ്. സ്വയം അവരോധിതനായതോ തിരുനബി (സ്വ) വ്യക്തമായ പരസ്യപ്രസ്താവന നടത്തിയതോ അല്ല.

പണ്ഡിത ശ്രേഷ്ഠർ വ്യക്തമാക്കുന്നു: തിരുനബി (സ്വ) ക്ക് ശേഷമുള്ള ഇമാമിലേക്ക് സൂചനകളേ നൽകിയിട്ടുള്ളൂ എന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. അബൂബക്കർ (റ) ന്റെ ഇമാമത്തിന്മേൽ വ്യക്തമായ പരാമർശം നടത്തിയിട്ടുണ്ടെന്ന് ചില ഹദീസ് പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിസ്കാരത്തിന് ഇമാമായി മുന്തിച്ചതിൽ നിന്ന് അബൂബക്കർ (റ) ന്റെ ഇമാമത്തിന്മേൽ പരോക്ഷ പരാമർശം വന്നിട്ടുണ്ടെന്ന ഒരഭിപ്രായം ഹസൻ ബസ്വരി (റ) യിലേക്ക് ചേർത്ത് പറയുന്നുണ്ട്. തിരുനബി (സ്വ) ക്ക് ശേഷം അലിയ്യ് (റ) ആണ് ഇമാം എന്നതിൽ തിരുനബി (സ്വ) പ്രത്യക്ഷ പരാമർശം നടത്തിയെന്ന് ശിയാക്കൾ വാദിക്കുന്നു. ഈ വിഷയത്തിൽ ഇങ്ങനെയുള്ള ചില വാദങ്ങളല്ലാതെ തനിക്ക് ശേഷം ഇമാം ഇന്നയാളാണെന്ന് തിരുനബി (സ്വ) വ്യക്തമായി പറഞ്ഞിട്ടില്ല. അതിന് പ്രമാണങ്ങളില്ല താനും. അല്ലാഹുവിന്റെ അറിയിപ്പ് കൊണ്ട് തനിക്ക് ശേഷമുള്ള ഇമാം ആരാണെന്ന് തിരുനബി (സ്വ) അറിഞ്ഞിരുന്നുവെങ്കിലും ആ നിർണ്ണിത ഇമാമിനെ ഉമ്മത്തിന് വ്യക്തമായി എത്തിച്ചു കൊടുക്കാൻ കൽപനയില്ലായിരുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ ചില സൂചനകൾ നൽകിയതല്ലാതെ തിരുനബി (സ്വ) വ്യക്തമായി പറഞ്ഞിട്ടില്ല.
 
വ്യക്തമായ പ്രസ്താവനയുണ്ടായിരുന്നുവെങ്കിൽ തീർച്ചയായും അത് പരസ്യപ്പെടുമായിരുന്നു. ഓരോ നാടുകളിലും സൈന്യങ്ങളിലും ഗവർണർമാരേയും സേനാനായകന്മാരെയും നിശ്ചയിച്ചത് വരെ പരസ്യപ്പെട്ട നിലക്ക് പ്രത്യേകിച്ചും.
 
തിരുനബി (സ്വ) ക്ക് ശേഷം ഇമാമാരാണെന്നതിൽ വ്യക്തമായ പ്രസ്താവനയില്ലാതിരിക്കെ അവിടുന്നിന് ശേഷം അലിയ്യ് (റ) ആണ് ഖലീഫയെന്ന് വ്യക്തമായ പരാമർശമുണ്ടെന്ന ശിയാക്കളുടെ വാദം നിരർത്ഥകവും ബാലിശവുമാണ്. തങ്ങളുടെ വാദം സ്ഥിരപ്പെടുത്താൻ അവർ ഉദ്ധരിക്കന്ന സ്വയം നിർമ്മിത ഹദീസുകളും മറ്റും ഇതിനാൽ തള്ളപ്പെടൽ അനിവാര്യമായി. ഇവരുടെ ദുർബല ന്യായങ്ങളും ബലഹീനതെളിവുകളും പണ്ഡിതർ സലക്ഷ്യം ഖണ്ഡിച്ചിട്ടുണ്ട്.

ചില സൂചനകൾ

അബൂബക്കർ (റ) ന്റെ ഇമാമത്തിലേക്ക് സൂചിപ്പിക്കുന്ന ചില ഹദീസുകൾ ശ്രദ്ധിക്കുക: മുസ്ലിം (റ) ആഇശ ബീവി (റ) യിൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""നിങ്ങൾ കടലാസും മഷിക്കുപ്പിയും എനിക്ക് കൊണ്ടുവരിക. ഞാൻ അബൂബക്കറിന് ഒരു കുറിപ്പെഴുതട്ടെ. അബൂബക്കറിന്റെ കാര്യത്തിൽ രണ്ട് അഭിപ്രായമുണ്ടാകരുത്. (കുറിപ്പെഴുതാൻ ഉദ്ദേശിച്ച നബി (സ്വ) ആ ശ്രമം ഉപേക്ഷിച്ച) ശേഷം അവിടുന്ന് പറഞ്ഞു: അല്ലാഹുവും മുസ്ലിംകളും അബൂബക്കറിനെയല്ലാതെ അംഗീകരിക്കുകയില്ല''. സമാനാശയമുള്ള ഹദീസ് ഇമാം ബുഖാരി (റ) യും ഉദ്ധരിക്കുന്നുണ്ട്. ഇതിൽ സൂചനയല്ലാതെ അബൂബക്കർ എനിക്ക് ശേഷം ഖലീഫയാണെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല.
 
നബി (സ്വ) ക്ക് പകരം നിസ്കാരത്തിൽ ഇമാമായി അബൂബക്കർ (റ) നെനിർത്തിയതും സൂചനയാണ്. ഇമാം തുർമുദി (റ) ആഇശ ബീവി (റ) യിൽ നിന്ന്: ""ഒരു ജനതയിൽ അബൂബക്കറുണ്ടായിരിക്കെ മറ്റൊരാളെ ഇമാമാക്കൽ അവർക്ക് അനുയോജ്യമല്ല''. ഇതെല്ലാം അബൂബക്കറി (റ) ലേക്കുള്ള സൂചനമാത്രമാണ്, വ്യക്തമാക്കൽ അല്ല. അബൂബക്കർ (റ) ന്റെ നേതൃത്വം തിരുനബി (സ്വ) വ്യക്തമായി പ്രസ്താവിച്ചില്ലെങ്കിലും സ്വഹാബത്തിന്റെ ഏകോപനം വളരെ മതിയായതും ശക്തവുമാണ്. അലിയ്യ് (റ), അബ്ബാസ് (റ), സുബൈർ (റ), മിഖ്ദാദ് (റ) എന്നിവർ തിരുനബി (സ്വ) യുടെ വഫാത്തിലുണ്ടായ വിഷമത്താൽ മൂന്നാം ദിവസമാണ് അബൂബക്കറി (റ) നോട് ഉടമ്പടി ചെയ്തത്. അതോടെ സ്വഹാബത്തിന്റെ ഏകോപനം പൂർണ്ണമായി.

മറ്റൊരാൾ?

അബൂബക്കർ സിദ്ദീഖ് (റ) അല്ലാത്ത മറ്റൊരാളാണ് ഖലീഫയെന്ന് തിരുനബി (സ്വ) തങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് സങ്കൽപിച്ചാൽ രണ്ട് പ്രശ്നങ്ങൾക്ക് കാരണമാകും. ഒന്ന്: തിരുനബി (സ്വ) വ്യക്തമായി നിർദ്ദേശിച്ചയാളെ ഒഴിവാക്കി അബൂബക്കറി (റ) നെഖലീഫയായി സ്വഹാബികൾ തിരഞ്ഞെടുത്തതിലൂടെ എല്ലാ സ്വഹാബത്തും തിരുനബി (സ്വ) ക്ക് എതിര് ചെയ്തുവെന്ന് വരും. അത് തീർത്തും ശരിയല്ല. കാരണം മറ്റുള്ളവരേക്കാൾ അനുസരണയുള്ളവരും നിയമങ്ങൾ കൂടുതൽ ഉൾക്കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുമാണവർ. സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരും അവരിലുണ്ട്. അതിനാൽ സത്യം തിരിഞ്ഞിട്ട് അജ്ഞത നടിക്കുകയോ നിവേദനം സ്വീകരിക്കൽ നിർബന്ധമായ ഒരാൾ അവർക്ക് റിപ്പോർട്ട് ചെയ്തത് മതിയായ കാരണമില്ലാതെ അവർ ഒഴിവാക്കുകയോ ഇല്ല. ദീനീ കാര്യങ്ങളിൽ വഞ്ചനയും സത്യം മറച്ച് വെക്കലും അവരിൽ നിന്നുണ്ടാകുമായിരുന്നെങ്കിൽ അവർ നമുക്കെത്തിച്ചു തന്ന ഒരു കാര്യത്തിലും നിർഭയത്വവും വിശ്വസ്തതയും ഉണ്ടാകുമായിരുന്നില്ല. എന്ന് മാത്രമല്ല, ദീനിന്റെ ഒരു വിഷയത്തിലും യാതൊരു ഉറപ്പും ഉണ്ടാകുകയില്ല. കാരണം അവരാണ് ദീനീ നിയമങ്ങൾ നമ്മിലേക്ക് എത്തിയതിൽ മധ്യവർത്തികൾ. അതുകൊണ്ട് സ്വഹാബത്ത് ഒരു വിഷയത്തിലും തിരുനബി (സ്വ) ക്കെതിരാവുകയില്ല. പൂർണ്ണമായും വഴിപ്പെടുന്നവരാണ്. രണ്ട്: സ്വഹാബത്തിന്റെ ഏകോപനം ശരിയല്ലെന്ന് വരും. ഇതും ശരിയല്ല.
 
സ്വഹാബത്തിന്റെ ഏകോപനം ശരിയല്ലെന്ന വാദത്തിന് റവാഫിള്വല്ലാതെ ധൈര്യപ്പെടുകയില്ല. (ഒരു പ്രസിദ്ധ വിഭാഗമാണ് റവാഫിള്വ്. റാഫിള്വ് എന്നതിന്റെ ബഹുവചനമാണത്. റഫ്ള്വ് എന്നാൽ ഉപേക്ഷിക്കൽ എന്നാണ്. സ്വഹാബത്തിനെചീത്ത പറയുന്നത് തടഞ്ഞ സൈദ് ബ്നു അലിയ്യ് (റ) നെഇവർ ഒഴിവാക്കിയതിനാലാണ് ഇവർക്ക് റാഫിള്വ് എന്ന് പേര് വന്നത്. പിന്നീട് ഈ അഭിപ്രായത്തിൽ തീവ്രത പുലർത്തുന്നവർക്കൊക്കെ ഈ പേര് ചാർത്തപ്പെട്ടു. ഇവർ ധാരാളം വിഭാഗങ്ങളുണ്ട്. റാഫിള്വ് എന്ന പേര് എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൂട്ടുന്നു. തിരുനബി (സ്വ) യുടെ വിയോഗാനന്തരം അബൂദർറ്, ബിലാൽ, അമ്മാർ തുടങ്ങി ഒരു സംഘം ഒഴികെയുള്ള എല്ലാ സ്വഹാബത്തും മുർതദ്ദായി എന്നത് ഇവരുടെ വിശ്വാസങ്ങളിൽ പെട്ടതാണ്. ഇവരുടെ ഈ വിശ്വാസങ്ങൾ സത്യവിരുദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ?) സ്വഹാബത്ത് മുഴുവനും സംശുദ്ധരും നീതിമാന്മാരുമാണെന്നും അവരെ ആക്ഷേപിക്കാൻ പാടില്ലെന്നുമാണ് അഹ് ലുസ്സുന്നത്തിന്റെ വിശ്വാസം. വിശുദ്ധ ഖുർആനും തിരുഹദീസുകളും അവരെ നിരവധി പ്രശംസിച്ചതാണ്. അതുകൊണ്ട് വിശുദ്ധ ഖുർആനും ഹദീസുകളും യഥാവിധി അംഗീകരിക്കുന്ന അഹ് ലുസ്സുന്നയും അവരെ പ്രശംസിക്കുന്നു.

(തുടരും.)

സ്വർഗ്ഗവും നരകവും ( തുടർച്ച ) സ്വർഗ്ഗത്തിലെ ഫത് വ

 


അനേകം ആധ്യാത്മിക സരണികളിലെ ശൈഖും കവിയും ഗ്രന്ഥകർത്താവുമായിരുന്ന അബുൽ ഫള്വ് ൽ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ്‌ ജലാലുദ്ധീൻ അൽ ഖാദിരിയ്യു ന്നൂരിയ്യ് എ. ഐ മുത്തുകോയ തങ്ങൾ (ഖു.സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ രചിച്ച വാജിബാത്ത്‌മാല (വിശ്വാസങ്ങളും, കർമ്മങ്ങളും) എന്ന ഗ്രന്ഥത്തിന് മകനും ഖലീഫയുമായിരുന്ന അശ്ശൈഖ് അസ്സയ്യിദ് കെ. പി ശിഹാബുദ്ധീൻ കോയ തങ്ങൾ അൽ ഖാദിരി MFB (ഖു. സി) ആന്ത്രോത്ത് കുന്നത്തേരി, ആലുവ എഴുതിയ വിശദീകരണത്തിൽ നിന്ന് :

വാജിബാത്ത് മാല -147

بسم الله الرحمن الرحيم 

 ""തന്നേ എനി ആറാം അസ്വ് ല്  കൊണ്ടേ

തരത്താൽ വെളിവാക്കി പറയുന്നുണ്ടേ

ഉന്നൂൽ സുവർഗ്ഗവും നരകവുമേ

ഒരുവൻ സൃഷ്ടിത്തെ പടപ്പാകുമേ"")

അസ്വ് ല് ആറ്:  

സ്വർഗ്ഗവും നരകവും ( തുടർച്ച )

സ്വർഗ്ഗത്തിലെ ഫത് വ

അറിവില്ലാത്തവർ ഭൗതിക ലോകത്ത് പണ്ഡിതരോട് ഫത് വ ചോദിക്കുന്നത് പോലെ സ്വർഗ്ഗത്തിലും ഫത് വ ചോദിക്കലും പണ്ഡിതരുടെ മറുപടിയുമുണ്ട്. സ്വർഗ്ഗത്തിൽ ഫത് വ നൽകുന്ന പണ്ഡിതരുടെ വിശേഷണം മഹത്തുക്കൾ രേഖപ്പെടുത്തിയിരിക്കുന്നു: ദുൻയാവിൽ അവർ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ വ്യാപൃതരായിരുന്നു. ഈ അത്യുന്നത അനുഗ്രഹം നൽകിയതിൽ അവർ സന്തോഷവാന്മാരുമാകുന്നു. രക്ഷിതാവിനോട് അങ്ങേയറ്റം ഭയഭക്തിയുള്ളവരാണ്. വലിയ ജ്ഞാനികളാണെന്ന വാദം ഇല്ലാത്തവരാണ്. തന്നേക്കാൾ വലിയ അറിവുള്ളവൻ ഇല്ലെന്നുള്ള വാദം ഹഖിനെ തൊട്ട് തിരിക്കുന്നതാണ്.  സമ്പൂർണ്ണജ്ഞാനവാദം ഒരു തികഞ്ഞ പണ്ഡിതന് ഭൂഷണമല്ലെന്ന്  ഇമാം ശഅ്റാനിയും മറ്റും  രേഖപ്പെടുത്തിയിട്ടുണ്ട്.  ഉദ്ദൃത വിശേഷണങ്ങളുള്ള ഉന്നതരായ പണ്ഡിതരാണ് സ്വർഗ്ഗത്തിൽ ഫത് വ നൽകുന്നവർ.

സ്വർഗ്ഗത്തിൽ ഫത് വ നൽകലിന് തെളിവുകളായി മഹത്തുക്കൾ ഉദ്ധരിച്ച ഹദീസുകളിൽ ഒന്ന് കാണുക: ""ജാബിർ (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""നിശ്ചയം സ്വർഗ്ഗവാസികൾ പണ്ഡിതരിലേക്ക് ആവശ്യമാകുന്നതാണ്. സ്വർഗ്ഗവാസികൾ എല്ലാ വെള്ളിയാഴ്ചയും അല്ലാഹുവിനെ ദർശിക്കും. അപ്പോൾ അല്ലാഹു പറയും: നിങ്ങൾ ഉദ്ദേശിക്കുന്നതൊക്കെ തേടിക്കൊള്ളുക.  അപ്പോൾ പണ്ഡിതരിലേക്ക് തിരിഞ്ഞ് അവർ ചോദിക്കും: ഞങ്ങളുടെ രക്ഷിതാവിൽ നിന്ന് എന്താണ് ഞങ്ങൾ തേടേണ്ടത്? ഇന്നയിന്ന കാര്യങ്ങൾ നിങ്ങൾ തേടുക എന്ന് പണ്ഡിതർ അവർക്ക് പറഞ്ഞുകൊടുക്കും. ഭൗതിക ലോകത്ത് പണ്ഡിതരെ ആവശ്യമുള്ളതു പോലെ  സ്വർഗ്ഗത്തിലും പണ്ഡിതരെ  ആവശ്യമാകുന്നതാണ്.

 അവസാനത്തെയാൾ

ഇബ്നു ഉമർ (റ) ൽ നിന്ന് : തിരുനബി (സ്വ) പറഞ്ഞു: ""നിശ്ചയം സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരിൽ അവസാനത്തെയാൾ ജുഹൈനയിൽ നിന്നുള്ള ഒരു പുരുഷനാണ്. "ജുഹൈന' യെന്ന് അദ്ദേഹത്തിന് പറയപ്പെടും. മുഗീറയിൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികളിൽ ഏറ്റവും സ്ഥാനം കുറഞ്ഞയാൾ ആരാണെന്ന് മൂസാനബി (അ) അല്ലാഹുവിനോട് ചോദിച്ചു. അല്ലാഹു പറഞ്ഞു: സ്വർഗ്ഗവാസികളെല്ലാം സ്വർഗ്ഗത്തിൽ പ്രവേശിച്ച ശേഷം വരുന്ന ഒരാളാണ്. അദ്ദേഹത്തോട് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ പറയപ്പെടും. ജനങ്ങളെല്ലാം അവരവരുടെ സ്ഥാനങ്ങൾ പിടിച്ച് കഴിഞ്ഞല്ലോ? ഇനി ഞാനെങ്ങനെ പ്രവേശിക്കുമെന്ന് അദ്ദേഹം ചോദിക്കും. അപ്പോൾ അദ്ദേഹത്തോട് ""ദുൻയാവിലെ രാജാക്കന്മാർക്കുണ്ടായിരുന്നതിന് തുല്യമായത് ലഭിക്കൽ നിനക്ക് തൃപ്തിയാണോ? എന്ന് ചോദിക്കപ്പെടും. ഞാൻ തൃപ്തിപ്പെട്ടുവെന്ന് അദ്ദേഹം പറയും. അദ്ദേഹത്തോട് അതും അതിനോട് തുല്യമായതും   അതിനോട് തുല്യമായതുമുണ്ട് എന്നിങ്ങനെ അഞ്ച് പ്രാവശ്യം അല്ലാഹു പറയും. അഞ്ചാം പ്രാവശ്യത്തിൽ ഞാൻ തൃപ്തിപ്പെട്ടുവെന്ന് പറയുമ്പോൾ രക്ഷിതാവ് പറയും: നിനക്ക് ഇതും ഇതിന്റെ പത്തിരട്ടിയുമുണ്ട്. നിന്റെ മനസ്സ് ആശിക്കുന്നതും കണ്ണ് രസിക്കുന്നതും നിനക്കുണ്ട്.

 സന്ദർശനം

അനസ്(റ)ൽ നിന്ന്: തിരുനബി (സ്വ) പറഞ്ഞു: ""സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ സഹോദരങ്ങളെ കാണാൻ ആഗ്രഹിക്കും. അപ്പോൾ അവരിലൊരാളുടെ കട്ടിൽ മറ്റെയാളുടെ കട്ടിലിനടുത്തേക്ക് വന്ന് അഭിമുഖമായി നിൽക്കുകയും അവർ പരസ്പരം സംസാരിക്കുകയും ചെയ്യും. ദുൻയാവിൽ വെച്ചുണ്ടായ കാര്യങ്ങളും മറ്റും അവർ സംഭാഷണ വിധേയമാക്കും. ഇന്ന സ്ഥലത്ത് ഇന്ന ദിവസം നമ്മൾ പൊറുക്കൽ തേടിയതും അല്ലാഹു പൊറുത്തു തന്നതുമൊക്കെ നീ അറിയുമോ? എന്ന് ഒരാൾ തന്റെ ചങ്ങാതിയോട് ചോദിക്കും''. അയ്യൂബി (റ) ൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസിൽ ""നിശ്ചയം സ്വർഗ്ഗവാസികൾ മാണിക്യസമാനമായ വെളുത്ത ഒട്ടകങ്ങളിലായി പരസ്പരം സന്ദർശനം നടത്തുമെന്ന്""വന്നിട്ടുണ്ട്.

 തിരുനബി (സ്വ) യോടൊപ്പം

മഹതി ആഇശ(റ)യിൽ നിന്ന്: ഒരാൾ തിരുനബി (സ്വ) യുടെ അടുക്കൽ വന്ന് പറയുകയാണ്. അല്ലാഹുവിന്റെ ദൂതരേ! അങ്ങയെ, ഞാൻ എന്നേക്കാളും എന്റെ കുടുംബത്തേക്കാളും സന്താനങ്ങളേക്കാളുമധികം സ്നേഹിക്കുന്നു. ഞാൻ വീട്ടിലാകുമ്പോൾ അങ്ങയെ ഞാനോർത്തുപോകും. പിന്നെ അങ്ങയെ വന്ന് കണ്ടാലല്ലാതെ എനിക്ക് സമാധാനം വരികയില്ല. എന്റെയും അങ്ങയുടെയും വേർപാട് ഞാനോർത്തപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽ അമ്പിയാക്കളോടൊപ്പം അത്യുന്നത സ്ഥാനത്തായിരിക്കുമെന്ന് മനസ്സിലാക്കി. ഞാൻ സ്വർഗ്ഗത്തിൽ കടന്നാൽ തന്നെ എനിക്ക് അങ്ങയെ കാണാൻ കഴിയില്ലല്ലോ എന്ന് ഭയക്കുന്നു. നബി (സ്വ) തങ്ങൾ മറുപടി പറഞ്ഞില്ല. ഉടനെ ജിബ് രീൽ (അ) ഇറങ്ങി: ""അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെടുന്നവർ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാർ, സിദ്ദീഖുകൾ, ശുഹദാക്കൾ, സജ്ജനങ്ങൾ എന്നിവരോടൊപ്പമാണ്. അവരത്രെ ഉത്തമകൂട്ടുകാർ''.

സ്വർഗ്ഗത്തിൽ കടന്നാൽ പോരാ അവിടെയും തിരുനബി (സ്വ) യുടെ സഹവാസം അതാണ് സ്വഹാബത്താഗ്രഹിച്ചത്. ഇഹത്തിലും പരത്തിലും എല്ലായ്പ്പോഴും തിരുനബി (സ്വ) കൂടെ വേണം. വളരെ വിലപ്പെട്ട ആഗ്രഹം തന്നെ. ആ ആഗ്രഹ സഫലീകരണത്തിന് മാർഗ്ഗവും അല്ലാഹു ഉടനെ നിർദ്ദേശിച്ചു. ""നീ ആരെ സ്നേഹിക്കുന്നുവോ അവരോട് കൂടെയാണ്'' എന്ന തിരുഹദീസും ഉപര്യുക്ത ഖുർആൻ വചനത്തോടൊപ്പം ചേർക്കുമ്പോൾ കാര്യം കൂടുതൽ വ്യക്തമാണ്. തിരുനബി (സ്വ) യെ യഥാവിധി സ്നേഹിച്ചും അനുസരിച്ചും അവിടുന്ന് കാണിച്ചുതന്ന മാർഗ്ഗത്തിൽ പൂർണ്ണമായി ചലിച്ച് തിരുനബി (സ്വ) യോടൊപ്പമുള്ള സ്വർഗ്ഗവാസം കരസ്ഥമാക്കാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ.